ജയ്‌പൂര്‍ : രാജസ്ഥാനിലെ ഭരണത്തിന്റെ പകുതി പിന്നിട്ടപ്പോൾ, ഭരണകക്ഷിയായ ബിജെപിക്ക് വലിയ നേട്ടം ലഭിച്ചിരിക്കുന്നു. പത്ത് മുനിസിപ്പല്‍ കോര്‍പറേഷനില്‍ നാലെണ്ണത്തില്‍ ഭരണം കിട്ടിക്കഴിഞ്ഞു. ബാക്കി ചിലതില്‍ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നേടാന്‍ ശ്രമം നടക്കുകയുമാണ്.
രാജിസ്ഥാനില്‍ ബിജെപി സർക്കാരിനെതിരെ കോണ്‍ഗ്രസും കോക്രോച്ച് ജനതാപാര്‍ട്ടിയും ഉള്‍പ്പെടെ നിരവധി വിഷയങ്ങളിൽ വിമർശനങ്ങൾ ഉയര്‍ത്തുന്ന സമയത്തും ജനങ്ങള്‍ ബിജെപിക്ക് ഒപ്പമെന്ന് തെളിയിക്കുകയായിരുന്നു ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. സിജെപി സ്കൂള്‍ നേരെയാക്കല്‍ പ്രചാരണ പരിപാടി രാജസ്ഥാനില്‍ പലയിടത്തും നടത്തിയിരുന്നു. നീറ്റ് പരീക്ഷാ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഏറ്റവും വലിയ പ്രചാരണപരിപാടികള്‍ ജെന്‍സീ തലമുറയ്‌ക്കിടയില്‍ അഴിച്ചുവിട്ടത് രാജസ്ഥാനിലാണ്. എന്നിട്ടം ജെന്‍സീകള്‍ ബിജെപിയെ കൈവിട്ടില്ല. സാധാരണക്കാരനായ എംഎല്‍എ ഭജന്‍ലാല്‍ ശര്‍മ്മയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ബിജെപിയുടെ ഭരണം അഴിമതിയുടെ കറപുരളാത്തതാണ് എന്നത് തന്നെയാണ് നേട്ടമായത്.
പരാജയഭീതി കാരണം ബിജെപി സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസും ആം ആദ്മിയും സിപിഎമ്മും കുറ്റപ്പെടുത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ കാലതാമസത്തിനെതിരെ ഹൈക്കോടതി വിമര്‍ശനവും നടത്തിയിരുന്നു. ഇത് ചാണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വെറും എംഎൽഎയായ ഭജൻ ലാൽ ശർമ്മ മുഖ്യമന്ത്രിയായി നയിക്കുന്ന രാജസ്ഥാനിലെ ബിജെപി സർക്കാർ അമ്പേ പരാജയമാണെന്ന് വരെ പ്രചാരണം അഴിച്ചുവിട്ടിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എല്ലാം ബിജെപിക്ക് അനുകൂലമായിരിക്കുകയാണ്.
രാജസ്ഥാനില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് മേല്‍ക്കൈ. തെരഞ്ഞെടുപ്പ് നടന്ന 10,244 വാർഡുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 4,210 വാർഡുകള്‍ പിടിച്ചെടുത്തു. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 3,614 വാർഡുകളിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. 2,273 വാർഡുകള്‍ സ്വതന്ത്ര സ്ഥാനാർത്ഥികള്‍ പിടിച്ചെടുത്തത് വെല്ലുവിളിയായിട്ടുണ്ട്. സ്വതന്ത്രന്മാരുടെ വിജയം പല തദ്ദേശ സ്ഥാപനങ്ങളിലും ഭരണ-പ്രതിപക്ഷ പാർട്ടികള്‍ക്ക് കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടപ്പെടാനും കാരണമായി.
സംസ്ഥാനത്തെ 10 മുനിസിപ്പല്‍ കോർപറേഷനുകളില്‍ നാലിടത്ത് ബിജെപി ഭരണം ഉറപ്പിച്ചു. ജയ്‌പൂർ, ഭില്‍വാര, കോട്ട, ഉദയ്‌പൂർ എന്നിവിടങ്ങളിലാണ് ബിജെപി മേല്‍ക്കൈ നേടിയത്. അല്‍വാർ മുനിസിപ്പല്‍ കോർപറേഷനില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. അതേസമയം ബിക്കാനീർ, അജ്മീർ കോർപറേഷനുകളില്‍ 36 വർഷം നീണ്ട ബിജെപി ഭരണം കോണ്‍ഗ്രസ് അവസാനിപ്പിച്ചു. 47 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 11 ഇടത്ത് ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് ആറിടത്തും മറ്റുള്ളവർ നാലിടത്തും വിജയിച്ചു. ഫത്തേപൂരില്‍ കോണ്‍ഗ്രസും സ്വതന്ത്ര സ്ഥാനാർത്ഥിയും ഒപ്പത്തിനൊപ്പമെത്തി. ബിക്കാനീറിലെ നോക്ക മുനിസിപ്പാലിറ്റിയില്‍ ചരിത്രത്തില്‍ ആദ്യമായി സിപിഎം ഭരണം പിടിച്ചെടുത്തു.
ഭജൻ ലാല്‍ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ഭരണം മൂന്നു വർഷത്തോട് അടുക്കുമ്പോഴാണ് സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിന് വേദിയായത്. ബിജെപിക്ക് പാതിക്ക് അടുത്ത് സീറ്റ് കിട്ടി എന്നതിര്‍ത്ഥം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തന്നെയാണ്. 2028ല്‍ സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്തായാലും ബിജെപിയെ നിരാശപ്പെടുത്തുന്ന ഒന്നല്ല.
മുനിസിപ്പല്‍ കോർപറേഷനുകളായ അജ്മീർ, ഭില്‍മാര, ഉദയ്‌പൂർ, പാലി, ബിക്കാനീർ, ഭരത്പൂർ, ജയ്‌പൂർ, അല്‍വാർ, ജോധ്പൂർ, കോട്ട എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി ഭജൻ ലാല്‍ ശർമ്മ നേരിട്ടെത്തി പ്രചാരണം നയിച്ചിരുന്നു. ചില തിരിച്ചടികള്‍ ഇല്ലെന്നല്ല. മുഖ്യമന്ത്രിയുടെ സ്വന്തം മുനിസിപ്പല്‍ കൗണ്‍സിലായ ഭരത്പൂരില്‍ ബിജെപി 20 വാർഡുകളില്‍ ഒതുങ്ങി. സ്വതന്ത്രർ 36 വാർഡുകള്‍ പിടിച്ചെടുത്തു. മുൻ മുഖ്യമന്ത്രി വസുന്തര രാജെയുടെ ശക്തികേന്ദ്രങ്ങളായ ഝല്‍വാർ, ബാരൻ എന്നീ മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ നാല് പതിറ്റാണ്ടിന് ശേഷം ബിജെപിക്ക് ഭരണം നഷ്ടമായി. പക്ഷെ ഇതെല്ലാം ബിജെപി കര്‍ശനമായ പുനപരിശോധനകളിലൂടെ വീണ്ടെടുക്കുക തന്നെ ചെയ്യും.
10 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ്
സംസ്ഥാനത്തെ 10 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ് പ്രഖ്യാപിച്ചു. ജയ്‌പൂർ, ജോധ്പൂർ, കോട്ട, സുകേത് എന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിങ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 16ന് രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെ വോട്ടെടുപ്പ് നടക്കും. സെപ്റ്റംബർ 17ന് വോട്ടെണ്ണല്‍ നടക്കും.
















