
യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
ന്യൂദല്‍ഹി: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകുമെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ ഒരു പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയ്‌ക്കനുകൂലമായി തുടര്‍ച്ചയായി സെര്‍ജിയോ ഗോര്‍ പ്രസ്താവനകള്‍ നടത്തുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കശ്മീര്‍ സന്ദര്‍ശിച്ച സെര്‍ജിയോ ഗോര്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. പാകിസ്ഥാന് വലിയ ആഘാതം നല്‍കിയ ഒരു പ്രസ്താവനയായിരുന്നു ഇത്. ജമ്മുകശ്മീര്‍ ഇന്ത്യയ്‌ക്കും പാകിസ്ഥാനും അവകാശപ്പെട്ടതാണെന്നതായിരുന്നു ഇതുവരെയുള്ള അമേരിക്കന്‍ നിലപാട്.
ഇന്ത്യ-യുഎസ് ബന്ധം ക്രമാനുഗതമായി ശക്തിപ്പെടുന്നുണ്ടെന്നും സെർജിയോ ഗോർ അഭിപ്രായപ്പെട്ടു. . പ്രസിഡന്‍റ് ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട ഏകദേശം 35 നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപന്തിയിലായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ക്വാഡ്, പ്രതിരോധം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളില്‍ ഇന്ത്യയും യുഎസും തമ്മില്‍ വളർന്നുവരുന്ന സഹകരണത്തെക്കുറിച്ചും ഗോർ ഉദ്ധരിച്ചു.