തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പിഎസ്‍സി തള്ളി. പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകൾ മാത്രം കാലാവധി നീട്ടാനുള്ള ശുപാര്‍ശയാണ് തള്ളിയത്. ശുപാര്‍ശയില്‍ നിയമതടസങ്ങളുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വേണ്ടിവന്നാല്‍ നിയമ നടപടി സ്വീകരിക്കാനാണ് കമ്മീഷന്‍ തീരുമാനം.
ഒരേ കാലയളവിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിശ്ചിത എണ്ണം മാത്രം കാലാവധി നീട്ടി നൽകാനാവില്ലെന്ന് പിഎസ്‍സി വ്യക്തമാക്കി. ഇത് ഉദ്യോഗാാർത്ഥികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്നത്. 2026 സെപ്റ്റംബർ മുതൽ നവംബർ വരെ കാലഘട്ടത്തിൽ കാലാവധി തീരുന്ന ലിസ്റ്റുകളാണിവ.
അധ്യാപക നിയമനം ആവശ്യപ്പെട്ട് സമരം നടത്തിയിരുന്ന ഉദ്യോഗാർഥികളുമായി നടത്തിയ ചർച്ചയിൽ ലിസ്റ്റിന്റെ കാലാവധി നീട്ടുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. അതിനു പിന്നാലെയാണ് വിഷയത്തിൽ മന്ത്രിസഭ തീരുമാനമെടുത്തത്. ഇന്നു ചേർന്ന പി.എസ്.സി യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഉദ്യോഗാര്‍ഥികള്‍ക്കു മുന്നില്‍ പിഎസ്‌സിയുടെ അന്തസ് താഴ്‌ത്തിക്കെട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും കമ്മീഷന്‍ അംഗങ്ങളെ കുറ്റവാളികളാക്കാനാണ് ശ്രമമെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
വിരട്ടല്‍ നടപടികള്‍ വേണ്ട. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകില്ലെന്നും കമ്മിഷൻ തീരുമാനിച്ചു.
















