ന്യൂദൽഹി: പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാനായി ന്യൂദൽഹിയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മളമായ സ്വാഗതം. വിമാനത്താവളത്തിൽ കേന്ദ്ര സഹമന്ത്രി ജിതിൻ പ്രസാദ അദ്ദേഹത്തെ സ്വീകരിച്ചു. ഏഴു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഷീ ഇന്ത്യയിലെത്തുന്നത്. ഷീയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് വൈകിട്ട് 5.45ന് നിർണായക കൂടിക്കാഴ്‌ച നടത്തും.
കൂടുതൽ സന്തുലിതവും പ്രാതിനിധ്യമുള്ളതും ബഹുധ്രുവവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ബ്രിക്സിന്റെ മുന്നേറ്റത്തിനിടയിൽ ക്രിയാത്മകമായ ചർച്ചകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നുവെന്ന് ജിതിൻ പ്രസാദ അറിയിച്ചു. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബ്രിക്‌സിന്റെ 18-ാമത് ഉച്ചകോടിക്ക് ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ തുടക്കമായി. ഉച്ചയ്‌ക്ക് രണ്ടു മണിക്ക് ‘ഇൻക്ലൂസീവ് ഗ്ലോബൽ ഗവേണൻസും ശാക്തീകരണ ബഹുമുഖത്വവും’ എന്ന വിഷയത്തിൽ അടച്ചിട്ട മുറിയിലെ ചർച്ചയാണ് ഇന്നത്തെ പ്രധാന പരിപാടി.
രാത്രി ഏഴരയ്‌ക്ക് ഭാരത് മണ്ഡപത്തിന്റെ ലെവൽ മൂന്ന് ഓഡിറ്റോറിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഉഭയകക്ഷി ചർച്ച നടത്തി. ഇതിനുമുമ്പ്, ഹൈദരാബാദ് ഹൗസിൽ വെച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായും അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടാതെ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദുമായും അദ്ദേഹം ഉച്ചകോടിയുടെ ഭാഗമായി ചർച്ച നടത്തി. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസും ഇന്ത്യയിലെത്തി. ബെലാറസ് റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രി മാക്സിം റിഷെങ്കോവ് ഉൾപ്പെടെയുള്ള നേതാക്കളും ഉച്ചകോടിക്കായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്.
















