ജയ്‌പൂർ: രാജസ്ഥാനില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിന്റെ നിരാശയില്‍ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കാന്‍ പോവുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വം. അതേ സമയം മുൻതൂക്കം നിലനിർത്താന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ബിജെപി.
കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ വലിയ വിള്ളലുണ്ടാക്കാൻ സ്വതന്ത്ര സ്ഥാനാർത്ഥികള്‍ക്കും തീരെ ചെറിയ പാർട്ടികള്‍ക്കും സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചില നഗരസഭകളില്‍ ആം ആദ്മി പാർട്ടിയും സിപിഎമ്മും നേടിയ തിളക്കമാർന്ന വിജയങ്ങള്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമായി. സ്വതന്ത്രർ നേടിയ നിർണായക വിജയങ്ങള്‍ പാർട്ടിയുടെ പ്രകടനത്തെ എങ്ങനെ ബാധിച്ചുവെന്ന് വരും ദിവസങ്ങളില്‍ കൃത്യമായി വിലയിരുത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. തോല്‍വിയുടെ കാരണം വാർഡ് വിഭജനം കാരണമാണെന്ന വിമര്‍ശനമുയര്‍ത്തി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
സംസ്ഥാനത്താകെ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വാർഡുകളില്‍ വിജയിക്കാനും മുൻതൂക്കം നിലനിർത്താനും കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ബിജെപി. മുഖ്യമന്ത്രി ഭജൻ ലാല്‍ ശർമ്മയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്റെയും സ്വന്തം തട്ടകങ്ങളില്‍ കടുത്ത മത്സരവും പാർട്ടിക്ക് നേരിടേണ്ടി വന്നു. പരമാവധി നഗരസഭകളില്‍ ഭരണം പിടിച്ചെടുക്കാൻ ബിജെപി സ്വതന്ത്രരെയും മറ്റും ഒപ്പം കൂട്ടാനുള്ള തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി.മൊത്തം 10,244 വാർഡുകളില്‍ ബിജെപി 4,179 വാർഡുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് 3,613 വാർഡുകളിലാണ് വിജയിക്കാനായത്. സംസ്ഥാനത്തെ 10 കോർപ്പറേഷനുകളില്‍ 4 എണ്ണത്തിലും (ജയ്‌പൂർ, ഉദയ്‌പൂർ, കോട്ട, ഭില്‍വാര) ബിജെപി കേവലഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചു. ജയ്‌പൂരില്‍ 150 വാർഡുകളില്‍ 78 എണ്ണം ബിജെപി നേടി. കോണ്‍ഗ്രസ് 53 സീറ്റുകളില്‍ ഒതുങ്ങി. ഉദയ്‌പൂരില്‍ 80-ല്‍ 53 വാർഡുകളും, ഭില്‍വാരയില്‍ 70-ല്‍ 45 വാർഡുകളും, കോട്ടയില്‍ 100-ല്‍ 55 വാർഡുകളും നേടി ബിജെപി ഭരണം ഉറപ്പിച്ചു. എന്നാല്‍ ബികാനീർ മുനിസിപ്പല്‍ കോർപ്പറേഷനില്‍ 80 വാർഡുകളില്‍ 42 എണ്ണവും നേടി കോണ്‍ഗ്രസ് വിജയം സ്വന്തമാക്കി. ജോധ്പൂരില്‍ ബിജെപിയും കോണ്‍ഗ്രസും 44 വീതം സീറ്റുകള്‍ നേടി തുല്യത പാലിക്കുകയാണ്. സെപ്റ്റംബർ 21, 22 തീയതികളില്‍ നടക്കാനിരിക്കുന്ന മേയർ, മുൻസിപ്പല്‍ ചെയർപേഴ്സണ്‍ തിരഞ്ഞെടുപ്പുകള്‍ക്ക് മുൻപായി ഭൂരിപക്ഷം ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.നഗരസഭകളിലെ മേയർ, ചെയർപേഴ്സണ്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ 21-നും ഡെപ്യൂട്ടി മേയർ, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ സെപ്റ്റംബർ 22-നും നടക്കും.
















