ന്യൂദല്‍ഹി: ബ്രിക്സ് ഉച്ചകോടിയിലും ഉഭയകക്ഷി ചർച്ചകളിലും പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ന്യൂദല്‍ഹിയിലെത്തി. പുലർച്ചെ മൂന്നുമണിയോടെ ദല്‍ഹിയിലെ പാലം വിമാനത്താവളത്തിലെത്തിയ റഷ്യൻ പ്രസിഡന്റിനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് നേരിട്ടെത്തി ഔദ്യോഗികമായി സ്വീകരിച്ചു.
സന്ദർശനത്തിനിടയിൽ റഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, ഊർജ പങ്കാളിത്തം, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിൽ പ്രധാന അജണ്ടയാകും. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെയും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ നടക്കുന്ന ഉച്ചകോടിക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യമാണുള്ളത്.
ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിൽ നിർണായക ഉഭയകക്ഷി ചർച്ചകൾ നടക്കും. വ്യാപാര-സാമ്പത്തിക സഹകരണത്തിന് പുറമെ പ്രതിരോധ മേഖലയിലെ സുപ്രധാന കരാറുകളും ചർച്ചയാകും.
ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എസ്-400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നത് സംബന്ധിച്ച അന്തിമഘട്ട ചർച്ചകൾ നടക്കും. സുഖോയ് പോർവിമാനങ്ങളുടെ കരാറുകൾ, സൈനിക ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും കൈമാറ്റം, ആണവ നിലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയും അജണ്ടയിലുണ്ട്. സുരക്ഷ കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭ സമിതിയുടെ (സി.സി.എസ്) അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക് ഇതിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടാകും.
റഷ്യ-യുക്രെയ്ൻ യുദ്ധം ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമാകും. കഴിഞ്ഞ കുറച്ചുനാളുകളായി ഈ വിഷയം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ, നയതന്ത്ര തലത്തിൽ പ്രശ്നപരിഹാരം കാണാനാണ് ഇന്ത്യ ശ്രമിക്കുന്നത്. സംഘർഷ പാതയിൽ നിന്ന് മാറി സമാധാന ചർച്ചകളിലേക്ക് ഇരു രാജ്യങ്ങളെയും കൊണ്ടുവരിക എന്നതാണ് ഭാരതത്തിന്റെ
പ്രധാന ലക്ഷ്യം.
നാളെയും മറ്റന്നാളുമായി നടക്കുന്ന ബ്രിക്സ് ഉച്ചകോടി വിജയകരമായി പൂർത്തിയാക്കാനും, എല്ലാ അംഗരാജ്യങ്ങളെയും ഉൾപ്പെടുത്തി ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കാനുമാണ് ഭാരതം ലക്ഷ്യമിടുന്നത്. ഇതിനായുള്ള നയതന്ത്ര നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ആരംഭിച്ചിരുന്നു. ബ്രസീൽ, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് പുറമെ പുതിയതായി അംഗത്വം ലഭിച്ച രാജ്യങ്ങളുടെ പ്രതിനിധികളും ഇത്തവണത്തെ ഉച്ചകോടിയുടെ ഭാഗമാകുന്നുണ്ട്. ആഗോളതലത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനത്തിന് ബദലായി വളർന്നുവരുന്ന ബ്രിക്സ് കൂട്ടായ്‌മയുടെ അധ്യക്ഷ പദവി ഭാരതം
വഹിക്കുന്നത് ഏറെ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
















