ഇന്ത്യയിലൊട്ടാകെ തങ്ങള്‍ക്ക് ശൃംഖലയുണ്ടെന്നുള്ള ബംഗ്ലാദേശി ഭീകരരുടെ വെളിപ്പെടുത്തല്‍ (ജന്മഭൂമി നവം. 24) ആണ് ഈ കത്തിനാധാരം.
1971 ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരാളാണ് ഈയുള്ളവന്‍. യുദ്ധവേളയില്‍ ഞാന്‍ എന്റെ ഓഫീസറോട് ചോദിക്കുകയുണ്ടായി: ”സര്‍, എന്തിനാണീ യുദ്ധം. ആര്‍ക്കുവേണ്ടി? ഒരു പുതിയ ശത്രുവിനെക്കൂടി സൃഷ്ടിക്കാനോ? ഇപ്പോള്‍ രണ്ട് കൂട്ടരില്ലേ, പാക്കിസ്ഥാനും ചൈനയും. ഇനിയും ഒരാള്‍കൂടി വേണോ തലവേദന കൂട്ടാന്‍.”
”നായര്‍ പ്ലീസ് ലീവ് ഇറ്റ്, വി ആര്‍ അണ്ടര്‍ ബോണ്ട്‌സ്! അവര്‍ ഡ്യൂട്ടി ഈസ് ഒബേ ഒണ്‍ലി.”
ശരിയാണ്. നമുക്ക് ചോദ്യം ചെയ്യാനാവില്ല. മുകളില്‍നിന്നുള്ള കല്‍പ്പന അനുസരിക്കാന്‍ മാത്രം ബാധ്യസ്ഥര്‍! ക്യാപ്റ്റന്‍ മിശ്രാജിയും ഞാനും തമ്മിലുള്ള അടുപ്പം ഒന്നുമാത്രമായിരുന്നു ആ ചോദ്യം ചോദിക്കാന്‍ എനിക്ക് ധൈര്യമേകിയത്.
ഏതായാലും അന്നത്തെ എന്റെ ചോദ്യം അസ്ഥാനത്തായിരുന്നില്ലെന്ന് ഈയിടത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ബംഗ്ലാദേശില്‍ ഭീകര താവളങ്ങള്‍ (ട്രെയിനിങ്) ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ മുമ്പും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്താകെ പരന്നിട്ടുണ്ടെന്നാണറിയുന്നത്. ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ ഒരുകാലത്ത് നാം വളരെ പിന്നിലായിരുന്നു. ആര്‍ക്കും എവിടെയും എപ്പോള്‍ വേണമെങ്കിലും കടന്നുവരാമെന്ന ഒരവസ്ഥ.
എന്നാല്‍ അന്ന് ഈ രാജ്യത്ത് കുടുംബവാഴ്ചയായിരുന്നു നിലനിന്നിരുന്നത്. ആ വാഴ്ചതന്നെയാണ് രാഷ്‌ട്രത്തെ ഏറെ ദുര്‍ബലമാക്കിയതും. എന്നാല്‍ ഇന്നതല്ലല്ലോ സ്ഥിതയി. നാടിന് നാഥനില്ലാത്ത അവസ്ഥയില്ലല്ലോ. നമുക്കിന്ന് സുദൃഢമായ ഒരു ഭരണകൂടമുണ്ട്. അത് ഈവക കാര്യങ്ങള്‍ നേരാംവണ്ണം ശ്രദ്ധിച്ച് പ്രവര്‍ത്തിക്കാതിരിക്കില്ല തീര്‍ച്ച.
എം. ശ്രീധരന്‍, തൃശൂര്‍
സമ്പത്തും സംവരണവും
സംസ്ഥാന സര്‍ക്കാരിന്റെ ‘അബ്രാഹ്മണ ശാന്തി’ നിയമനത്തെയും മുന്നാക്ക ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ക്ഷേത്രനിയമനത്തിലെ സംവരണത്തെയും സ്വാഗതം ചെയ്യുന്നു. നിലവിലെ സംവരണക്കാരിലെ സമ്പന്നരുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയും, സാമ്പത്തിക സംവരണം ക്ഷേത്രത്തില്‍ മാത്രമല്ല, മറ്റെല്ലാ രംഗത്തും ഏര്‍പ്പെടുത്തുകയും വേണം. പക്ഷേ, സമ്പത്ത് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് സംവരണം കൊടുക്കുക?
കേന്ദ്രസര്‍ക്കാര്‍ ഓരോ പൗരന്റെയും എല്ലാ വിവരങ്ങളും ആധാറുമായി ബന്ധിപ്പിച്ച് ബോധ്യപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ എതിര്‍ത്തവര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ സാധിക്കുമോ? റേഷന്‍കാര്‍ഡില്‍ ദരിദ്രരാകുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണല്ലോ നോട്ട് പിന്‍വലിച്ചതും ബാങ്കുകളില്‍ പോയി ക്യൂ നിന്നതും. ഇങ്ങനെയുള്ളവര്‍ക്ക് സാമ്പത്തിക സംവരണം എങ്ങനെ കൊടുക്കുമെന്നത് ചിന്തിക്കേണ്ട കാര്യമാണ്. ജാതിയില്ലാ വിളംബരഘോഷം കേരളത്തിലുടനീളം നടത്തുകയും അവര്‍തന്നെ ജാതിസംവരണത്തെ പ്രോത്‌സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ നാം എന്തു മനസിലാക്കണം?
സമ്പത്തുണ്ടെങ്കില്‍ സമത്വസുന്ദരമാണ്. അവര്‍ക്ക് ജാതിയില്ല. സാമ്പത്തികമില്ലാത്തവര്‍ക്ക് ദുരിതവും ജാതിയുമുണ്ട്. സോളാര്‍ പോലുള്ള കേസുകള്‍ക്ക് ഭീമമായ സംഖ്യ സര്‍ക്കാര്‍ ചെലവാക്കുമ്പോള്‍ ആദിവാസിയുടെ ജഡം ചാക്കില്‍ക്കെട്ടി തൂക്കിക്കൊണ്ടുപോകുന്നത് നമ്മള്‍ കണ്ടതാണല്ലോ. രാജ്യത്ത് എല്ലാവരുടേയും സംവരണം നിര്‍ത്തിവച്ച് യാചകന്‍ മുതല്‍ രാജാവ് വരെയുള്ളവരുടെ എല്ലാ വിവരങ്ങളും അതിന്റെ സ്രോതസ്സും സര്‍ക്കാരിന് ബോധ്യമായിട്ടുവേണം സാമ്പത്തിക സംവരണം നടപ്പാക്കാന്‍.
കൃഷ്ണന്‍ അകപ്പറമ്പ്, അങ്കമാലി
ജനങ്ങളുടെ ജീവനെടുത്ത അധികാരത്തിമിരം
കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു കൊണ്ടിരിക്കുന്ന ജനക്ഷേമകരമായ പദ്ധതികളൊന്നും നടപ്പാക്കാതെ കേരള സര്‍ക്കാര്‍ ഇവിടത്തെ ജനജീവിതം ദുരിതമയമാക്കിക്കൊണ്ടിരിക്കുകയാണ്. റോഡ് നിര്‍മ്മാണം, ആരോഗ്യരംഗത്തെ പരിഷ്‌ക്കാരങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമത്തിനായുള്ള പദ്ധതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി അനുവദിക്കപ്പെട്ട കോടാനുകോടി രൂപ പാഴാക്കിക്കളയുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.
സംസ്ഥാനസര്‍ക്കാരിന്റെ ഈ നിലപാട് ജനവഞ്ചനയും ഭരണഘടനയോടുള്ള വെല്ലുവിളിയും ആയിട്ടുവേണം കരുതാന്‍. എല്ലാം ശരിയാക്കാം എന്ന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ ഭരണത്തില്‍ കാണിക്കുന്ന കുറ്റകരമായ അലംഭാവം മൂലം ഒരു സംസ്ഥാനത്തിന്റെ ഭാവി ഇരുളടഞ്ഞതായിപ്പോകുകയാണ്. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതികള്‍ നടപ്പാക്കാതെ സിപിഎം നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തീരെ വില കുറഞ്ഞതും അപലപനീയവുമായ രാഷ്‌ട്രീയക്കളിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുന്നു.
ജനങ്ങളുടെ ജീവിതം എങ്ങനെ തുലഞ്ഞാലും വേണ്ടില്ല, ബിജെപിയുടെ ഔദാര്യം വേണ്ട എന്ന കണ്ണില്‍ ചോരയില്ലാത്ത സിപിഎം നിലപാടിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേരളത്തിലെ തീരദേശ വാസികള്‍ക്ക് ചുഴലിക്കാറ്റിനെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ് യഥാസമയം നല്‍കാതെ കേരള സര്‍ക്കാര്‍ പൂഴ്‌ത്തിവച്ച നടപടി. ശക്തിയായ ചുഴലിക്കാറ്റും മഴയും ഉണ്ടാകുമെന്നും, അതിനാല്‍ ജനങ്ങളുടെ ജീവന് അപകടമുണ്ടാകാത്ത രീതിയില്‍ മുന്‍കരുതല്‍ എടുക്കണമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് കൊടുത്തിട്ടും കേരള സര്‍ക്കാര്‍ അത് അവഗണിച്ചു. ഫലമോ? എത്ര ജീവന്‍ പൊലിഞ്ഞു; എത്ര നാശനഷ്ടങ്ങള്‍ ഉണ്ടായി! എത്ര കുടുംബങ്ങള്‍ അനാഥമായി!
ജനങ്ങളുടെ ജീവനും വസ്തുവകകളുംകൊണ്ട് കളിച്ചാണോ രാഷ്‌ട്രീയ വൈരം തീര്‍ക്കേണ്ടത്? ഇത്ര ക്രൂരമായ വൈരാഗ്യ പ്രകടനം ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. സിപിഎം രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ നിലകൊള്ളുന്ന, ഭൂരിപക്ഷം ജനങ്ങളുടെ വോട്ടു നേടിയതിനാല്‍ ജനങ്ങള്‍ക്കു വേണ്ടി ഭരിക്കാന്‍ ബാദ്ധ്യതയുള്ള ഒരു രാഷ്‌ട്രീയ കക്ഷി മാത്രമാണ്. അതിനാല്‍ എതിര്‍കക്ഷികളോട് ജനാധിപത്യപരമായ അന്തസ്സ് അനുവദിക്കുന്നത്ര മാത്രം എതിര്‍പ്പ് വച്ചുപുലര്‍ത്തിയാല്‍ മതിയാകും. കക്ഷിരാഷ്‌ട്രീയ തിമിരം ബാധിച്ച് ലക്കും ദിശയും കെട്ടുപോകാതിരിക്കാന്‍ സിപിഎം ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ ഒന്നും ശരിയാക്കാന്‍ സാധിക്കുകയില്ല.
ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍,
ഏറ്റുമാനൂര്‍
















