മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിലുള്ള തടയണയുടെ രേഖകള്‍ ഇന്ന് പരിശോധിക്കും. തടയണ നിയമവിരുദ്ധമായാണോ നിര്‍മിച്ചതെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ സബ് കളക്ടറുടെ നേതൃത്വത്തില്‍ പരാതിക്കാരുടെയും സ്ഥലമുടമയുടെയും സാന്നിധ്യത്തിലാണ് രേഖകളുടെ പരിശോധന.
ഇതിന് ഹാജരാവാന്‍ എംഎല്എക്കടക്കം നോട്ടീസ് നല്കി. തടയണ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞാല്‍ പൊളിച്ചുമാറ്റുന്നതിനുള്ള ചെലവ് എത്രയെന്ന് കണക്കാക്കി ചെറുകിട ജലസേചന വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിശോധിക്കും. തടയണ നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് 2015ല്‍ അന്നത്തെ മലപ്പുറം കളക്ടര്‍ ടി.ഭാസ്ക്കരന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് പരിശോധന നീട്ടി കൊണ്ടുപോകുകയായിരുന്നു.
മൂന്നുതവണ ഇതു സംബന്ധിച്ച് കളക്ട്രേറ്റില്‍ നിന്ന് നോട്ടീസ് പോയെങ്കിലും നടപടികളുണ്ടായില്ല. വീണ്ടും പരാതിയുയര്‍ന്ന സാഹചര്യത്തില്‍ വിശദമായ പരിശോധന നടത്താന്‍ നിലവിലെ കളക്ടര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് രേഖകളുടെ പരിശോധന നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: