റിയാദ് : സൗദി അറേബ്യയും ഹൂത്തി വിമതരും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച മക്കയിൽ അപകട മുന്നറിയിപ്പ് നൽകിയതായി ജോർദാനിലെ സ്വതന്ത്ര സാറ്റലൈറ്റ് ടിവി ചാനലായ റോയ ന്യൂസ് റിപ്പോർട്ട് ചെയ്തു. യെമനിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിനിടയിൽ സൗദി അറേബ്യ ഹൂത്തി വിമതരെ ലക്ഷ്യമിട്ട് 54 വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച, ‘അൻസാർ അല്ലാഹ്’ (ദൈവത്തെ പിന്തുണയ്‌ക്കുന്നവർ) എന്നറിയപ്പെടുന്ന ഹൂത്തി വിഭാഗം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി അറേബ്യ ലഹ്ജ്, തായ്‌സ്, അൽ-ജാവ്ഫ്, മാരിബ്, ഹജ്ജ പ്രവിശ്യകളിൽ 54 വ്യോമാക്രമണങ്ങൾ നടത്തിയതായി പറഞ്ഞു. തുടർന്ന തായ്‌സ് പ്രവിശ്യയിലെ ഖദീർ ജില്ലയിലെ ഒരു സർക്കാർ കോമ്പൗണ്ടിനെ ലക്ഷ്യമിട്ടാണ് സൗദി വ്യോമാക്രമണം നടത്തിയതെന്നും ചിലർക്ക് പരിക്കേറ്റുവെന്നും വാർത്ത വിഭാഗം പറഞ്ഞു.
സൗദി അറേബ്യയ്‌ക്കെതിരെ ആരോപണവുമായി ഹൂത്തി വിമതർ
സൗദി അറേബ്യ നിരവധി വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഹൂത്തി വിമതർ പറയുന്നു. ഖമീസ് മുഷൈത്തിലെയും തായിഫിലെയും സൗദി വ്യോമതാവളങ്ങളിൽ നിന്ന് പറന്നുയരുന്ന എഫ് -15, ടൈഫൂൺ യുദ്ധവിമാനങ്ങൾ ആക്രമണങ്ങളിൽ ഉപയോഗിച്ചതായും പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹൂത്തി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു.
പ്രതികരിക്കാതെ സൗദി അറേബ്യ
തൈസ് പ്രവിശ്യയിലെ ദുബാബ്, മഖ്ബാന ജില്ലകളിലെ സൗദി ആക്രമണങ്ങളിൽ മൂന്ന് സാധാരണക്കാർ (രണ്ട് കുട്ടികൾ ഉൾപ്പെടെ) കൊല്ലപ്പെട്ടതായും കുറഞ്ഞത് രണ്ട് പേർക്ക് പരിക്കേറ്റതായും ഹൂത്തി അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഹൂത്തികളുടെ അവകാശവാദങ്ങളെക്കുറിച്ച് സൗദി അറേബ്യ പരസ്യമായി പ്രതികരിച്ചിട്ടില്ല. അഭിപ്രായത്തിനായുള്ള അഭ്യർത്ഥനയ്‌ക്ക് സൗദി വിദേശകാര്യ മന്ത്രാലയം ഇതുവരെ മറുപടി നൽകിയില്ല.
















