മോനിപ്പള്ളി: എംസി റോഡിലെ ചീങ്കല്ലേല്‍ പാലം പുനര്നിര്മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലത്തിന്റെവീതി എട്ട് മീറ്ററില്‍ താഴെയായതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗത അസാധ്യമാണ്. എംസി റോഡില്‍ ചീങ്കല്ലേല്‍ പാലം ഒഴികെ മറ്റെല്ലാ പാലങ്ങളും കെഎസ്റ്റിപി വീതികൂട്ടുകയും പുതുതായി നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ ഇതുമാത്രം നിര്‍മ്മിക്കാന്‍ നടപടി ഇല്ലാത്തതിനാലാണ് പാലം പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായത്.
റോഡ് പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മാത്യു ജോസഫ്, തോമസ്ജോസഫ് എന്നിവര്‍ പൊതുമരാമത്ത്വകുപ്പ് മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി.എക്സിക്യൂട്ടീവ്എഞ്ചിനീയര്‍, അസി. എഞ്ചിനീയര്‍, കെഎസ്റ്റിപി ഉന്നതഉദ്യോഗസ്ഥര്‍ മുതലായവരെ കണ്ടപ്പോള്‍ ചീങ്കല്ലേല്‍ പാലത്തിന്റെ വീതികൂട്ടലോ പുനര്‍നിര്‍മ്മാണമോ പദ്ധതിയിലില്ലെന്നാണ് അറിയിച്ചത്.
ഇതേതുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്ക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അതിര്‍ത്തിക്കുള്ളിലെ റോഡു നിര്മ്മാണസൈറ്റുകള് ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. നിലവില്‍ ഇവിടെ പാലം പണിയുവാനോ, വീതികൂട്ടുവാനോ നിര്‍വ്വാഹമില്ലെന്നും പാലം പണിയണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് വേണമെന്നുമാണ് ഇവര്‍ പറഞ്ഞത്.
കൂടാതെ എംസി റോഡില്‍ കെഎസ്ടിപി നടത്തിയ റോഡ് നിര്‍മ്മാണത്തിന് ശേഷവും ചീങ്കല്ലേല്‍ പള്ളിയോട് ചേര്‍ന്നുള്ള കൊടിയവളവ് നിവര്‍ന്നിട്ടില്ല. നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള വളവ് ഇനിയും നിവര്‍ത്തി നിര്‍മ്മിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകുനുള്ള സാധ്യതകളേറെയാണ്. ഇപ്പോള്‍ കെഎസ്ടിപി നിര്‍മ്മിച്ചിരിക്കുന്ന റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് കുറഞ്ഞത് രണ്ട് മീറ്റര്‍ വീതി കൂടുതല്‍ എടുത്ത് ടാര്‍ചെയ്താല്‍ അപകടസാധ്യതകുറയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുപോലെതന്നെ മോനിപ്പള്ളി മാര്‍ക്കറ്റിന്റെ മുന്‍വശത്ത് റോഡ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതില്‍ അപാകതയുള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉഴവൂര്‍ ഗ്രാമപഞ്ചായത്ത ്അതിര്‍ത്തിയിലെ അപകട വളവുകളൊന്നും കെഎസ്ടിപിയുടെ റോഡ് നിര്‍മ്മാണം കൊണ്ട് നിവര്ന്നിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. അശാസ്ത്രീയമായിട്ടാണ് റോഡ് നിര്‍മ്മാണം ഈ മേഖലയില്‍ നടന്നിട്ടുള്ളതെന്നും, പാലം പണിയുകയില്ലെന്നുള്ള കെഎസ്ടിപി നിലപാട് പ്രതിഷേധാര്‍ഹമാണെന്നും നാട്ടുകാര്‍ പറയുന്നു. പാലം വീതികൂട്ടുകയോ പുനര്‍ നിര്മ്മിക്കുകയോചെയ്യാതെ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് നാടിനോടുള്ള അവഗണനയാണെന്നാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: