തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വാര്‍ഷിക വൈദ്യുതിയുടെ 12 ശതമാനം കേരളത്തിന് സൗജന്യമായി നല്‍കാന്‍ വ്യവസ്ഥയുണ്ടെങ്കിലും, അത് നേടിയെടുക്കാന്‍ കേരളം മാറിമാറി ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകളുണ്ടായിട്ടില്ല. അതീവ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴും ഈ വിഷയത്തില്‍ മൗനം തുടരുകയാണ് ഭരണകൂടങ്ങള്‍.
നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നയപ്രകാരം, ജലം ഉത്ഭവിക്കുന്ന സംസ്ഥാനത്തിന് അണക്കെട്ടിലെ വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതിയുടെ 12 ശതമാനം സൗജന്യമായി ലഭിക്കാന്‍ അര്‍ഹതയുണ്ട്. മുല്ലപ്പെരിയാറിലെ മുഴുവന്‍ ജലവും കേരളത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതിനാല്‍ ഈ ആനുകൂല്യത്തിന് സംസ്ഥാനം പൂര്‍ണമായും അര്‍ഹമാണ്.
12 ശതമാനം സൗജന്യ വൈദ്യുതി നല്‍കാന്‍ തമിഴ്‌നാടിന് ബുദ്ധിമുട്ടുണ്ടെങ്കില്‍, പ്രസക്തമായ വര്‍ഷത്തെ ശരാശരി വൈദ്യുതി വാങ്ങല്‍ ചെലവ് കണക്കാക്കി കേരളത്തിന് വാര്‍ഷിക നഷ്ടപരിഹാരം നല്‍ണമെന്നാണ് ചട്ടം. കഴിഞ്ഞ മൂന്ന് വര്‍ഷമായി യൂണിറ്റിന് 4.64 രൂപ മുതല്‍ 4.95 രൂപ വരെ നല്‍കിയാണ് കേരളം വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നത്. എന്നിട്ടും ഈ ആനുകൂല്യം നേടിയെടുക്കാന്‍ കേരളം ഇനിയും തയാറായിട്ടില്ല.
1886ലെ കരാറിനെ തുടര്‍ന്ന് 1970ല്‍ ഭേദഗതി ചെയ്ത കരാര്‍ പ്രകാരമാണ് മുല്ലപ്പെരിയാര്‍ വെള്ളം ഉപയോഗിച്ച് തമിഴ്‌നാട് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ഈ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കുന്ന റോയല്‍റ്റി തുക അങ്ങേയറ്റം പരിതാപകരമാണ്. കരാര്‍ പ്രകാരം കിലോവാട്ട് ഇയറിന് 350 ദശലക്ഷം യൂണിറ്റ് (എം.യു) വരെ 12 രൂപ നിരക്കിലും അതിനുമുകളില്‍ 18 രൂപ നിരക്കിലും തമിഴ്‌നാട് റോയല്‍റ്റി നല്‍കണം. എന്നാല്‍ തമിഴ്‌നാട് നല്‍കിവരുന്നത് 350 എം.യു വരെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് വെറും 0.00137 പൈസയും, അതില്‍ കൂടുതലുള്ള ഓരോ യൂണിറ്റിനും
0.002055 പൈസയും മാത്രമാണ്.
ഓരോ 30 വര്‍ഷം കഴിയുമ്പോഴും കരാര്‍ പുതുക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും 1970 മുതല്‍ ഇന്നുവരെ കരാര്‍ പുതുക്കല്‍ നടന്നിട്ടില്ല. ഇതിന്റെ ഫലമായി 2014-15 വര്‍ഷത്തില്‍ മാത്രം തമിഴ്‌നാട് ഉത്പാദിപ്പിച്ച 526.116 മില്യണ്‍ യൂണിറ്റ് വൈദ്യുതിയിലൂടെ കേരളത്തിന് നഷ്ടമായത് 75 കോടി രൂപയാണ്. 12 വര്‍ഷത്തെ കുടിശികയും അതിന്റെ പലിശയും ചേര്‍ത്താല്‍ തമിഴ്‌നാടിന്റെ പക്കല്‍ നിന്ന് കേരളം ഇനിയും ഈടാക്കേണ്ടത് 1297 കോടി രൂപയാണ്. റോയല്‍റ്റി തുക കാലോചിതമായി പുതുക്കാത്തതിനാല്‍ കഴിഞ്ഞ 55 വര്‍ഷം കൊണ്ട് കേരളത്തിനുണ്ടായ ആകെ നഷ്ടം ഞെട്ടിക്കുന്നതാണ്, 24,432 കോടി രൂപ. ഈ കാലയളവില്‍ കേരളത്തിന് ആകെ ലഭിച്ചതാകട്ടെ കേവലം 3.77 കോടി രൂപയും.
1969-70ല്‍ കെഎസ്ഇബിക്ക് യൂണിറ്റിന് 27 പൈസയായിരുന്ന വിതരണച്ചെലവ് 2014-15 ആയപ്പോള്‍ 6 രൂപ 28 പൈസയായി കുത്തനെ ഉയര്‍ന്നു. തമിഴ്‌നാടാകട്ടെ മുല്ലപ്പെരിയാര്‍ വൈദ്യുതിയിലൂടെ കോടികളുടെ വാണിജ്യ നേട്ടമാണ് കൊയ്യുന്നത്. സ്വന്തം വിഭവങ്ങളുടെ ചൂഷണത്തിലൂടെ അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കേരളത്തിന്റെ ഭരണനേതൃത്വം ഇനിയെങ്കിലും തയാറാകുമോ എന്നാണ് ജനങ്ങളുടെ ചോദ്യം.
തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി
തമിഴ്‌നാട് നല്‍കുന്ന മില്യണ്‍ യൂണിറ്റ് അളവില്‍ 2014-2015ല്‍ കൃത്രിമം നടന്നിട്ടുള്ളതായി മുല്ലപ്പെരിയാര്‍ ഏകോപന സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. കെ.എസ്. പ്രശാന്തന്‍. കേരളത്തിന്റെ അന്തര്‍ സംസ്ഥാന നദീജല കരാര്‍ വഴി കോടികളുടെ നഷ്ടം സംഭവിച്ചതായും അദ്ദേഹം ആക്ഷേപമുന്നയിച്ചു. ശിരുവാണി, പറമ്പിക്കുളം ആളിയാര്‍, മുല്ലപ്പെരിയാര്‍ കരാറുകളുടെ സമഗ്ര ഓഡിറ്റ് നടത്തണമെന്നും, നഷ്ടം ഈടാക്കുന്നതിനു നടപടികള്‍ക്കായി വിജിലന്‍സ് അന്വേഷണം വേണമെന്നും ഡോ. പ്രകാശന്‍ ആവശ്യപ്പെട്ടു
















