കൊച്ചി: സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് ഹൈക്കോടതി. മതിയായ സൗകര്യങ്ങൾ ഇല്ലാത്തതാണ് ഇതിനുകാരണം. രോഗികൾ കഴിയുന്നത് തടവറകളിൽ എന്നപോലെയെന്നും ഹൈക്കോടതി വിമർശിച്ചു. ഡോക്ടർമാരും നഴ്സുമാരും നിസ്സഹായരെന്ന് കോടതി.
മരുന്ന് നൽകി രോഗികളെ ഉറക്കിക്കിടത്തുകയല്ല വേണ്ടത്. മനുഷ്യാവകാശ ലംഘനം തുടരുന്നത് ലജ്ജാകരമെന്നും കോടതി വ്യക്തമാക്കി. . ‘സൗകര്യങ്ങളില്ല’ എന്ന കാരണം പറഞ്ഞ് രോഗികളെ സെല്ലുകളിൽ അടയ്‌ക്കാനാകില്ല. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു. രോഗികളെ സെല്ലുകളിൽ മാത്രം കിടത്തരുത്. പുറത്തിറങ്ങി മാനസിക ഉല്ലാസം ഉണ്ടാകട്ടെ. രോഗികളുടെ മാനസിക സന്തോഷവും ക്ഷേമവും ഉറപ്പാക്കണമെന്ന് കോടതി അഭ്യർഥിച്ചു
മതിയായ ജീവനക്കാരെ നിയമിക്കണം. ചുറ്റുമത്തിൽ കൃത്യമായി കെട്ടണമെന്നും ആവശ്യത്തിന് മരുന്നുകൾ ഉറപ്പാക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി. മാനസിക ആരോഗ്യ കേന്ദ്രങ്ങൾ വെൽനെസ്സ് സെന്ററുകളാക്കാനുള്ള സർക്കാർ തീരുമാനം കോടതി സ്വാഗതം ചെയ്തു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.















