വാഷിങ്ടൺ: പ്രമുഖ മാധ്യമങ്ങളായ സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്‌ക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തന്റെ സർക്കാരിനെതിരെ നിരന്തരം വ്യാജവാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ചാണ് അടിയന്തരമായി വിലക്ക് ഏർപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യൽ എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഇക്കാര്യം ആദ്യം പ്രഖ്യാപിച്ചത്.
കാഴ്ചക്കാരില്ലാത്തതിനാലും വിശ്വാസ്യത നഷ്ടപ്പെട്ടതിനാലുമാണ് എംഎസ്എൻബിസി അടുത്തിടെ എംഎസ് നൗ എന്ന് പേരുമാറ്റിയതെന്ന് അദ്ദേഹം പരിഹസിച്ചു. മുൻ പ്രസിഡൻ്റ് ജോ ബൈഡന്റെ കാലത്ത് പൊളിറ്റിക്കോയ്‌ക്ക് നിലനിൽപ്പിനായി എട്ട് ദശലക്ഷം ഡോളറിന്റെ സബ്സ്ക്രിപ്ഷൻ സർക്കാർ നൽകിയെന്നും ഇത് അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കൻ പ്രസിഡൻ്റിനെയോ ഭരണകൂടത്തെയോ കുറിച്ച് നിരന്തരം നുണകൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്നും മറ്റ് മാധ്യമങ്ങൾക്കും സമാനമായ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പിന്നീട് ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് തന്റെ തീരുമാനത്തെ ന്യായീകരിച്ചു. ഈ മാധ്യമങ്ങളെ തന്റെ ഓഫിസിൽ ആവശ്യമില്ലെന്നും അവർ തിരുത്താൻ തയാറായാൽ വിലക്ക് മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ ഭരണകൂടത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ബോധപൂർവം നെഗറ്റീവ് വാർത്തകൾ നൽകുന്നത്.
മരുന്നുകളുടെ വില 50 മുതൽ 70 ശതമാനം വരെ കുറച്ചതുൾപ്പെടെയുള്ള നല്ല കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇവർ തയാറാകുന്നില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടരുന്ന ഇത്തരം വാർത്തകളോടുള്ള മടുപ്പാണ് വിലക്കിന് കാരണമെന്നും ഏതെങ്കിലും ഒരു പ്രത്യേക വാർത്തയല്ല ഇതിന് പിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന് സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമങ്ങളെ ആവശ്യമുണ്ടെന്ന് പറഞ്ഞ ട്രംപ് തന്റെ ഭരണനേട്ടങ്ങളും എടുത്തുപറഞ്ഞു.
















