ന്യൂദൽഹി: ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളുടെയും ആഗോള ഉൽപാദന കേന്ദ്രങ്ങളുടെയും സംഗമവേദിയായി ഭാരതം മാറുമ്പോൾ ഉച്ചകോടിയെ ഏറെ പ്രതീക്ഷയോടെയാണ് ലോകരാഷ്‌ട്രങ്ങൾ വീക്ഷിക്കുന്നത്. ആഗോളതലത്തിൽ നിലനിൽക്കുന്ന വിവിധ സാമ്പത്തിക ഉപരോധങ്ങൾ, പണപ്പെരുപ്പം, വിതരണ ശൃംഖലകളിലെ തടസ്സങ്ങൾ എന്നിവയ്‌ക്ക് മധ്യേ നടക്കുന്ന ഈ ഉച്ചകോടിക്ക് മുൻപെങ്ങുമില്ലാത്തവിധം നയതന്ത്ര പ്രാധാന്യമുണ്ട്.
അന്താരാഷ്‌ട്ര വ്യാപാരത്തിൽ പുതിയ സാമ്പത്തിക സമവാക്യങ്ങൾ നിർമിക്കുക എന്നതാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയുടെ തന്ത്രപ്രധാന ലക്ഷ്യം. അംഗരാജ്യങ്ങൾ തമ്മിൽ കറൻസി സ്വാപ്പ് കരാറുകൾ വ്യാപകമാക്കുന്നതിലൂടെ വിപണിയിലെ പെട്ടെന്നുള്ള തകർച്ചകളിൽ നിന്നും ഭീഷണികളിൽ നിന്നും തങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെ സംരക്ഷിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അംഗരാഷ്‌ട്രങ്ങൾ.
ഒറ്റയടിക്ക് പൊതുവായ കറൻസി എന്ന സങ്കൽപത്തിലേക്ക് പോകാതെ, ഘട്ടംഘട്ടമായി പ്രാദേശിക കറൻസികളെ ശക്തിപ്പെടുത്തുന്ന ഇന്ത്യയുടെ പ്രായോഗിക നിലപാടാണ് ഉച്ചകോടിയിൽ ചർച്ചയാകുന്നത്. പാശ്ചാത്യ ബാങ്കിങ് സംവിധാനങ്ങൾക്ക് പകരമായി ‘ബ്രിക്സ് പേ’ പോലെയുള്ള വികേന്ദ്രീകൃത ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനങ്ങളും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും നടപ്പിലാക്കുന്നതിൽ ഉച്ചകോടി നിർണായക തീരുമാനമെടുക്കും.
ഇന്ത്യയുടെ മുൻനിര ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനമായ യുപിഐ, ചൈനയുടെ സിഐപിഎസ്, റഷ്യയുടെ എസ്പിഎഫ്എസ് എന്നിവയെ തമ്മിൽ ബന്ധിപ്പിച്ച് തടസ്സമില്ലാത്ത വിദേശ ഇടപാടുകൾ സാധ്യമാക്കാനാണ് നീക്കം. ഇത് വൻകിട വ്യവസായികൾക്ക് മാത്രമല്ല, ചെറുകിട വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും അതിർത്തികടന്നുള്ള ഇടപാടുകൾ ചെലവുകുറഞ്ഞ രീതിയിൽ നടത്താൻ സൗകര്യമൊരുക്കും.
റഷ്യയും ചൈനയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരങ്ങളിൽ ഇതിനകം തന്നെ രൂപ, റൂബിൾ, യുവാൻ എന്നിവയുടെ ഉപയോഗം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഇറാനും യുഎഇയും ഉൾപ്പെടെയുള്ള പുതിയ അംഗങ്ങൾ കൂടി ബ്രിക്സിലേക്ക് എത്തിയതോടെ ഊർജ-എണ്ണ വ്യാപാരവും പ്രാദേശിക കറൻസികളിലേക്ക് മാറ്റപ്പെടുകയാണ്. അന്താരാഷ്‌ട്ര വിപണിയിൽ ഡോളർ മാറ്റിയെടുക്കുമ്പോൾ ഉണ്ടാകുന്ന അധിക കമ്മീഷനുകളും കറൻസി മൂല്യവർധനവ് മൂലമുണ്ടാകുന്ന നഷ്ടങ്ങളും ഒഴിവാക്കാൻ ഇത് വികസ്വര രാജ്യങ്ങളെ സഹായിക്കും.
















