കൊച്ചി : പാറ്റാപാർട്ടിക്ക് പിന്തുണയുമായി പ്രതിഷേധിച്ച സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം . സമാധാനപരമായി പ്രതിഷേധിച്ച സഖാക്കൾക്ക് നേരെയാണ് പൊലീസ് ആക്രമണം അഴിച്ചുവിട്ടതെന്നും, 200 ഓളം പേരെ അറസ്റ്റ് ചെയ്തെന്നുമാണ് റഹീം പറയുന്നത്.
‘ ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് നേരെ അരങ്ങേറിയ ക്രൂരമായ പൊലീസ് വേട്ടയ്‌ക്കെതിരെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ സംഘടിപ്പിച്ച സംസ്ഥാനവ്യാപക പ്രതിഷേധങ്ങളെ കായികമായി അടിച്ചമർത്താനുള്ള സർക്കാർ നീക്കം അപലപനീയമാണ്
DYFI തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി സഖാവ് കാർത്തിക് ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾക്ക് നേരെയാണ് പോലീസിന്റെ കൈയേറ്റമുണ്ടായത്.
പ്രതിഷേധ ശബ്ദങ്ങളെ ഭയക്കുന്ന സർക്കാർ തമിഴ്‌നാട്ടിലുടനീളം 200-ലധികം സഖാക്കളെയാണ് ഈ സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്.
പൊലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ 8 സഖാക്കൾ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
രാജ്യത്തെ യുവജനങ്ങളുടെ രാഷ്‌ട്രീയവും ജനാധിപത്യപരവുമായ ആവശ്യങ്ങളെ ലാത്തിയും തോക്കും കാട്ടി അടിച്ചമർത്താമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്.
സമരം ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശത്തെ പൊലീസ് രാജ് കൊണ്ട് അട്ടിമറിക്കാൻ നോക്കിയാൽ അതിനെ തെരുവിൽ തന്നെ പ്രതിരോധിക്കും.
സമാധാനപരമായി പ്രതിഷേധിച്ച സഖാക്കൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.‘ എന്നാണ് റഹീമിന്റെ വാക്കുകൾ.
















