ശ്രീഹരിക്കോട്ട: രണ്ട് പിഎസ്എല്‍വി വിക്ഷേപണവാഹനങ്ങളുടെ വിക്ഷേപണപരാജയത്തിന് ശേഷം, നീണ്ട എട്ട് മാസത്തെ ഇടവേള കഴിഞ്ഞതോടെ ഐഎസ്ആർഒ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുന്നു. സെപ്തംബര്‍ നാല് വെള്ളിയാഴ്ച ശ്രീഹരിക്കോട്ടയിൽ നിന്നും ജിഎസ്എൽവി എഫ് 17 വിജയകരമായി വിക്ഷേപിച്ചതോടെ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഐഎസ്ആർഒ. ഒരു അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ഐഎസ് ആര്‍ഒ ബഹിരാകാശത്തേക്ക് അയച്ചത്.
ഓരോ ഇന്ത്യക്കാരനും അഭിമാനനിമിഷമെന്ന് ഐഎസ് ആര്‍ഒ ചെയര്‍മാന്‍ വി നാരായണൻ
ജിഎസ്എല്‍വി എഫ് 17ന്റെ വിജയകരമായ വിക്ഷേപണം ഒരു പ്രധാന നേട്ടവും രാജ്യത്തിന് അഭിമാനത്തിന്റെ നിമിഷവുമാണെന്ന് ഐഎസ്ആർഒ ചെയ്ർമാൻ വി നാരായണൻ വിശേഷിപ്പിച്ചു.”ഈ ദൗത്യം വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമാണ്, ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണ്, കാരണം ആദ്യമായി ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജിഎസ്എൽവി മാർക്ക് II വാഹനം ഉയർത്തി. ഞങ്ങൾ 2001ൽ വിക്ഷേപിക്കുമ്പോള്‍ ജിഎസ്എൽവി മാർക്ക് II വാഹനത്തിന്റെ ശേഷി 1,536 കിലോഗ്രാം മാത്രമായിരുന്നു. ഇന്ന്, ഞങ്ങൾ ശേഷി ഏകദേശം 40 ശതമാനം വർദ്ധിപ്പിച്ച് ഏകദേശം 2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെയാണ് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്കയച്ചത്. ജിഎസ്എൽവി മാർക്ക് II വാഹനം ഉയർത്തിയ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്,” അദ്ദേഹം പറഞ്ഞു.
എട്ടുമാസം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ ജനുവരി 12ന് പിഎസ്എൽവി സി 62 പരാജയപ്പെട്ട ശേഷം റോക്കറ്റ് വിക്ഷേപണങ്ങളെല്ലാം ഐഎസ്ആർഒ നിര്‍ത്തിവെച്ചിരുന്നു. പിഎസ് എല്‍വി റോക്കറ്റിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിക്ഷേപണമാണ് ജനുവരി 12ന് പരാജയമടഞ്ഞത്. ഇതിനും ഏഴ് മാസം മുന്‍പ് മെയ് 18ന് പിഎസ് എല്‍വി സി61 എന്ന മറ്റൊരു ഉപഗ്രഹത്തിന്റെ വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. ചന്ദ്രയാന്‍, മംഗള്‍യാന്‍ തുടങ്ങിയ ഇന്ത്യയുടെ അഭിമാന നേട്ടങ്ങളില്‍ ഉപയോഗിച്ച പിഎസ്എല്‍വി ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമാണ്. ഈ വിക്ഷേപണവാഹനങ്ങള്‍ രണ്ട് തവണ തുടര്‍ച്ചയായി പരാജയപ്പെട്ടത് വലിയ ഒരു ആഘാതമായിരുന്നു.
ഇതോടെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഐഎസ് ആര്‍ഒയില്‍ നിന്നും ചില ശാസ്ത്രജ്ഞര്‍ സ്വകാര്യ ബഹിരാകാശക്കമ്പനികളില്‍ ജോലിക്ക് ചേര്‍ന്നതുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയര്‍ന്നു. പക്ഷെ എല്ലാ ആരോപണങ്ങളെയും തകര്‍ത്തുകൊണ്ടാണ് ഐഎസ് ആര്‍ഒയില്‍ നിന്നും ജിഎസ്എൽവി എഫ് 17 എന്ന വിക്ഷേപണ പേടകം ഇഒഎസ് 05 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയും പേറിക്കൊണ്ട് കുതിച്ചുയര്‍ന്നത്. രാജ്യ സുരക്ഷ മുതൽ ദുരന്തനിവാരണം വരെ വിവിധ മേഖലകളിൽ മുതൽക്കൂട്ടാകേണ്ട ഉപഗ്രഹമാണ്. ഭൂസ്ഥിര പരിക്രമണപഥത്തിൽ നിന്ന് മുഴുവൻ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഈ ഉപഗ്രഹത്തിന്റെ ദൗത്യം. ഇതിന് മുന്‍പ് ജിഎസ്എല്‍വി എഫ് 10 എന്ന ദൗത്യം 2021 ആഗസ്റ്റ് 12ന് പരാജയപ്പെട്ടിരുന്നു. അതിന് പകരം നിർമ്മിച്ചതാണ് സെപ്തംബര്‍ നാലിന് വിക്ഷേപിച്ച പുത്തൻ പേടകം.
2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നേരിട്ട് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്കയക്കാൻ ജിഎസ്എൽവിക്കാകില്ല, പകരം അതിനൽപ്പം താഴെ വച്ചാണ് റോക്കറ്റും ഉപഗ്രഹവും വേർപ്പെട്ടത്. ശേഷിക്കുന്ന ദൂരം ഉപഗ്രഹം സ്വന്തം പ്രൊപ്പൽഷൻ സംവിധാനമുപയോഗിച്ച് താണ്ടും. റോക്കറ്റും ഉപഗ്രഹവും വളരെ നേരത്തെ തന്നെ തയ്യാറായിരുന്നുവെങ്കിലും രണ്ട് പിഎസ്എൽവി പരാജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ എല്ലാ ദൗത്യങ്ങളും നിർത്തിവയ്‌ക്കുകയായിരുന്നു. ജൂൺ അവസാനമോ ജൂലൈ ആദ്യമോ ദൗത്യം നടത്താൻ ശ്രമിച്ചെങ്കിലും അന്ന് കേന്ദ്ര അനുമതി കിട്ടിയില്ല.
ഇനി ഗഗന്‍യാന്‍ എന്ന ആദ്യ ആളില്ലാ ദൗത്യം ഉടന്‍, മാർച്ചിന് മുൻപ് 6 വിക്ഷേപണം കൂടി
ഈ ദൗത്യം വിജയകരമായി പൂർത്തിയായാൽ തൊട്ടുപിന്നാലെ ഗഗൻയാൻ എന്ന ആദ്യ ആളില്ലാ ദൗത്യം നടത്താനാണ് ഇസ്രൊയുടെ തീരുമാനം. ഗഗൻയാൻ ആദ്യ ദൗത്യം ഈ കലണ്ടർ വർഷം തന്നെ നടത്തുമെന്ന് ഐഎസ്ആർഒ ചെയ്ർമാൻ വി നാരായണൻ പറഞ്ഞു. മാർച്ചിന് മുൻപ് 6 വിക്ഷേപണം കൂടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
















