തളിപ്പറമ്പ്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃകയില്‍ പരിയാരം മെഡിക്കല്‍ കോളേജേ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഉത്തരമലബാറിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ആശ്രയമായിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് ഇന്ന് ജനങ്ങള്‍ കൈവിട്ട സ്ഥിതിയാണുള്ളത്. ആവശ്യത്തിന് ഡോക്ടര്‍മാരും ചികിത്സാ സംവിധാനങ്ങളുമില്ലാത്തതിനാല്‍ ആശുപത്രിയില്‍ രോഗികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്.
ഇന്ത്യന്‍ മെഡികക്കല്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ രോഗികളും പരിശോധനാ ഉപകരണങ്ങളും വേണ്ടത്ര ഇല്ല എന്ന കാരണത്താല്‍ ഇവിടെ എംബിബിഎസ് കോഴ്സിന് അംഗീകാരം പിന്‍വലിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമാക്കി മാറ്റാനാണ് നീക്കം നടത്തുന്നത്. എന്നാല്‍ സ്വയംഭരണസ്ഥാപനമാക്കി മാറ്റിയാല്‍ സ്ഥാപനം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ മറികടക്കാന്‍ കഴിയില്ല. ഇപ്പോള്‍ എംബിബിഎസ് കോഴ്സിന് അംഗീകാരം നഷ്ടപ്പെട്ടത് അത് സ്വാശ്രയസ്ഥാപനമായത് കൊണ്ട് മാത്രമാണ്.
കഴിത്തറപ്പന് ചികിത്സാ നിരക്കുകളാണ് ഇവിടെ ഈടാക്കുന്നത്. ഇത് രോഗികളെ അകറ്റാന്‍ കാരണമാകുന്നു. ആകെ കിടക്കകളുടെ 72 ശതമാനം കിടക്കകളില്‍ രോഗികളില്ലാത്തതിനാലാണ് ഇപ്പോള്‍ അംഗീകാരം നഷ്ടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ നിബന്ധന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ബാധകമല്ല. അതായത്, പരിയാരം മെഡിക്കല്‍ കോളേജിലെ കോഴ്സുകള്‍ക്ക് മാത്രമല്ല, സ്ഥാപനത്തിന്റെ തന്നെയും അംഗീകാരം റദ്ദ് ചെയ്യപ്പെടാതിരിക്കാന്‍ മെഡിക്കല്‍ കോളേജ് കോഴിക്കോട് മോഡലില്‍ ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തമായി ഭൂമിയില്ലാത്ത ഏക മെഡിക്കല്‍ കോളേജായിരിക്കും പരിയാരം. അതുകൊണ്ടുതന്നെ ഈ മെഡിക്കല്‍ കോളേജിന്റെ അംഗീകാരം ഏത് സമയത്തും റദ്ദ് ചെയ്യാനും സാധ്യതയേറെയാണ്. കോടിക്കണക്കിന് രൂപയുടെ ഹഡ്കോ വായ്പ സര്‍ക്കാര്‍ അടച്ചുകഴിയുമ്പോള്‍ ഭൂമിക്ക് പുറമേ കെട്ടിട സമുച്ചയവും സര്‍ക്കാറിന്റേതായി മാറും. ഭൂമി സ്വയംഭരണസ്ഥാപനത്തിനോ സ്വാശ്രയസ്ഥാപനത്തിനോ കൈമാറാന്‍ സര്‍ക്കാറിന് ഒരിക്കലും നിയമപരമായി കഴിയില്ല. ഫലത്തില്‍ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യപ്പെടും.
ഇത്തരം പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നതിന് പകരം എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കണം. എങ്കില്‍ മാത്രമേ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സാധാരണക്കാര്‍ക്ക് ഈ ആശുപത്രി ഉപകാരപ്പെടുകയുള്ളൂ. ഈ ആവശ്യമുന്നയിച്ച് പരിയാരം മെഡിക്കല്‍ കോളേജ് പ്രക്ഷോഭസമിതി 15 ന് രാവിലെ മെഡിക്കല്‍ കോളേജിന് മുന്നില്‍ സത്യഗ്രഹം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: