
യാത്രയുടെ ആദ്യ രാത്രിക്ക് ശേഷം സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ നഗരം പുതിയ പ്രതീക്ഷകളോടെ എന്നെ വരവേറ്റു. പുതിയ രാജ്യം, പുതിയ സംസ്കാരം, പുതിയ ആളുകൾ… ഓരോ നിമിഷവും പുതിയ അനുഭവങ്ങളുടെ വാതിൽ തുറക്കുകയായിരുന്നു.
ഗ്ലാസ്ഗോ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കിംപ്ടൺ (Kimpton) ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. ഇംഗ്ലീഷ് സിനിമകളിൽ മാത്രം കണ്ടിട്ടുള്ള പഴമയുടെ പ്രൗഢി വിളിച്ചോതുന്ന തെരുവുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ആ ഹെറിറ്റേജ് ഹോട്ടൽ ആദ്യ കാഴ്ചയിൽ തന്നെ മനസ്സിനെ ആകർഷിച്ചു. ചുവന്ന കൽഭിത്തികളും വിക്ടോറിയൻ ശൈലിയിലുള്ള ജനലുകളും ചരിത്രത്തിന്റെ സാക്ഷ്യം വഹിക്കുന്ന വാസ്തുവിദ്യയും ഇന്നും അതേ ഭംഗിയിൽ നിലനിൽക്കുന്നു.
റിസപ്ഷനിലെ ജീവനക്കാർ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനെത്തിയ അതിഥികളെ അതീവ സൗഹൃദത്തോടെയും ആദരവോടെയും സ്വീകരിച്ചു. നിമിഷങ്ങൾക്കുള്ളിൽ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കി. ഹോട്ടലിലെ സൗകര്യങ്ങൾ വിശദമായി പരിചയപ്പെടുത്തി. ഒന്നാം നിലയിലെ മുറിയിൽ നിന്ന് ഗ്ലാസ്ഗോ നഗരത്തിന്റെ മനോഹരമായ തെരുവുകൾ കാണാമെന്ന വാർത്തയും സന്തോഷം നൽകി.
കോമൺവെൽത്ത് ഗെയിംസിന്റെ ഔപചാരിക ഉദ്ഘാടന ദിനമായിരുന്നു അത്. രാവിലെ തന്നെ അക്രഡിറ്റേഷൻ സെന്ററിലെത്തി തിരിച്ചറിയൽ കാർഡ് സ്വീകരിക്കേണ്ടതുണ്ടായിരുന്നു. വിസ ലഭിക്കുന്നതിൽ ഉണ്ടായ ചെറിയ കാലതാമസം കാരണം നടപടികൾക്കും അൽപം വൈകുമെന്നറിയിച്ചു. സംഘാടകർ ക്ഷമാപണം നടത്തി ഏകദേശം ഒരു മണിക്കൂർ കാത്തിരിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിച്ചു.
ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് അഞ്ച് മിനിറ്റ് മാത്രം നടന്നാൽ എത്തിച്ചേരാവുന്ന ദൂരത്തിലായിരുന്നു ഡോ. പി. ടി. ഉഷ എം.പി. താമസിച്ചിരുന്ന ഹോട്ടലും അക്രഡിറ്റേഷൻ സെന്ററും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായികപ്രേമികളെയും മാധ്യമപ്രവർത്തകരെയും അവിടെ കാണാനായി.
അവിടെയാണ് ഘാനയിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകനെ പരിചയപ്പെടുന്നത്. എന്റെ വസ്ത്രത്തിൽ എഴുതിയിരുന്ന “INDIA” എന്ന വാക്കാണ് അദ്ദേഹത്തെ സംഭാഷണത്തിലേക്ക് ക്ഷണിച്ചത്. തന്റെ അനുജൻ ഇന്ത്യയിലെ ഒരു സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയതായും ഇന്നും ഇന്ത്യയിൽ നിന്നുള്ള സ്കോളർഷിപ്പിന്റെ പ്രയോജനം ലഭിക്കുന്നതായും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. “ഇന്ത്യ ഞങ്ങളുടെ കുടുംബത്തിന് ഒരു രണ്ടാമത്തെ വീടുപോലെയാണ്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരു ഇന്ത്യക്കാരനെന്ന നിലയിൽ അഭിമാനം തോന്നി. നമ്മുടെ വിദ്യാഭ്യാസവും സംസ്കാരവും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്നുവെന്ന തിരിച്ചറിവ് അതിമനോഹരമായ അനുഭവമായിരുന്നു.
അക്രഡിറ്റേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ കോൺസുലേറ്റ് ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിലേക്ക് യാത്രയായി. നാട്ടിലെന്നപോലെ തന്നെ ഇവിടെ ഉബർ സേവനം വളരെ കാര്യക്ഷമമായിരുന്നു. വിദേശനാട്ടിൽ ആദ്യമായി സ്വന്തം കൈകൊണ്ട് വിദേശ കറൻസി ഉപയോഗിച്ച് യാത്രാ നിരക്ക് നൽകുമ്പോൾ അത് ഒരു പുതിയ അനുഭവമായി മനസ്സിൽ പതിഞ്ഞു.
ഏകദേശം ഇരുപത് മിനിറ്റോളം യാത്രചെയ്ത് 29 വർഷമായി യുകെയിൽ ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന ഡൽഹി സ്വദേശിയുടെ ഇന്ത്യൻ റസ്റ്റോറന്റിലെത്തി. വിദേശ മണ്ണിൽ ഇന്ത്യൻ ഭക്ഷണത്തിന്റെ രുചി വീണ്ടും അനുഭവിക്കാൻ കഴിഞ്ഞത് ഹൃദയത്തെ സന്തോഷിപ്പിച്ചു. അവിടെ മലയാളത്തിലെ പ്രമുഖ മാധ്യമപ്രവർത്തക അഞ്ജന ശശിയെയും നേരിൽ കാണാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും സാധിച്ചു. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് ഒരുക്കിയ സ്വീകരണ ചടങ്ങിലും പങ്കെടുത്തു.
വൈകുന്നേരം അഞ്ചുമണിയോടെ ഉദ്ഘാടനച്ചടങ്ങിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക വസ്ത്രം ധരിച്ചപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത അഭിമാനമായിരുന്നു. കണ്ണാടിക്ക് മുന്നിൽ നിന്നത് ഒരു വ്യക്തിയല്ല; ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ഇന്ത്യൻ എന്ന തിരിച്ചറിവായിരുന്നു.
ഹോട്ടലിന് പുറത്തുള്ള മനോഹരമായ തെരുവുകളിൽ കുറച്ച് ചിത്രങ്ങൾ പകർത്തി. അഞ്ച് മിനിറ്റ് നടന്നെത്തിയ സ്വീകരണ കേന്ദ്രത്തിൽ നിന്ന് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളോടൊപ്പം പ്രത്യേക ബസുകളിൽ ഉദ്ഘാടന വേദിയിലേക്ക് യാത്രയായി. ഏകദേശം ഇരുപത് മിനിറ്റിനുശേഷം ലോകം ഉറ്റുനോക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന വേദിയിലെത്തി.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. പി. ടി. ഉഷ എം.പി., ഐ.ഒ.എ. സി.ഇ.ഒ. രഘുറാം അയ്യർ എന്നിവരോടൊപ്പം ചടങ്ങ് കാണാൻ കഴിഞ്ഞത് ഈ യാത്രയിലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നായിരുന്നു.
വേദി അതിഗംഭീരമായിരുന്നു. കോമൺവെൽത്ത് അംഗരാജ്യങ്ങൾ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത വേദി കലയും സാങ്കേതികവിദ്യയും ചരിത്രവും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരുന്നു. ഓരോ രാജ്യത്തിന്റെയും പതാകവാഹകർ ബാറ്റൺ കൈമാറി തങ്ങളുടെ ഭൂഖണ്ഡത്തെ പ്രതിനിധീകരിക്കുന്ന ഭാഗങ്ങളിൽ സ്ഥാപിക്കുന്ന ദൃശ്യം ഐക്യത്തിന്റെ പ്രതീകമായി മാറി.
ചെറുതും വലുതുമായ അനേകം രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ സ്വന്തം ദേശീയപതാകയേന്തി അഭിമാനത്തോടെ അണിനിരന്നു. ഇന്ത്യൻ പതാക വേദിയിലേക്ക് കടന്നുവരുന്ന നിമിഷം ഹൃദയം അഭിമാനത്താൽ നിറഞ്ഞു. ആ പതാകയ്‌ക്ക് പിന്നിൽ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടെന്ന തിരിച്ചറിവ് കണ്ണുകളെ ഈറനണിയിച്ചു.
കോമൺവെൽത്ത് പ്രസിഡന്റിന്റെ വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു.
“ലോകത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ ഭാഷ സ്പോർട്സാണ്.”
അത് ശരിയാണെന്ന് ആ നിമിഷം ഞാൻ നേരിൽ കണ്ടു. ഭാഷയും വർണ്ണവും മതവും സംസ്കാരവും വ്യത്യസ്തമായിരുന്നെങ്കിലും അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒരുമിപ്പിച്ചത് കായികം എന്ന ഒരേയൊരു വികാരമായിരുന്നു.
ബ്രിട്ടന്റെ ദൈനംദിന ജീവിതവും ആതിഥേയ സംസ്കാരവും അവതരിപ്പിച്ച നൃത്താവിഷ്കാരം അതിമനോഹരമായിരുന്നു. നൂറിലധികം കലാകാരന്മാർ ചേർന്ന് ചരിത്രവും സംസ്കാരവും കലയും സംഗീതവും ഒരേ വേദിയിൽ ജീവിപ്പിച്ചു.
ആ കാഴ്ചകൾ കാണുമ്പോൾ മനസ്സ് അറിയാതെ ഇന്ത്യയിലേക്ക് സഞ്ചരിച്ചു. നൂറുകണക്കിന് ഭാഷകളും ആയിരക്കണക്കിന് കലാരൂപങ്ങളും അനവധി ആചാരങ്ങളും ഒരേയൊരു രാഷ്‌ട്രത്തിന്റെ പേരിൽ ഒരുമിച്ചു നിൽക്കുന്ന നമ്മുടെ ഇന്ത്യ… “നാനാത്വത്തിൽ ഏകത്വം” എന്ന ആശയം ലോകത്തിന് പഠിപ്പിച്ച നാട്. കായികത്തിലും സംസ്കാരത്തിലും ആതിഥേയത്വത്തിലും ഇന്ത്യയ്‌ക്കും ലോകത്തിന് മുന്നിൽ പറയാനുള്ളത് ഏറെയുണ്ടെന്ന് വീണ്ടും തോന്നി.
ഏകദേശം രണ്ട് മണിക്കൂർ നീണ്ട ഉദ്ഘാടനച്ചടങ്ങ് അവസാനിച്ചപ്പോൾ മനസ്സിൽ നിറഞ്ഞത് സന്തോഷവും അഭിമാനവും പ്രതീക്ഷയും മാത്രമായിരുന്നു. ബസിൽ ഹോട്ടലിലേക്ക് മടങ്ങുമ്പോൾ ക്യാമറയിൽ പകർത്തിയ ചിത്രങ്ങളെക്കാൾ മനോഹരമായ ചിത്രങ്ങൾ മനസ്സിൽ പതിഞ്ഞിരുന്നു.
കായികതാരങ്ങൾ… മാധ്യമപ്രവർത്തകർ… സന്നദ്ധപ്രവർത്തകർ… പോലീസ് ഉദ്യോഗസ്ഥർ… സംഘാടകർ… ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് മനുഷ്യർ…
അവരെല്ലാവരെയും ഒരു കുടക്കീഴിൽ ഒരുമിപ്പിച്ചത് ഒരേയൊരു ശക്തിയായിരുന്നു…
കായികം.
കാരണം, മത്സരങ്ങൾ മെഡലുകൾ സമ്മാനിക്കും. എന്നാൽ കായികം മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നത് സൗഹൃദത്തിലൂടെയും ബഹുമാനത്തിലൂടെയും സ്നേഹത്തിലൂടെയുമാണ്.
തുടരും…















