മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന്, ജില്ലാ പ്രസിഡന്റ് ഡി. സുരേഷ് എന്നിവര്‍ നാശനഷ്ടമുണ്ടായ പുന്നപ്ര കടല്‍ത്തീരം സന്ദര്‍ശിക്കുന്നു
ആലപ്പുഴ: പുന്നപ്ര തീരത്ത് കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് 27 വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും പൂര്‍ണമായും തകര്‍ന്ന സംഭവത്തില്‍ നഷ്ടത്തിന് ആനുപാതികമായി അടിയന്തരമായി സഹായം നല്‍കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. എഡിഎം, ആര്‍ഡിഒ, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയില്‍ നഷ്ടത്തിന് ആനുപാതികമായി സഹായധനം നല്‍കുമെന്ന് ഉറപ്പു നല്കിയിട്ടുള്ളതാണ്. എന്നാല്‍ അടിയന്തര സഹായമായി ഒരു ഗ്രൂപ്പിന് ഒരുലക്ഷം രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇത് അപര്യാപ്തമാണ്.
പ്രകൃതിദുരന്തം മൂലമുണ്ടാകുന്ന നഷ്ടപരിഹാരത്തിന് ആനുപാതികമായി ഇവിടെയും സഹായധനം നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനും മത്സ്യപ്രവര്‍ത്തക സംഘം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഡി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. ആര്. ദേവദാസ്, സാജുമോന്‍ മുഹമ്മ, അഭിലാഷ് പള്ളിപ്പുറം, പി.പി. ഉദയന്‍, അഡ്വ. രണ്‍ജിത് ശ്രീനിവാസ് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിനു മുന്നോടിയായി കെ. പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള സംഘം പുന്നപ്ര കടല്‍ത്തീരം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: