ന്യൂദൽഹി: ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുസ്ഥിരതയ്‌ക്കാണ് ഉച്ചകോടി പ്രാധാന്യം നല്‍കുന്നത്. എല്ലാ രാജ്യങ്ങളെയും ബഹുമാനിക്കുന്നു. പരസ്പര സഹകരണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ചു.
ബ്രിക്സില്‍ ഇന്ത്യയുടെ അധ്യക്ഷതയെ വിജയമാക്കിയ അംഗരാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. സ്വപ്നങ്ങള്‍ ഉത്തരവാദിത്തവുമായി സംയോജിപ്പിച്ച് മുന്നോട്ടുപോകണം. ചര്‍ച്ചകള്‍ക്ക് ബ്രിക്സില്‍ തുടര്‍ച്ചകളുണ്ടാകണം. ഈ വര്‍ഷത്തെ ബ്രിക്സ് ഉച്ചകോടി ചരിത്രത്തിലെ നാഴികക്കല്ലാണ്. ബ്രിക്സിന്റെ 20 വര്‍ഷം നാം ആഘോഷിക്കുന്നു. മനുഷ്യജീവിതത്തില്‍ 20 വര്‍ഷം എന്നത്, പക്വതയുടെയും ഉത്തരവാദിത്തത്തിന്റെയും പുതിയ ഘട്ടത്തിന്റെ തുടക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹിന്ദിയിലായിരുന്നു പ്രധാനമന്ത്രി മോദി നേതാക്കളെ സ്വാഗതം ചെയ്തത്. ദല്‍ഹി ഭാരത് മണ്ഡപത്തിലാണ് രണ്ടു ദിവസത്തെ ഉച്ചകോടി നടക്കുന്നത്. പതിനൊന്ന് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ സമിതിയിലെ പരിഷ്കരണം ഇനി നീട്ടിവെക്കാനാവില്ലെന്നും, ഇക്കാര്യത്തിലുള്ള ചർച്ചകൾ കൃത്യമായ സമയപരിധിയുമായും വ്യക്തമായ ഫലങ്ങളുമായും ബന്ധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുപോലെതന്നെ, സാമ്പത്തിക സ്ഥാപനങ്ങളിലെ വോട്ടവകാശം, നേതൃസ്ഥാനങ്ങൾ, നയപരമായ മുൻഗണനകൾ എന്നിവ ഇന്നത്തെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും മോദി വ്യക്തമാക്കി.
ആഗോള വ്യാപാരത്തിൽ നാവികർക്കുള്ള നിർണായക സംഭാവനകൾ മോദി എടുത്തുപറഞ്ഞു. അവർക്കായി സമുദ്രപാതകൾ സുരക്ഷിതമായി നിലനിർത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിനായി ഒരു ‘നാവികരുടെ അടിയന്തര സഹായ ശൃംഖല’ (Seafarers’ Emergency Support Network) രൂപീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്-ഇറാൻ സംഘർഷം ആരംഭിച്ചതുമുതൽ ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
ഞാൻ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന മൂന്നാമത്തെ കാര്യം നിയമരൂപീകരണത്തെക്കുറിച്ചാണ്. ഭാവിയിലെ ആഗോള നിയമങ്ങൾ നിർവചിക്കുന്നതിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സൈബർ ഇടം, ബഹിരാകാശം, ബയോടെക്നോളജി, നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകൾ ഭാവിയിലെ അവസരങ്ങളെ രൂപപ്പെടുത്തുക മാത്രമല്ല, ഭാവിയിലെ നിയമങ്ങളെ നിർവചിക്കുകയും ചെയ്യുന്നു, അദ്ദേഹം പറഞ്ഞു.
“നിയമങ്ങൾ അനുസരിക്കുന്നവർ എന്ന നിലയിൽ നിന്ന് നിയമങ്ങൾ രൂപീകരിക്കുന്നവരായി ‘ഗ്ലോബൽ സൗത്തി’നെ (Global South) മാറ്റാൻ നാം പരിശ്രമിക്കണം. ഈ ഉദ്യമത്തിന് നേതൃത്വം നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്സ് വഴി, ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലെ യുവ നയതന്ത്രജ്ഞർക്കും നയരൂപകർത്താക്കൾക്കും ചർച്ചാപാടവം, പ്രായോഗിക പരിശീലനം, നിയമപരമായ വൈദഗ്ധ്യം എന്നിവ നൽകി അവരെ സജ്ജരാക്കാൻ നമുക്ക് സാധിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഇന്ത്യ നൽകുന്ന സന്ദേശം വ്യക്തമാണ്: ഭാവി എല്ലാവരുടേതുമാണെങ്കിൽ, അതിനെ രൂപപ്പെടുത്താനുള്ള അവകാശവും എല്ലാവർക്കും തുല്യമായിരിക്കണം – മോദി വ്യക്തമാക്കി.
















