കൊച്ചി വാഗ്ദാന ലംഘനങ്ങളുടെ തുടര്‍ക്കഥയാണ് ചേരാനല്ലൂര്‍ കൊറംങ്കോട്ട ദ്വീപ് നിവാസികള്‍ക്കുള്ളത്. പാലം നിര്‍മ്മിക്കണമെന്ന ഇവരുടെ ആവശ്യത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്, ജനപ്രതിനിധികളുടെ വാഗ്ദാനങ്ങള്‍ക്കും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം താമസിക്കുന്ന കൊറംങ്കോട്ട അംബേദ്ര്‍ കോളനിയിലേയ്‌ക്ക് പാലം നിര്‍മ്മിക്കുമെന്ന് വാഗ്ദാനം നല്‍കി കബളിപ്പിക്കുകയായിരുന്നു.
കൊച്ചി കോര്‍പ്പറേഷന്റെ വടുതലയും ചേരാനല്ലൂര്‍ പഞ്ചായത്തിന്റെ കൊറംങ്കോട്ടയും തമ്മില്‍ ബന്ധിപ്പിച്ച് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. 90 കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ ഏകദേശം 250 ഓളം വോട്ടര്‍മാരാണുള്ളത്. വോട്ട് ചോദിക്കാന്‍ മാത്രമാണ് ജനപ്രതിനിധികള്‍ ഇങ്ങോട്ട് വരാറുള്ളുവെന്ന് നാട്ടുകാര്‍ പറയുന്നു.
വേലിയേറ്റത്തില്‍ വീട്ടുമുറ്റത്ത് വെള്ളം കയറുന്ന അവസ്ഥയാണിവിടെ. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് കടത്ത് കടന്ന് വടുതല ഭാഗത്ത് എത്തണം. പുഴയില്‍ ഒഴുക്കുള്ള സമയത്തും കാലവര്‍ഷക്കാലത്തും തോണിയിറക്കുന്നത് ദുഷ്‌കരമാണ്. പലകുറി അപകടം ഉണ്ടായിട്ടുണ്ട്. മിച്ച ഭൂമിയായി ലഭിച്ച പത്ത് സെന്റ് ഭൂമി മാത്രമാണ് ഓരോ വീട്ടുകാര്‍ക്കും സ്വന്തമായുള്ളൂ. ഏക്കറുകണക്കിന് പാടശേഖരം ഈ ദ്വീപില്‍ കാടുകയറി നശിക്കുന്നു. ഒരു സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടി നികത്തിക്കൊണ്ടിരിക്കുകയാണ്.
കരയുമായി ബന്ധിപ്പിക്കാനുള്ള ഒരു ഉപാധിയായിരുന്നു ബോട്ട് സര്‍വ്വീസ്. എന്നാല്‍ മുളവുകാട്, മൂലംമ്പിള്ളി ഭാഗത്തുക്കൂടി കണ്ടെയ്‌നര്‍ റോഡ് വന്നതോടുകൂടി ബോട്ട് സര്‍വ്വീസും നിലച്ചു. ഇപ്പോള്‍ ഏക ആശ്രയം വടുതല-കൊറംങ്കോട്ട കടത്തുസര്‍വ്വീസ് മാത്രമാണ്. പഞ്ചായത്തുവകയാണ് കടത്തെങ്കിലും നിയോഗിക്കപ്പെട്ട കടത്തുക്കാരന്‍ തോന്നിയതുപോലെയായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. ഇതിന് പ്രതിവിധിയായി നാട്ടുകാര്‍ ചേര്‍ന്ന് ഇരുപത് പേര്‍ അടങ്ങുന്ന ഒരു സൊസൈറ്റി രൂപീകരിച്ചു. സൊസൈറ്റിയിലെ അംഗങ്ങള്‍ ഓരോരുത്തര്‍ വീതം കടത്തില്‍ ജോലിചെയ്യുകയാണ്.
നിത്യവൃത്തിക്കായി കൂലിപ്പണിചെയ്ത് കഴിയുന്ന ഇവര്‍ അന്നേദിവസത്തെ ജോലി കഴിഞ്ഞാണ് കടത്ത് സര്‍വ്വീസിനായി ഇരിക്കുന്നത്. രാവിലെ 6മുതല്‍ വൈകീട്ട് 9 മണിവരെയാണ് കടത്ത് സര്‍വ്വീസ് നടത്തുന്നത്. രാവിലെ 10മണിവരെയും വൈകീട്ട് 3 മുതല്‍ 6മണിവരെയും 20മിനിട്ട് വ്യത്യാസത്തിലാണ് സര്‍വ്വീസ്. ബാക്കിസമയം അരമണിക്കൂര്‍ വ്യത്യാസത്തിലും.
സമരങ്ങള്‍ നടത്തിയതിന്റെ ഫലമായി പാലം നിര്‍മ്മിക്കുന്നതിന് പകരം കടവുകള്‍ നിര്‍മ്മിക്കുകയും വിശ്രമകേന്ദ്രം ഉണ്ടാക്കുകമാത്രമാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത്. പാലം നിര്‍മ്മാണത്തിന് ഏകദേശം ഒരുകോടി രൂപ ചിലവുവരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ നഗരവുമായി ബന്ധപ്പെടുന്നതിനായുള്ള പാലം നിര്‍മ്മാണം മാത്രം ജലരേഖയായി മാറി.
പാലത്തിനായി പുഴയില്‍ ഇറങ്ങികിടന്നും എംഎല്‍എ ഓഫീസിലേയ്‌ക്ക് ധര്‍ണ്ണയും മറ്റും സംഘടിപ്പിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. എംഎല്‍എ ഹൈബി ഈഡന്റെ ഫണ്ടില്‍നിന്നോ എംപി ഫണ്ടില്‍ നിന്നോ യാതൊരു സഹായം ഈ ദ്വീപ് നിവാസികള്‍ക്ക് കിട്ടിയിട്ടില്ല.
















