വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണതിനെതുടർന്ന് പരിക്കേറ്റ തൊഴിലാളികളെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിച്ചപ്പോൾ
അടിമാലി: തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽ വീടിന്റെ ചുമര് ഇടിഞ്ഞുവീണ് 13 തൊഴിലാളികൾക്ക് പരിക്ക്.
അടിമാലി ഗ്രാമ പഞ്ചായത്തിലെ വാളറ ഡിവിഷനിൽ മുടിപ്പാറച്ചാലിൽ താമസക്കാരായ ഏലത്താനത്ത് തങ്കമ്മ ശിവരാമൻ(68), കദളിക്കണ്ടത്തിൽ ഏലിയാമ്മ മാത്തപ്പൻ(65), കണ്ടത്തിൻകരയിൽ സരസുഗോപി(61), താഴത്ത് വീട്ടിൽ ശോഭ രാജൻ(45), പുതിയവട്ടേൽ പുഷ്പ രാമചന്ദ്രൻ(48), പുത്തൻകണ്ടത്തിൽ ചിന്നമ്മ പാപ്പച്ചൻ(65), കണ്ടശാൻകുന്നേൽ സിന്ധു ദാസ്(36), പുത്തൻവീട്ടിൽ ബിന്ദുവിൽസൺ(39), കാഞ്ഞിരക്കാട്ട് ജോസ് ആന്റണി(57) ഭാര്യ മേരി (52), പറമ്പിൽ സൗമ്യ രാജേഷ്(33), പുത്തൻകണ്ടത്തിൽ ജയ്‌മോൾ വിനോദ് (31), ഈട്ടിക്കൽ ഉഷജോസ്(48) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെയാണ് സംഭവം. 21 തൊഴിലുറപ്പ് തൊഴിലാളികൾ മുടിപ്പാറചാലിലെ ഹനീഫ മൗലവിയുടെ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കനത്ത മഴ പെയ്തു. മഴ നനയാതിരിക്കാൻ കൂട്ടത്തോടെ ഉപയോഗശൂന്യമായതും മേൽകൂര ഭാഗീകമായി ഇല്ലാത്തതുമായ കെട്ടിടത്തിൽ കയറിനിന്നു. മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ കെട്ടിടത്തിന്റെ ഭിത്തി തൊഴിലാളികളുടെ മേൽ ഇടിഞ്ഞ് വീഴുകയായിരുന്നു.
പത്തോളം പേർ ഭിത്തിക്ക് അടിയിൽ അകപ്പെടുകയും ചെയ്തു. ബാക്കിയുളളവർക്ക് കട്ട ദേഹത്ത് വീണ് പരിക്കേറ്റെങ്കിലും പെട്ടെന്ന് ഭിത്തിക്കടിയിൽ പെട്ടവരെ രക്ഷിച്ചതിനാൽ അത്യാഹിതം ഒഴിവാകുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
















