അഴീക്കോട്: അഴീക്കോട് ഓലാടത്താഴയില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ഷം തുടരുന്നു. ഞായറാഴ്ച രാത്രി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷം ഇന്നലെയും തുടര്‍ന്നു. എസ്ഡിപിഐ-സിപിഎം പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ക്കു നേരെ ഇന്നലെ പുലര്‍ച്ചെ അക്രമം നടന്നു.
ഓലാടത്താഴ ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് ഇ.വി.മിഥുന്(22), ഉപ്പായിച്ചാലിലെ ബൈത്തുല്‍ നൂറില്‍ റനീസ് (21) എന്നിവരെ ഞാറാഴ്ച രാത്രി ഏഴരയോടെ ഇരുവരും റോഡിലൂടെ നടന്നുവരുമ്പോള്‍ ഒരുസംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതോടെയാണ് അക്രമങ്ങള്‍ക്ക് തുടക്കമായത്. ഇരുവര്‍ക്കും വയറിനാണ് കുത്തേറ്റത്. ഉടന്‍തന്നെ കണ്ണൂര്‍ എകെജി ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും എത്തിച്ചു. തുടര്‍ന്ന് മിഥുനിനെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരം എജെ ഹോസ്പിറ്റലിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് അഴീക്കോട് നോര്‍ത്ത് വില്ലേജ് പരിധിയില്‍ സിപിഎം ഇന്നലെ ഹര്‍ത്താല്‍ നടത്തി.
സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇന്നലെ രാത്രിയില്‍ ഉപ്പായിച്ചാലിലെ എസ്ഡിപിഐ പ്രവര്ത്തകന് അബ്ദുള്‍ ലത്തീഫ്, റിഷാല്‍ എന്നിവരുടെ വീടുകള്‍ സിപിഎം സംഘം എറിഞ്ഞു തകര്‍ത്തു. സിപിഎം പ്രവര്ത്തകന് മൈലാടത്തടത്തെ ഫഹദിന്റെ വീടിനു നേരെയും അക്രമമുണ്ടായി. കല്ലേറില്‍ ഫഹദിന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഏതാനും നാളുകളായി സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഈ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിഞ്ഞാട്ടം പ്രദേശവാസികള്‍ക്ക് ദുരിതമായിരിക്കുകയാണ്. വര്‍ഷങ്ങളായി ഇരുവിഭാഗങ്ങളിലുംപെട്ട ഒരു വിഭാഗം പ്രദേശത്ത് അശാന്തി വിതച്ചുകൊണ്ട് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. എസ്ഡിപിഐ-സിപിഎം സംഘര്‍ഷം തുടരുന്നത് പ്രദേശവാസികള്‍ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: