കോഴിക്കോട്: ഷിബിന്‍ വധക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്കാന് വിചാരണക്കോടതി ഉത്തരവ്. കോഴിക്കോട് മാറാട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ഇന്നലെ ആവശ്യപ്പെട്ടത്. കേസില്‍ ഒരു പ്രതിയെക്കൂടി പിടികൂടിയിട്ടുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് വീണ്ടും പരിഗണിക്കുന്നത് ഒക്ടോബര്‍ 7 ലേക്ക് മാറ്റി.
കേസിന്റെ വിചാരണ തുടങ്ങിയ ഇന്നലെ അറസ്റ്റിലായ പതിനാല് പ്രതികളില്‍ 11 പേര് കോടതിയില്‍ ഹാജരായി. കേസിലെ ഒന്നാം പ്രതി മീത്തലെ പുനാഞ്ചിക്കണ്ടി തെയ്യമ്പാടി ഇസ്മായില്‍, കളിയാറമ്പത്ത് താഴെകുനിയില്‍ അസ്ലം, വാരാഞ്ചി താഴെകുനി സിദ്ദിഖ് എന്നിവര്‍ കോടതിയില്‍ ഹാജരായില്ല. മൂവരും അഭിഭാഷകര്‍ മുഖേന അവധി അപേക്ഷ സമര്‍പ്പിച്ചു. ഒമ്പതാം പ്രതി ചക്കോരത്ത് വീട്ടില്‍ മുസ്തഫ എന്ന മുത്തു, കച്ചേരിന്റവിട ഷെഫീക്ക് എന്നിവര്‍ ജാമ്യ കാലാവധി നീട്ടി നല്കാന് അപേക്ഷ നല്‍കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ വിശ്വന്, അഡ്വ. ജി പി ഗോപാലകൃഷ്ണന്, അരുണ്‍ബോസ് എന്നിവര്‍ ഹാജരായി.
കേസിലെ ഒന്ന് മുതല്‍ 11 വരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കാളികളായെന്നും, 12 മുതല്‍ 17 വരെയുള്ള പ്രതികള്‍ കൊലയാളികളെ ഒളിവില്‍ കഴിയാനും രക്ഷപ്പെടാനും സഹായിച്ചെന്നുമാണ് കേസ്. കഴിഞ്ഞ ഏപ്രില്‍ 18 നാണ് കുറ്റിയാടി സി.ഐ. ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് മാറാട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: