പുനലൂര്‍: ജില്ലയുടെ ഭൂ വിസ്തൃതിയില്‍ മൂന്നിലൊന്നും വനഭൂമിയായിരുന്നത് ഇന്ന് മുന്നിലൊന്നു കൂടിയില്ല. മനുഷ്യന്‍ വനത്തിലേയ്‌ക്ക് കടന്നതോടെ മരങ്ങളും വനങ്ങളും കുറഞ്ഞു തുടങ്ങി. 81438 ഹെക്ടര്‍ വനഭൂമിയാണ് 82ല്‍ ഉണ്ടായിരുന്നത് എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം വന്‍ കുറവാണ് ഉണ്ടായിട്ടുള്ളത്.
വനസമ്പത്തും ഗണ്യമായ തോതില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. നിത്യഹരിതവനങ്ങളും തേക്ക് പ്ലാന്റേഷനുകളും കൊണ്ട് നിറഞ്ഞ വനമേഖല പ്രകൃതി വിഭവങ്ങളുടെ കലവറയായിരുന്നു. തേന്‍, കുന്തിരിക്കം, പുളി, കോലരക്ക്, ജാതി, ഗ്രാമ്പു, ഏലം തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ ലഭിച്ചിരുന്ന വനമേഖലയില്‍ ഇന്ന് ഏറെയും നഷ്ടമായി.
എല്ലാവര്‍ഷവും കോടിക്കണക്കിന് രുപയുടെ തടി ഉരുപ്പടികളുടെ ലേലം നടന്നിരുന്ന പ്രധാന കൂപ്പുകളില്‍ ലേലം കുറവാണ്. വനവിഭവ ശേഖരണത്തിലൂടെ ഉപജീവനം കണ്ടെത്തിയിരുന്ന വനവാസികളുടെ ദുരിതം മഴക്കാലമെത്തിയതോടെ ഏറെ ദുരിതപൂര്‍ണമായി. അച്ചന്‍കോവില്‍ വനമേഖയിലെ ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ മഴയെത്തിയാല്‍ പുറം ലോകത്തെത്താന്‍ യാതൊരു മാര്‍ഗങ്ങളുമില്ല. അച്ചന്‍കോവില്‍ ആറ് നിറഞ്ഞെഴുകുമ്പോള്‍ നല്ല കടത്ത് വഞ്ചി പോലും ഇവിടെയില്ല. കാട്ടുമൃഗങ്ങളുമായി മല്ലടിച്ച് കഴിയുന്ന ഇവര്‍ക്ക് ജീവനോപാധി വനവിഭവ ശേഖരണമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അതിനും കഴിയാത്ത അവസ്ഥയാണ്. ശേഖരിക്കുന്ന വനവിഭവങ്ങള്‍ അടുത്തുള്ള സൊസൈറ്റിയില്‍ നല്‍കി അവിടെ നിന്നും കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. എന്നാല്‍ പ്രകൃതി വിഭവങ്ങള്‍ കുറഞ്ഞതോടെ കാടുകയറി മറ്റു പ്രദേശങ്ങളില്‍ പോയി ജോലി ചെയ്താലും ഇവക്ക് വേതനം ശരിക്ക് കിട്ടാറില്ല.
ഈ ഊരുകളില്‍ ശുദ്ധജലമോ, വൈദ്യുതിയോ കിട്ടാക്കനിയാണ്. അച്ചന്‍കോവില്‍ ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ 50 ഓളം കുട്ടികളാണുള്ളത്. ദുരിതങ്ങള്‍ മാത്രമുള്ള ഇവര്‍ക്ക് വിദ്യാഭ്യാസവും അന്യമാണ്.
















