തിരുവനന്തപുരം: എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ കേരളം പിഎംശ്രീയുടെ ഭാഗമാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്കും. എസ്എസ്‌കെ ഫണ്ടുകള്‍ ലഭ്യമാകാന്‍ പിഎംശ്രീയുടെ ഭാഗമാകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എസ്എസ്‌കെ ഡയറക്ടറെ അറിയിച്ചു. എസ്എസ്‌കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
എസ്എസ്‌കെ ഫണ്ടിനത്തില്‍ കേരളത്തിന് 1500 കോടി രൂപയോളം കുടിശിക കിട്ടാനുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതില്‍ ഈ വര്‍ഷത്തെ വിഹിതമായി ലഭിക്കേണ്ടത് 350 കോടി രൂപയാണെന്നാണ് കണക്ക്. ഫണ്ട് ലഭിക്കുന്നതിന് പിഎംശ്രീ പദ്ധതിയില്‍ ചേരണമെന്ന കേന്ദ്ര നിലപാട് നേരത്തേയും കേരളത്തെ അറിയിച്ചിരുന്നതാണ്. എസ്എസ്‌കെ ഫണ്ട് മുടങ്ങുമെന്ന സ്ഥിതി വന്നതോടെയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ പിഎംശ്രീയില്‍ ഒപ്പിട്ടത്. എന്നാല്‍ സിപിഐ ഇടഞ്ഞതോടെ രാഷ്‌ട്രീയ ലക്ഷ്യംവച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കുകയായിരുന്നു.
പിണറായി സര്‍ക്കാരിന്റെ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കംമൂലം കേന്ദ്ര വിഹിതം മുടങ്ങുകയും സമഗ്ര ശിക്ഷാ കേരളം പദ്ധതിക്കു കീഴിലെ സ്‌പെഷല്‍ എജ്യൂക്കേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള താത്കാലിക ജീവനക്കാരുടെ ശമ്പളം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള വിവിധ അലവന്‍സുകള്‍, സ്‌കൂള്‍ യൂണിഫോം, പാഠപുസ്തക വിതരണം എന്നിവയെല്ലാം അനിശ്ചിതത്വത്തില്‍ ആവുകയുമായിരുന്നു.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസത്തെ കോണ്‍ഗ്രസ് രാഷ്‌ട്രീയ കാര്യ സമിതിയില്‍ എതിര്‍പ്പുയര്‍ന്നിട്ടും പിഎംശ്രീയില്‍ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ കടുത്ത നിലപാട് സ്വീകരിച്ചത്. ആദ്യമൊക്കെ എതിര്‍പ്പുയര്‍ത്തിയിരുന്ന മുസ്ലിം ലീഗും ഇപ്പോള്‍ യാഥാര്‍ത്ഥ്യം മനസിലാക്കി സംയമനത്തോടെ നീങ്ങുന്നു.
















