ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സുരക്ഷയിൽ വിജയ് സർക്കാർ വെട്ടിച്ചുരുക്കൽ വരുത്തി. ഇസഡ് പ്ലസ് സുരക്ഷാ വിഭാഗത്തിൽ നിന്ന് അദ്ദേഹത്തെ ഇസഡ് വിഭാഗത്തിലേക്ക് മാറ്റിയാണ് സുരക്ഷ കുറച്ചത്. ഇതുവരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരുന്ന പോലീസുകാരുടെ എണ്ണം 54-ൽ നിന്ന് 34 ആയി വെട്ടിക്കുറച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി സായ് കുമാറിന്റെയും സംസ്ഥാന പോലീസ് മേധാവിയുടെയും നേതൃത്വത്തിൽ ചേർന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ സുരക്ഷാ മാറ്റം സംബന്ധിച്ച തീരുമാനമെടുത്തത്.
ഹോം സെക്രട്ടറി കെ. മണിവസൻ, ഡിജിപി മഹേഷ് കുമാർ അഗർവാൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ രഹസ്യാന്വേഷണ റിപ്പോർട്ടുകളും സ്റ്റാലിന്റെ സുരക്ഷാ ആവശ്യങ്ങളും വിശദമായി പരിശോധിച്ചു. പുതുക്കിയ ക്രമീകരണപ്രകാരം സ്റ്റാലിന് പോലീസ് സുരക്ഷ തുടർന്നും ലഭിക്കുമെന്നും, വാഹനവ്യൂഹത്തിന്റെ മുൻനിരയിലും പ്രധാന ഭാഗത്തും പിൻനിരയിലും പ്രത്യേക സുരക്ഷാ സംഘങ്ങൾ ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രകളിലും പൊതുപരിപാടികളിലും പൈലറ്റ്, എസ്കോർട്ട്, ബാക്കപ്പ്, ക്ലോസ് പ്രൊട്ടക്ഷൻ വാഹനങ്ങൾ എന്നിവയുണ്ടാകും. സുരക്ഷ പൂർണ്ണമായി ഒഴിവാക്കിയതല്ലെന്നും ഉദ്യോഗസ്ഥരുടെ വിന്യാസത്തിൽ വരുത്തിയ മാറ്റം മാത്രമാണിതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
















