കൊച്ചി: സ്വപ്‌നാ സുരേഷിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തിയത് പി.എസ്. സരിത്ത്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിലെ മറ്റൊരു പ്രതിയാണ് സരിത്ത്.ഇന്നലെ സോഷ്യല്‍മീഡിയയിലൂടെ സ്വപ്ന തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്. വിവാഹം കഴിക്കാനുള്ള തീരുമാനത്തിനു പിന്നിലെ കാരണം മാത്രം വ്യക്തമാക്കിയുള്ള പോസ്റ്റില്‍ ആരെയാണ് വിവാഹം കഴിക്കുന്നതെന്നൊന്നും സ്വപ്ന വ്യക്തമാക്കിയിരുന്നില്ല.
സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി
സ്വപ്ന പങ്കുവച്ച ചിത്രത്തില്‍ നിന്നും പലര്‍ക്കും വരനാരെന്ന് മനസിലാക്കാനും സാധിച്ചിരുന്നില്ല. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്‌ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശി സരിത്തും കുറച്ചുനാളായി ഒരുമിച്ച് കൊച്ചിയിലാണ് താമസം. സ്വപ്നയുടെ മൂന്നാമത്തെ വിവാഹവും സരിത്തിന്റെ രണ്ടാമത്തെ വിവാഹവുമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തിരുന്നത്.
തദ്ദേശസ്വയംഭരണ വകുപ്പിൽ വിവാഹം രജിസ്റ്റർ ചെയ്തു എന്നാണ് വാർത്തകൾ . കേരളത്തെ ആകെ ഞെട്ടിച്ച സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളാണ് സ്വപ്ന സുരേഷും പി എസ് സരിത്തും. യുഎഇ കോൺസുലേറ്റ് വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണം കണ്ടെത്തി കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം സ്വദേശിയാണ് സരിത്ത്. വിവാഹിതനായിരുന്ന സരിത്ത് വിവാഹബന്ധം ഇല്ലാതാകാനും വിവാഹമോചനത്തിൽ എത്താനും കാരണം സ്വപ്നയുമായുള്ള ബന്ധം ആണെന്നും വാർത്തകൾ ഉണ്ടായിരുന്നു.ഇയാൾ യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തു വരുമ്പോഴാണ് വർഷങ്ങൾക്കു മുമ്പ് സ്വപ്ന സുരേഷുമായി പരിചയത്തിൽ ആകുന്നത്.
സ്വപ്നയുടെ കീഴിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത് സ്വപ്ന കൗൺസലേറ്റ് ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയും സരിത്ത് പിആർഒയുമായിരുന്നു. ഇവിടെ വച്ചാണ് ഇവരും പരിചയത്തിൽ ആകുന്നത്.ഇരുവരും തമ്മിൽ ഉള്ള ബന്ധമാണ് വിവാഹമോചനത്തിൽ എത്തിച്ചത് എന്ന് സരിത്തിന്റെ മുൻ ഭാര്യയുടെ പിതാവും അന്ന് പ്രതികരിച്ചിരുന്നു. മാത്രമല്ല സ്വപ്നയുമായുള്ള അടുപ്പം സരിത്തിന്റെ കുടുംബാംഗങ്ങളുടെ പിന്തുണയോടെ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
















