ന്യൂദല്‍ഹി: ദല്‍ഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ചൈനീസ്, റഷ്യൻ പ്രസിഡന്റുമാർ ഈ ആഴ്ച അവസാനത്തോടെ തലസ്ഥാനത്തെത്തുന്ന സാഹചര്യത്തിൽ ഹോട്ടലുകളിൽ സുരക്ഷ ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സെപ്റ്റംബർ 11നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 12നും ഭാരതത്തിലെത്തുമെന്നാണ് വിവരം.
ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കൾക്ക് അത്താഴവിരുന്ന് നൽകും. നേതാക്കൾ ഒന്നിച്ച് ഭാരത് മണ്ഡപം പരിസരത്ത് മരം നടും. ‘ഭാരത് ഇന്നൊവേറ്റ്സ്’ എന്ന പ്രദർശനവും നേതാക്കൾ കാണും. ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷൻ നടക്കും. ഉച്ചകോടി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.
ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയിലെ പ്രധാന ഭാഗങ്ങളെല്ലാം പോസ്റ്ററുകളും ദീപാലങ്കാരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാഷ്‌ട്രത്തലവന്മാർ, വിദേശ പ്രതിനിധികൾ, അന്താരാഷ്‌ട്ര സംഘടനാ മേധാവികൾ, പ്രമുഖ വ്യക്തികൾ എന്നിവരെല്ലാം ഉച്ചകോടിയിൽ പങ്കെടുക്കാനെത്തും. നഗരത്തിലെ ഒമ്പത് ഹോട്ടലുകളിലായാണ് പ്രതിനിധിക താമസിക്കുന്നത്.
ഇരു നേതാക്കളും പാലം എയർഫോഴ്സ് സ്റ്റേഷനിലാണ് വിമാനമിറങ്ങുക. തുടർന്ന് ഹോട്ടലുകളിലേക്ക് തിരിക്കും. “നേതാക്കൾ താമസിക്കാൻ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളിൽ ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള സുരക്ഷാ സംഘങ്ങൾ ഇതിനകം എത്തിയിട്ടുണ്ട്. അത്യാധുനിക ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളുമായാണ് സംഘങ്ങൾ എത്തിയിട്ടുള്ളത്. പ്രസിഡന്റുമാർ താമസിക്കുന്ന നിലകൾ മുതൽ ഹോട്ടലുകളുടെ മേൽക്കൂരയിലും താഴത്തെ നിലകളിലും വരെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്,” എന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ ചുമതല ദല്‍ഹി പോലീസ് സ്പെഷ്യൽ സെല്ലിനാണ് നൽകിയിട്ടുള്ളത്. റഷ്യൻ പ്രസിഡന്റ് താമസിക്കുന്ന ഹോട്ടലിൽ വിവിധ ഷിഫ്റ്റുകളിലായി ഒരു അഡീഷണൽ ഡെപ്യൂട്ടി
പോലീസ് കമ്മീഷണറെയും രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെയും നിയോഗിച്ചിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരുടെ ദല്‍ഹിയിലെയും സ്വന്തം സംസ്ഥാനങ്ങളിലെയും പശ്ചാത്തല വിവരങ്ങൾ പോലീസ് കർശനമായി പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.
ഉച്ചകോടിയുടെ സുരക്ഷയ്‌ക്കായി വിമാനത്താവളം, ഹോട്ടലുകൾ, ഭാരത് മണ്ഡപം എന്നിവ ഉൾപ്പെടുത്തി 500 സിസിടിവി ക്യാമറകൾ, 30,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ദല്‍ഹി പോലീസ് വിന്യസിച്ചിരിക്കുന്നത്. ഇവരിൽ പകുതിയോളം പേർ ദല്‍ഹി പോലീസിൽ നിന്നുള്ളവരും ബാക്കിയുള്ളവർ അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. മികച്ച ഏകോപനത്തിനായി സുരക്ഷാ സംവിധാനത്തെ വിവിധ സെക്ടറുകളായി തിരിച്ച് ഓരോ സെക്ടറിന്റെയും ചുമതല ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കോ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കോ നൽകിയിട്ടുണ്ട്.
പ്രധാന കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ സ്നൈപ്പർമാരെ വിന്യസിക്കും. AI സഹായത്തോടെയുള്ള നിരീക്ഷണ സംവിധാനങ്ങളിലൂടെ സംശയാസ്പദമായ ചലനങ്ങളും പെരുമാറ്റങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങളും ഉപയോഗിക്കും.
അടിയന്തര സാഹചര്യം ഉണ്ടായാൽ കമാൻഡോകളെ ഹെലികോപ്റ്ററുകളിൽ നിന്ന് കയറുകൾ ഉപയോഗിച്ച് താഴെയിറക്കുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാണ്. UAVകൾ ഉപയോഗിച്ച് ആകാശനിരീക്ഷണം ശക്തമാക്കും. ഡ്രോണുകളുടെ സിഗ്നലുകൾ തടസ്സപ്പെടുത്തുന്നതിനും ആവശ്യമായാൽ അവയെ നിർവീര്യമാക്കുന്നതിനുമുള്ള സംവിധാനങ്ങളും വിവിധ സ്ഥലങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് പുടിനു വേണ്ടി റഷ്യയുടെ ഫെഡറൽ പ്രൊട്ടക്റ്റീവ് സർവീസും സുരക്ഷാ ഏജൻസികളും സംയുക്തമായി ഒരു സുരക്ഷാ വലയം ഒരുക്കുകയാണ്. പുടിന്റെ കാർ യാത്രയ്‌ക്കായി, “റോളിംഗ് ബങ്കർ” എന്നും അറിയപ്പെടുന്ന അദ്ദേഹത്തിന്റെ പ്രത്യേക ഓറസ് സെനറ്റ് കവചിത കാർ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. സ്നൈപ്പർ ഫയർ, ലാൻഡ് മൈനുകൾ, രാസ ആക്രമണങ്ങൾ തുടങ്ങിയ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഈ കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബ്രിക്സ്
തുടക്കത്തിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്ന് ‘ബ്രിക്’ എന്ന പേരിലായിരുന്നു ഈ കൂട്ടായ്‌മ. 2006ൽ ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിക്കിടെയായിരുന്നു കൂട്ടായ്‌മയിലെ വിദേശകാര്യ മന്ത്രിമാരുടെ ആദ്യ യോഗം. 2009ൽ റഷ്യയിലെ യെക്കാറ്റെറിൻബർഗിൽ ആദ്യ ഉച്ചകോടി നടന്നു.
2011ൽ ദക്ഷിണാഫ്രിക്ക കൂടി ചേർന്നതോടെയാണ് ഇത് ‘ബ്രിക്സ്’ ആയി മാറിയത്. പിന്നീട് കൂട്ടായ്‌മ കൂടുതൽ വിപുലമായി.
2024 ജനുവരിയിൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ പൂർണ അംഗങ്ങളായി. 2025 ജനുവരിയോടെ ഇന്തോനേഷ്യയും ഇതിന്റെ ഭാഗമായി. ഇതോടെ 11 അംഗരാജ്യങ്ങളും നിരവധി പങ്കാളി രാജ്യങ്ങളുമുള്ള, ലോക സാമ്പത്തിക, നയതന്ത്ര രംഗത്ത് നിർണായക സ്വാധീനമുള്ള ഒരു ശക്തിയായി ബ്രിക്സ് മാറി.
















