ന്യൂദൽഹി : കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വിരമിച്ച ഗ്രൂപ്പ് ക്യാപ്റ്റനും സൈനികനുമായ അമിത് കുമാർ ഗുപ്തയെ ഗുരുഗ്രാമിലെ മാഗ്നം ഗ്ലോബൽ പാർക്കിൽ ആക്രമിച്ച കേസിൽ ഒരു പാർക്കിംഗ് അറ്റൻഡന്റിനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ കോട് ഗ്രാമത്തിൽ താമസിക്കുന്ന 24 കാരനായ ദീപക് മാവിയാണ് പ്രതി.
സെക്ടർ 58 ലെ വാണിജ്യ സമുച്ചയത്തിലെ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സെപ്റ്റംബർ 10 ന് സംഭവം നടന്നത്. പോലീസും ഇരയുടെ പരാതിയും അനുസരിച്ച്, സംഘർഷത്തിനിടെ പാർക്കിംഗ് അറ്റൻഡന്റ് ഗുപ്തയെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ചതായും ഗുരുതരമായി പരിക്കേറ്റതായും പറയുന്നു.
സംഭവത്തിനുശേഷം ഗുപ്തയെ ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . ആക്രമണത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതായും കൈമുട്ടിന് ഒടിവുണ്ടായതായും അദ്ദേഹം പറഞ്ഞു. സംഭവത്തെത്തുടർന്ന് ആംബുലൻസിൽ മേദാന്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി, ഒടിഞ്ഞ കൈമുട്ട് ശരിയാക്കാൻ ഒരു പ്ലേറ്റ് ഘടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 10 ന് വൈകുന്നേരം കുടുംബത്തോടൊപ്പം മാഗ്നം ഗ്ലോബൽ പാർക്കിലെ ഗോൺസോ റെസ്റ്റോറന്റിൽ അത്താഴത്തിന് പോയതായിരുന്നുവെന്ന് ഗുപ്തയുടെ പരാതിയിൽ പറയുന്നു. തുടർന്നാണ് പാർക്കിങ്ങിനെച്ചൊല്ലി സംഘർഷമുണ്ടായത്. ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 13 ന് സെക്ടർ 65 പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 115(2), 126(2), 351(3) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
















