
ചെന്നൈ : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായ ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുമെന്ന് ടി.വി.കെ. 2029 തിരഞ്ഞെടുപ്പിൽ ടി.വി.കെ രാഹുൽ ഗാന്ധിയെ പിന്തുണയ്‌ക്കുമെന്ന കോൺഗ്രസ് വാദത്തിനിടെയാണ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി കാണിച്ചുകൊണ്ടുള്ള ടിവികെ എംഎഎൽഎ കനിമൊഴിയുടെ പ്രസ്താവന. 2029ൽ അത്ഭുതം സംഭവിക്കുമെന്നും രാഹുൽ ഗാന്ധി തന്നെ വിജയിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കുമെന്നും കനിമൊഴി പറഞ്ഞു.
‘2029ൽ വിജയ് പ്രധാനമന്ത്രി സ്ഥാനാർഥിയാവും. രാഹുൽ ഗാന്ധിയാണ് വിജയിയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കാൻ സഹായിച്ചത്. അതുപോലെ 2029-ൽ അദ്ദേഹം വിജയ്യുടെ കൈപിടിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും. രാജ്യത്തിന്റെ പ്രധാനമന്ത്രി ആരാകണമെന്ന് ‘ഡൽഹിയല്ല, തമിഴ്നാടാണ് തീരുമാനിക്കുക’, കനിമൊഴി പറഞ്ഞു.
അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി തമിഴ്നാട്ടിലെ ഭരണസഖ്യ കക്ഷികളായ കോൺഗ്രസും ടി.വി.കെയും തമ്മിലുള്ള ഭിന്നത പരസ്യമായ പശ്ചാത്തലത്തിലാണ് കനിമൊഴിയുടെ ഈ പരാമർശം. 2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ടി.വി.കെ പിന്തുണച്ചില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. രാജേഷ് കുമാർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. രാഹുൽ ഗാന്ധി തന്നെയായിരിക്കും 2029-ൽ പ്രധാനമന്ത്രിയാവുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.