തിരുവനന്തപുരം : സമസ്ത വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാട് മാറ്റവും, ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ചതും കേരള രാഷ്‌ട്രീയത്തിൽ മുഖ്യമന്ത്രിയുടെ കീഴടങ്ങൽ ആണെന്ന് ബിജെപി നേതാവ് അനൂപ് ആന്റണി . അധികാര കസേര നിലനിർത്താൻ സ്വന്തം നിലപാടുകളും , നട്ടെല്ലും വരെ പാണക്കാട് പണയം വക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിയ്‌ക്കെന്നും അനൂപ് ആന്റണി പറയുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി കസേര നിലനിർത്തണമെങ്കിൽ ചില മതമൗലികവാദികളെ പ്രീതിപ്പെടുത്തി മാത്രമേ മുന്നോട്ടുപോകാൻ ആകൂ എന്ന അവസ്ഥ പരസ്യമായിരിക്കുന്നു.
ജമാഅത്തെ ഇസ്ലാമിയെയും, മുസ്ലിം ലീഗിനെയും പിണക്കിയാൽ മുഖ്യമന്ത്രി കസേരയിയിലുള്ള തന്റെ യാത്രയ്‌ക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകുന്നുവെങ്കിൽ, അത് രാഷ്‌ട്രീയ ദൗർബല്യത്തിന്റെ തെളിവാണ്.
സ്ത്രീകളുടെ അവകാശങ്ങളെയും, ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തെയും, സംബന്ധിച്ച വിഷയങ്ങളിൽ പോലും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടിവരുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിൽ. അധികാരത്തിനുവേണ്ടി നിലപാടുകൾ മാറ്റുന്ന രാഷ്‌ട്രീയം കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും അനൂപ് ആന്റണി പറയുന്നു.
















