കൊച്ചി: എസ്എന്‍സി ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. വിധി പിണറായിക്ക് രക്ഷയായെങ്കിലും കേസില്‍ പ്രതികളായ മൂന്ന് ഉദ്യോഗസ്ഥരുടെ വിചാരണ തുടരും.
മുഖ്യമന്ത്രി പിണറായി വിജയനെ തെരഞ്ഞു പിടിച്ചു പ്രതിയാക്കിയെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പിണറായിക്കു പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹന ചന്ദ്രന്, മുന്‍ ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിള്‍ബെഞ്ച് ശരിവച്ചിട്ടുണ്ട്. എന്നാല്‍ കെഎസ്ഇബി മുന്‍ ചെയര്മാന് ആര്. ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ കെ.ജി. രാജശേഖരന് നായര്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.
ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് എസ്എന്‍സി ലാവ്ലിനുമായി 1996 ഫെബ്രുവരി 24 നാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവച്ചതെന്നു കോടതി പറഞ്ഞു. എന്നാല്‍ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതും ഇതിനായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി കരാര്‍ രൂപീകരിച്ചതും കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരാണ്. ഈ സമയത്ത് പിണറായി വിജയന് ചിത്രത്തിലേ ഇല്ല. 1996 ജൂണിലാണ് പിണറായി വിജയന് വൈദ്യുത മന്ത്രിയായത്. 1998 ഡിസംബര്‍ വരെ ഈ പദവിയില്‍ തുടര്‍ന്നു.
പിണറായി വിജയന്, കെ മോഹന ചന്ദ്രന്, എ ഫ്രാന്‍സിസ് എന്നിവര്‍ക്ക് ഇടപാടില്‍ നേരിട്ട് പങ്കില്ലായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ ഇവരെ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണ് ചെയ്തത.്-കോടതി ചൂണ്ടിക്കാട്ടി. കരാറിന്റെ ശില്പികളായ ഉദ്യോഗസ്ഥര്‍ വിചാരണ നേരിടുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞൂ. എന്നാല്‍ അന്നത്തെ വൈദ്യുത മന്ത്രി പിണറായി വിജയനുള്‍പ്പെടെ കുറ്റവിമുക്തനാക്കപ്പെട്ട മൂന്നു പേര്‍ക്ക് ഇതില്‍ കാര്യമായ പങ്കില്ല. ആ നിലയ്ക്ക് ഇവരെ കുറ്റവിമുക്തരാക്കിയില് തെറ്റില്ലെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. മാത്രമല്ല, സിബിഐ യുടെ കുറ്റപത്രത്തില്‍ പിണറായി വിജയന്, മോഹനചന്ദ്രന്, ഫ്രാന്‍സിസ് എന്നിവര്‍ അനധികൃത സാമ്പത്തിക നേട്ടമുണ്ടാക്കിയതായി ഒരിടത്തും പറയുന്നില്ല.
ലാവ്ലിന് കരാര്‍ നടപ്പാക്കുന്നതിനൊപ്പം മലബാര്‍ കാന്‍സര്‍ സെന്ററിന് എസ്എന്‍സി ലാവ്ലിനില് നിന്ന് ഗ്രാന്റ് ലഭ്യമാക്കാനുള്ള ശിപാര്‍ശ മന്ത്രിസഭായോഗമാണ് അംഗീകരിച്ചത്. കുറഞ്ഞകാലം മന്ത്രിയായിരുന്ന പിണറായി മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ഗ്രാന്റ് ലഭ്യമാക്കാന്‍ ലാവ്ലിനുമായി ആശയവിനിമയം നടത്തിയതിന് തെളിവുണ്ട്. എന്നാല്‍ പിണറായിക്കു ശേഷം അതേ സര്‍ക്കാരില്‍ മറ്റൊരാള്‍ വൈദ്യുത മന്ത്രിയായി. ഇവര്‍ക്കൊക്കെ വീഴ്ച സംഭവിച്ചെന്ന് വ്യക്തമാണെങ്കിലും സിബിഐ അവരെ കുറ്റപ്പെടുത്തുന്നില്ല.
മലബാര്‍ കാന്‍സര്‍ സെന്ററിനു എസ്എന്‍സി ലാവ്ലിന് മുഖേന ഗ്രാന്റ് ലഭ്യമാക്കാനുള്ള സാധുവായ കരാര്‍ പിന്നീട് ഉണ്ടായില്ലെന്ന കാരണത്താല്‍ പിണറായിയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നു കോടതി പറഞ്ഞു. കെഎസ്ഇബിയും ലാവ്ലിനും തമ്മിലുള്ള ഇടപാടില്‍ പിണറായി വിജയന് അവിഹിത നേട്ടമുണ്ടാക്കിയെന്ന് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നില്ലെന്നും കോടതി ഉത്തരവ് പറയുന്നു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും ഇന്നലെ രാവിലെ മാത്രമാണ് കേസില്‍ വിധി പറയുന്നത് സംബന്ധിച്ച് കോടതി വ്യക്തമാക്കിയത്. ഇന്നലെ വിധി പറയാന്‍ ആരംഭിച്ചപ്പോള്‍ ഉത്തരവ് വായിച്ചു ഒപ്പിടുന്നത് വരെ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: