രാജ്യത്തെ വിനാശകരമായ വിഭജനത്തിലേക്കു നയിച്ച 1940 ലെ ലാഹോര്‍ പ്രമേയത്തിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷമാണിത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ കര്മ്മപര്വ്വങ്ങള് പുത്തന്‍ തലമുറയ്ക്കു മാറ്റുരയ്ക്കാനായി യഥാവിധി സജ്ജമാക്കാത്ത നാടാണ് നമ്മുടേത്. ചരിത്രം തിരിച്ചൊഴുക്കില്ലാത്ത ഗതിപ്രവാഹമാണ്. ആ കുത്തൊഴുക്കില്‍ കിട്ടാവുന്നതൊക്കെ തലമുറകള്‍ക്കായി ശേഖരിച്ച് വെക്കുമ്പോഴാണ് ചരിത്രത്തെയും സമൂഹത്തെയും അതാതിന്റെ ദൗത്യം നിറവേറ്റിയവരെന്ന് വിളിക്കപ്പെടുന്നത്. നമ്മുടെ ചിരപുരാതന സംസ്കാരവും പൈതൃകവും രാഷ്ട്രസങ്കല്‍പ്പവും മഹത്തരവും നിത്യനൂതനവുമെന്ന് ലോകം അംഗീകരിച്ചിട്ടുള്ളതാണ്.
ലോകപ്രശസ്തനായ ഫ്രഞ്ച് എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ റൊമെയ്ന്‍ റോളണ്ട് ലോകചരിത്രം മുഴുവന്‍ അപഗ്രഥിച്ചശേഷം ഇന്ത്യയെക്കുറിച്ച് ഇപ്രകാരം എഴുതി ‘ഉണ്മയുടെ സ്വപ്നം, മനുഷ്യന് ആരംഭിച്ച പ്രാചീനകാലംതൊട്ട് ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യരുടെ എല്ലാ സ്വപ്നങ്ങള്‍ക്കും ആസ്ഥാനവും അഭയവും അരുളിയ ഒരു നാട് ഭൂമുഖത്തെങ്ങാനുമുണ്ടെങ്കില് അത് ഇന്ത്യയാണ്’. മാനവരാശിയുടെ വഴികാട്ടിയായി ഭാരതഉപഭൂഖണ്ഡം മാറുമെന്ന് സ്വപ്നംകണ്ട വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും റൊമെയ്ന്‍ റോളണ്ടിന്റെയും വാക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണാനാവില്ല. ഇതൊന്നും തലമുറകള്‍ക്ക് പഠിപ്പിച്ചു കൊടുക്കാന്‍ നാം തയ്യാറാവുന്നില്ല എന്നത് വന്‍വീഴ്ച തന്നെയാണ്.
ഭാരത ഉപഭൂഖണ്ഡത്തിന്റെ വിഭജനത്തിനായി വര്‍ഗ്ഗീയ-മതശിഥിലീകരണ ശക്തികള്‍ നിര്‍ണ്ണായക തീരുമാനമെടുത്ത ലാഹോര്‍ വിഭജനപ്രമേയത്തിന്റെ 75-ാം വാര്‍ഷികം കടന്നുപോയിട്ടും അതൊന്നും ഓര്‍ക്കാതെയും ഓര്‍മ്മിക്കപ്പെടാതെയും വിസ്മൃതിയുടെ ചെളിക്കുണ്ടിലാണ്ടുപോയവരാണ് നമ്മള്. 1940 മാര്‍ച്ച് 23 ന് ലാഹോറില്‍ നടന്ന മുസ്ലീംലീഗിന്റെ 33-ാം സമ്മേളനമാണ് വിഭജനപ്രമേയം പാസാക്കിയത്.
ഭാരതത്തിന്റെ ചരിത്രത്തില്‍ വിദ്വേഷത്തിന്റെയും കലാപത്തിന്റെയും വിത്ത് വിതച്ച് നശീകരണത്തിന്റെ ഫലം കൊയ്ത പ്രമേയമായിരുന്നു അത്. ഒന്നാംസ്വാതന്ത്ര്യസമരത്തില് തോളോടുതോളുരുമ്മി നിന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാട്ടം നടത്തിയ ജനസമൂഹത്തെ മതത്തിന്റെപേരില്‍ അന്യോന്യം തലതല്ലികീറി ചോരപുഴയൊഴുക്കാന് ഇടയാക്കിയതില്‍ ഈ പ്രമേയത്തിന് കാര്യമായ പങ്കുണ്ടായിരുന്നു. ഇന്ത്യാ വിഭജനത്തിന് കാരണമായി മുസ്ലീംലീഗ് മുന്നോട്ടുവെച്ച കാരണങ്ങളെല്ലാംതന്നെ തെറ്റായിരുന്നുവെന്ന് പിന്നീട് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. താലിബാന്റെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ പാകിസ്ഥാനും മൊഹാജീര്‍ പ്രശ്നങ്ങളും ബംഗ്ലാദേശിന്റെ ഉദയവുമൊക്കെ മതരാഷ്ട്രവാദത്തിന്റെയും ഇന്ത്യാ വിഭജന ആശയത്തിന്റെയും ശവക്കുഴിതോണ്ടിയിരിക്കയാണ്.
മുസ്ലീംലീഗും വിഭജനവാദികളും അന്ന് മുന്നോട്ടുവെച്ചതും ഇടതുപക്ഷക്കാര്‍ പിന്താങ്ങിയതുമായ അപകട മുദ്രാവാക്യങ്ങള്‍ ഇന്നും ഇന്ത്യന്‍ മണ്ണില്‍ തഴച്ചുവളരുകയാണ്. രാജ്യം അപകടത്തിന്റെ കരിനിഴലിലാണുള്ളത്. എന്നിട്ടുമെന്തേ വിഭജന പ്രമേയത്തിന്റെ 75-ാം വാര്‍ഷികം കടന്നുപോകുമ്പോഴും ഇന്ത്യയില്‍ അതൊന്നും ചര്ച്ചാവിഷമാക്കുന്നില്ല? വിഭജനത്തിലെ അയുക്തികത ഇനിയെങ്കിലും ചൂണ്ടികാട്ടി ചര്‍ച്ചചെയ്യപ്പെടേണ്ടതല്ലേ. വിഭജനത്തിന്റെ ദുരന്തങ്ങള്‍ കുഴിമാന്തി പോസ്റ്റ്മോര്‍ട്ടം ചെയ്ത് കുറ്റക്കാരുടെ പിന്‍ഗാമികളെ പ്രതികൂട്ടിലാക്കുന്നതിലര്ത്ഥമില്ല. പക്ഷേ ചരിത്രം നമ്മുടെ മാതൃരാജ്യത്തിനേല്പ്പിച്ച ആഘാതങ്ങളുടെ അര്‍ത്ഥതലങ്ങളും അപകടങ്ങളും ആരാഞ്ഞറിഞ്ഞ് അതാവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട കരുതലുകള്‍ സ്വീകരിക്കേണ്ടത് നാടിന്റെ നിലനില്‍പ്പിന് ആവശ്യമാണ്.
1940 മാര്‍ച്ച് 23 ന് അര്‍ദ്ധരാത്രി ബംഗാള്‍ മുഖ്യമന്ത്രി ഫസില്‍ ഉള് ഹഖ് അവതരിപ്പിച്ച് ഏകകണ്ഠമായി പാസാക്കിയെടുത്ത പ്രമേയമാണ് ലാഹോര്‍ പ്രമേയം അഥവാ വിഭജന പ്രമേയം എന്ന തലവാചകത്തില്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത പ്രമേയത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും അവരുടെതായ മാതൃഭൂമി ലഭിക്കുകവഴി സ്വന്തം സംസ്കാരങ്ങളെ സ്വതന്ത്രമായി സംരക്ഷിക്കാന്‍ കഴിയുമെന്നായിരുന്നു ലീഗ് പറഞ്ഞത്.
രാജ്യം വിഭജിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവും ഭരണഘടനാപരവുമായിട്ടുള്ള അവകാശങ്ങള്‍ സുരക്ഷിതമാക്കി പ്രത്യേകം നല്‍കണം എന്നുമാണവര്‍ ആവശ്യപ്പെട്ടത്. ഇസ്ലാം പ്രത്യേക സംസ്കാരവും സമൂഹവുമാണെന്നും അതിനാല്‍ മതരാഷ്ട്രം വേണമെന്നും ലീഗ് സമ്മേളനം ആവശ്യപ്പെടുകയാണുണ്ടായത്.
പ്രസ്തുത മുസ്ലീംലീഗ് സമ്മേളനത്തില്‍ ജിന്ന നടത്തിയ അദ്ധ്യക്ഷപ്രസംഗത്തില്‍ ഇന്ത്യയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കേവലമൊരു ആന്തരിക വര്‍ഗ്ഗീയ പ്രശ്നമായി കാണുന്നതില്‍ അര്‍ത്ഥമില്ലെന്നും അത് തികച്ചും അന്താരാഷ്ട്ര സ്വഭാവമുള്ള തര്‍ക്കമാണെന്നും പറയുകയുണ്ടായി. ഇതൊക്കെ മാനിക്കാതെ രൂപപ്പെടുത്തുന്ന ഏത് ഭരണഘടനയും മുസല്‍മാനും ഹിന്ദുവിനും ബ്രിട്ടീഷുകാര്‍ക്കും ദോഷം ചെയ്യുമെന്ന തന്റെ അഭിപ്രായവും ജിന്ന ഉറപ്പിച്ചു പ്രഖ്യാപിച്ചിരുന്നു. തുടര്ന്നദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞിരുന്നു.
”ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പൊതുവായ ഒരു ദേശീയത ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അവര്‍ വ്യത്യസ്തമായ മതങ്ങളും തത്വചിന്തകളും സാമൂഹികാചാരങ്ങളും സാഹിത്യങ്ങളുമാണ് ഉള്‍ക്കൊള്ളുന്നത്… ചരിത്രത്തിന്റെ വ്യത്യസ്തസ്രോതസുകളില് നിന്നാണവര്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നത്. ഒരു വിഭാഗത്തിന്റെ വീരപുരുഷന് മറ്റൊരു വിഭാഗത്തിന്റെ ശത്രുവാണ്. ഒരു വിഭാഗത്തിന്റെ വിജയം മറുഭാഗത്തിന്റെ പരാജയവും. അങ്ങനെയുള്ള രണ്ട് സമുദായങ്ങളെ ഒരു വിഭാഗത്തെ ന്യൂനപക്ഷമായും മറ്റേതിനെ ഭൂരിപക്ഷമായും ഒറ്റ സ്റ്റേറ്റിന്റെ കീഴില്‍ കൊണ്ടുവരുന്നത് അതൃപ്തിയിലേക്കാണ് നയിക്കുക. അത്തരമൊരു സ്റ്റേറ്റിലുള്ള ഗവണ്മെന്റിന്റെ അടിത്തറ അന്തിമമായി തകരും.”
ചുരുക്കത്തില്‍ മതത്തിന്റെ പേരില്‍ ഒരു ഇസ്ലാമിക രാഷ്ട്രം വേണമെന്നും അതല്ലാതെ മറ്റ് പോംവഴിയൊന്നുമില്ലെന്നുമാണ് ലീഗ് ശഠിച്ചത്. ഇതിനെ എതിര്‍ത്തതിന്റെപേരില്‍ ഗാന്ധിജി നയിച്ച കോണ്‍ഗ്രസിനെ ലീഗും കമ്യൂണിസ്റ്റുകാരും ഹിന്ദുവര്‍ഗ്ഗീയ വാദികളായി ചിത്രീകരിക്കുകയും ചെയ്തു.
ലാഹോര്‍ പ്രമേയത്തെ പിന്താങ്ങിയ കപട മതേതരക്കാരായ ചില ഹിന്ദു ബുദ്ധിജീവികള്‍ ഇത് ന്യൂനപക്ഷ അവകാശത്തിന്റെ പ്രതലങ്ങളില്പ്പെടുന്നതാണെന്നാണ് വാദിച്ചിരുന്നത്. മുസ്ലീംലീഗിന്റെ ലാഹോര്‍ പ്രമേയത്തെ എതിര്‍ത്ത ജവഹര്‍ലാല്‍ നെഹ്റു പാകിസ്ഥാന് വാദത്തിന് 24 മണിക്കൂറുപോലും ആയുസുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് സ്വയം ആശ്വസിക്കുകയായിരുന്നു. മുസ്ലീംലീഗിന്റെ പ്രസ്തുത പ്രമേയത്തെ എതിര്‍ക്കുന്ന ചില മുസ്ലീങ്ങള്‍ ദല്‍ഹിയില്‍ ഒരു സ്വതന്ത്ര മുസ്ലീം സമ്മേളനം തന്നെ സംഘടിപ്പിച്ച് പ്രമേയത്തിനെതിരെ നീങ്ങിയിരുന്നു.
മുസ്ലീംലീഗിന്റെ പ്രമേയത്തൈ എതിര്‍ക്കാന്‍ വിരുദ്ധചേരിക്കാരായ ചില മുസ്ലീം സംഘടനകള്‍തന്നെ മുന്നോട്ടുവരികയും ചെയ്തു. പക്ഷേ ന്യൂനപക്ഷ അവകാശങ്ങളുടെപേരില്‍ ലീഗിന്റെ വാദഗതികളെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ച കമ്യൂണിസ്റ്റുകാരുള്‍പ്പെടെയുള്ള കപടമതേതരക്കാര്‍ നാടിന്റെ വിഭജനത്തിന് വഴിമരുന്നിടുകയായിരുന്നു. ഇത് സൃഷ്ടിച്ച കലാപങ്ങള്‍ ഇന്ത്യയെ യുദ്ധക്കളമാക്കിമാറ്റിയിരുന്നു.
മുസ്ലീം ലീഗിന്റെ ലാഹോര്‍ പ്രമേയത്തെകുറിച്ച് ഗാന്ധിജി ശക്തമായി പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. ”വിഭജനം സ്പഷ്ടമായ അസത്യമാണ്. ഹിന്ദുമതവും ഇസ്ലാമതവും പരസ്പര ശത്രുത പുലര്‍ത്തുന്ന ആശയങ്ങളെയും സംസ്കാരങ്ങളേയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന ആശയത്തോട് എന്റെ ആത്മാവ് മുഴുവനും എതിരാണ്. അത്തരമൊരു ആശയത്തെ അനുകൂലിക്കുക എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ദൈവനിഷേധമാണ്.” ഇതെല്ലാമായിട്ടും വിഭജനം നാടിനെ വെട്ടിമുറിക്കുകയും നന്മയുടെ നാടിനുമേല്‍ തിന്മയുടെ കൊടുപാതകങ്ങള് തുന്നിച്ചേര്‍ക്കുകയും ചെയ്തിരുന്നു.
ദൈവനിഷേധം പിന്നീട് കോണ്‍ഗ്രസ് സ്വീകരിക്കുകയും അതുവഴി ഭാരതാംബ കുത്തിമലര്ത്തപ്പെടുകയുമാണുണ്ടായത്. മതത്തിന്റെപേരില്‍ ആരോടും വിവേചനം കാട്ടാത്ത വര്‍ത്തമാന ഇന്ത്യയില്‍ സംഘടിത-ന്യൂനപക്ഷങ്ങള്‍ സാമൂഹ്യ സന്തുലിതാവസ്ഥ അട്ടിമറിക്കുന്നുവെന്നത് ഒരു നഗ്നയാഥാര്‍ത്ഥ്യമാണ്. ജിന്നയുടെ പ്രചാരണത്തെ നെഞ്ചിലേറ്റി നടക്കുന്ന കപടമതേതരക്കാരുടെ പറുദീസയാണിന്ന് ഇന്ത്യ. ഗാന്ധിജിയും ദേശീയ വാദികളും ഹൃദയംപൊട്ടി വിഭജനത്തിനെതിരെ വിലപിച്ചവരായിരുന്നു. സോളമന്റെ വിചാരണയിലെന്നപ്പോലെ കുഞ്ഞിനെ രണ്ടായി മുറിക്കാതെ ജീവനോടെ ജിന്നയെ ഏല്പ്പിക്കുന്നതലത്തിലോളം ഒരു ഘട്ടത്തില്‍ ഗാന്ധിജി ചിന്തിച്ചിരുന്നു. കോണ്‍ഗ്രസിലെ കോര്‍ ഗ്രൂപ്പും വിഭജനത്തിനെതിരായിരുന്നു. എന്നിട്ടുമെന്തേ വിഭജനം ഇരുകൂട്ടരും അംഗീകരിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭ്യമല്ല.
പാകിസ്ഥാന് രൂപീകരണത്തെ ഏതിര്‍ത്തിരുന്ന നെഹ്റു എന്തുകൊണ്ട് മൗണ്ട്ബാറ്റന്റെ അതിസമര്‍ത്ഥമായ നീക്കത്തില്‍ വീഴ്ത്തപ്പെട്ടു? ഇത് ആഴത്തില്‍ അരാഞ്ഞറിയേണ്ട വിഷയം തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് ലേഡി മൗണ്ട് ബാറ്റന്റെ കുടുംബാംഗം എഴുതിയ പുസ്തകം ഇന്ത്യയില്‍ നിരോധിച്ചതുകൊണ്ട് അന്നത്തെ അരമനരഹസ്യങ്ങള്‍ ഇല്ലാതാവില്ല. ‘സ്വാതന്ത്ര്യം, വിഭജനം’ എന്ന ദ്വന്ദ്വവൈരുദ്ധ്യം കോണ്‍ഗ്രസിനുള്ളില്‍ നടന്നതിനുപിന്നില്‍ ദുരൂഹതകളുണ്ട്. വിഭജനം എന്ന ദുരന്തം പുത്തന്‍ തലമുറയെക്കൊണ്ട് ചിന്തിപ്പിക്കാനുള്ള അവസരമായി 1940 ലെ വിഭജന പ്രമേയത്തിന്റെ 75-ാം വാര്‍ഷികം ഉപയോഗിക്കപ്പെടേണ്ടതായിരുന്നു. വിസ്മൃതിയുടെ ചളികുണ്ടിലേക്ക് ഇത്തരം അനിവാര്യതകള്‍ ആണ്ടുപോകുന്നത് ആശങ്കാജനകം തന്നെയാണ്. അഖണ്ഡഭാരതമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ സമയമെടുത്തേക്കാം. പക്ഷേ വെട്ടിമുറിക്കപ്പെട്ട ജനമനസ്സുകള്‍ ഒന്നിക്കാന്‍ സത്യബോധനങ്ങള്‍ സഹായമാണ്.
1947 ല്‍ പാകിസ്ഥാന് എന്ന മതാധിഷ്ഠിത ‘സ്വര്‍ഗ്ഗരാജ്യം’ പിറന്നപ്പോള്‍ അതില്‍ ആകൃഷ്ടരായി എല്ലാം ഉപേക്ഷിച്ച് മതത്തിനായി ഒരുപറ്റം മുസ്ലിങ്ങള്‍ അങ്ങോട്ടുപോയതും പാകിസ്ഥാന് സമൂഹവും ബംഗ്ലാദേശ് സമൂഹവും അവരെ അംഗീകരിക്കുകയോ ഉള്‍കൊള്ളുകയോ ചെയ്യാതെ വേട്ടയാടിയതുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. ഈ മൊഹാജീര്‍ മുസ്ലീങ്ങള്‍ ആറ് പതിറ്റാണ്ടുകളായി പാകിസ്ഥാനില്‍ വേട്ടയാടപ്പെടുകയാണ്.
1947 ല്‍ കിഴക്കന്‍ ബംഗാളിലേക്ക് പോയ ബീഹാറി മുസ്ലീങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതൊക്കെ ഉറക്കെ ചിന്തിക്കേണ്ട വിഷയങ്ങളാണ്. മതമല്ല രാഷ്ട്രത്തിനടിസ്ഥാനമെന്ന ദേശീയവാദികളുടെ കാഴ്ചപ്പാടിനെയാണ് പാകിസ്ഥാന് എന്ന പരീക്ഷണത്തിന്റെ പരാജയം ഉയര്‍ത്തിക്കാട്ടുന്നത്. ജിന്ന ഉയര്‍ത്തിയ വികലമായ കാഴ്ചപ്പാടിന്റെ തകര്‍ച്ചയും ദ്വിരാഷ്ട്രവാദത്തിന്റെ അബദ്ധജഡിലതയുമൊക്കെ വര്‍ത്തമാന ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് നാടിന്റെ ഐക്യത്തിനും ദേശീയോത്ഗ്രഥനത്തിനും സഹായകമാണ്. 1940 ലെ ലാഹോര്‍ പ്രമേയം ചര്‍ച്ചചെയ്യപ്പെടാതെ പോകുന്നതിന്റെ പോരായ്മയും കണക്കിലെടുക്കപ്പെടേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: