India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

ദല്‍ഹിയിലെ ശ്രീറാം കോളേജില്‍ കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസംഗം വന്‍തോതില്‍ വൈറലായി പ്രചരിക്കുകയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ദല്‍ഹിയിലെ ശ്രീറാം കോളേജില്‍ കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസംഗം വന്‍തോതില്‍ വൈറലായി പ്രചരിക്കുകയാണ്. മോദി തന്റെ പ്രസംഗം ആരംഭിച്ചത് അദ്ദേഹം 2013ല്‍ദല്‍ഹിയിലെ ശ്രീരാം കോളെജില്‍ നടത്തിയ പ്രസംഗം ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ്.

പുതിയ തലമുറയിലെ കുട്ടികള്‍ 2013ല്‍ ഞാന്‍ ശ്രീറാം കോളെജില്‍ നടത്തിയ പ്രസംഗത്തെ ഇപ്പോഴും എടുത്തുനോക്കുന്നു. 13 വര്‍ഷം മുന്‍പ് നടത്തിയ പ്രസംഗം ഇന്നും ശ്രദ്ധനേടുന്നു എന്നതില്‍ സന്തോഷമുണ്ട്. അന്ന് ഞാന്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കെയാണ് ഈ കോളെജില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തത്. അന്ന് ഞാന്‍ രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടിയുടെ പ്രതിനിധിയായിരുന്നു. ഞാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കുമെന്നാണ് എല്ലാവരും കരുതിയത്. വിമര്‍ശിക്കാന്‍ ധാരാളം കാര്യങ്ങളുണ്ടായിട്ടും അന്ന് ഞാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചില്ല. അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ഉറച്ച ബോധ്യങ്ങളായിരുന്നു. രാജ്യത്തിനായി ജീവിക്കുക എന്ന ജ്വാല എന്നും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.അന്ന് ഞാന്‍ ഏറെ നേരം സംസാരിച്ചു. ഞാന്‍ എന്റെ സംസാരം തുടരണമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ തുടരൂ, തുടരൂ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറ‍ഞ്ഞത്. – മോദി പറഞ്ഞു.

അന്ന് രാജ്യം നിരാശയുടെ ചെളിയില്‍ പൂണ്ടുപോയ കാലമായിരുന്നു. അന്ന് ഞാന്‍ ഒരു പാതി വെള്ളം നിറഞ്ഞ ഒരു ഗ്ലാസിനെക്കുറിച്ച് പറഞ്ഞിരുന്നു. ഈ ഗ്ലാസിനെ മൂന്ന് രീതിയില്‍ നമുക്ക് വിശേഷിപ്പിക്കാന്‍ സാധിക്കും. ശുഭാപ്തി വിശ്വാസമുള്ളവര്‍ ഗ്ലാസ് പകുതി നിറഞ്ഞിരിക്കുന്നു എന്ന് പറയും. നിരാശയുള്ളവര്‍ ഗ്ലാസിന്റെ പകുതി കാലിയാണെന്നും പറയും. എന്നാല്‍ മൂന്നാമതൊരു കൂട്ടര്‍ ആ ഗ്ലാസ് പൂര്‍ണ്ണമായും നിറഞ്ഞിരിക്കുന്നു എന്ന് കാണുന്നവരാണ്. എന്തായാലും അന്ന് ഞാന്‍ ആ ഗ്ലാസിനെ കണ്ടത് പുര്‍ണ്ണമായും നിറഞ്ഞിരിക്കുന്ന ഗ്ലാസ് എന്നാണ് വിശേഷിപ്പിച്ചത്. പാതി വെള്ളവും പാതി വായുവും നിറഞ്ഞിരിക്കുന്ന ഗ്ലാസായാണ് ഞാന്‍ കണ്ടത്. പക്ഷെ ഇപ്പോള്‍ ഈ 2026ലും രാജ്യത്തെ വലിയൊരു വിഭാഗം ഇപ്പോഴും ഗ്ലാസിന്റെ പകുതി കാലിയാണെന്ന് വിശ്വസിക്കുന്നവരാണ്. – മോദി പറഞ്ഞു.

2013ലെ ആ കാലത്തെ സാമൂഹ്യാവസ്ഥ നിങ്ങള്‍ ഇന്‍റര്നെറ്റില്‍ ഒന്ന് പരിശോധിക്കണം. അന്ന് കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. അതിര്‍ത്തികളില്‍ നമ്മുടെ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. കറന്‍റ് അക്കൗണ്ട് ഡെഫിസിറ്റ് ഉയര്‍ന്ന നിരക്കിലായിരുന്നു. ഹെലികോപ്റ്റര്‍ ഇടപാടില്‍ കോഴപ്പണം. ഹൈദരാബാദില്‍ ബോംബ് സ്ഫോടനം. അഴിമതിക്കാര്‍ വിലസി നടക്കുകയായിരുന്നു. ഏറ്റവും ദുര്‍ബലമായ സാമ്പത്തികസ്ഥിതിയുള്ള അഞ്ച് രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ത്യയെ കണ്ടത്. പണപ്പെരുപ്പം ആകാശത്തോളമായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികരംഗം തകര്‍ന്ന് തരിപ്പണമായിരുന്നു. ഭീകരവാദികളെ അഴിച്ചുവിടുന്ന അവസ്ഥയായിരുന്നു. – മോദി വിശദമാക്കി.

ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആ കാലഘട്ടത്തെക്കുറിച്ച് അധികം അറിയണമെന്നില്ല. എന്തായാലും ഇന്ന് ഇന്ത്യ ഏറെ മെച്ചപ്പെട്ടിരിക്കുന്നു. ഇന്ന് ഭീകരവാദം പരത്താന്‍ ശ്രമിച്ചവര്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും ദുഷ്ടത പ്രവര്‍ത്തിച്ചാല്‍ അവരുടെ വീട്ടില്‍ കയറി അടിക്കുന്ന സ്ഥിതി എത്തിയിരിക്കുന്നു. ജമ്മു കശ്മീര്‍ മുതല്‍ വടക്ക് കിഴക്കന്‍ മേഖല വരെ ഇന്ന് രാജ്യത്ത് സമാധാനം നിറഞ്ഞിരിക്കുന്നു. നക്സലിസത്തിന്റെ നട്ടെല്ല് നമ്മള്‍ ഒടിച്ചിരിക്കുന്നു. ലോകം ഇന്ന് ഭാരതത്തി‍ന്റെ ശക്തിയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യ ഏറ്റവും ഒടുവിലത്തെ ത്രൈമാസത്തില്‍ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയിരിക്കുന്നു. നിങ്ങള്‍ ഈ കണക്കുകള്‍ ഗൗരവത്തോടെ മനസ്സിലാക്കണം.- മോദി പറഞ്ഞു.

Recent Posts