പത്തനംതിട്ട: കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാത്മ അയ്യന്‍കാളിയും പണ്ഡിറ്റ് കറുപ്പനും മന്നത്ത് പത്മനാഭനും ഉള്‍പ്പെടെ നിരവധി നവോത്ഥാന നായകന്മാര്‍ക്ക് ജന്മം നല്‍കിയ പവിത്രമായ മണ്ണാണിത്. അന്ധമായ മതവിശ്വാസത്തിന്റെ പേരില്‍ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിക്കാന്‍ ആരെയും അനുവദിക്കാനാവില്ല. സ്ത്രീകള്‍ക്കെതിരെ വളരെ ഹീനമായ പ്രസ്താവന നടത്തിയിട്ടും മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മൗനം പാലിക്കുന്നത് ദുരൂഹമാണ്.
വര്‍ഗീയ പരാമര്‍ശം നടത്തിയെന്നതിന്റെ പേരില്‍ ടി.ജി. മോഹന്‍ദാസിനെതിരെയും പി.സി. ജോര്‍ജിനെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തവര്‍ അയ്യപ്പനിന്ദ നടത്തിയ സണ്ണി എം. കപിക്കാടിനെതിരെയും സ്ത്രീത്വത്തെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ കാന്തപുരത്തിനെതിരെയും കേസെടുക്കാന്‍ ഭയപ്പെടുന്നത് ഇരട്ടനീതിയാണെന്നു സുരേന്ദ്രന്‍ പറഞ്ഞു. ന്യൂനപക്ഷ മതപണ്ഡിതരെ രാഷ്‌ട്രീയ നേതാക്കള്‍ ഭയപ്പെടുന്നതായും മുഖ്യമന്ത്രിക്കു നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
കാന്തപുരത്തിന്റെ മതശാസനയ്‌ക്ക് എതിരെ ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും സാംസ്‌കാരിക നായകരും സാഹിത്യകാരന്മാരും മൗനം പാലിക്കുന്നത് ഗുരുതരമാണ്. കാന്തപുരം വിദേശത്ത് പോകുമ്പോള്‍ സ്ത്രീകള്‍ക്ക് ഒപ്പം വേദി പങ്കിട്ടിട്ടുള്ളത് നാം കണ്ടിട്ടുണ്ട.് കേരളത്തിലെ സ്ത്രീകളോട് മാത്രം എന്താണ് അസഹിഷ്ണുത. കാന്തപുരത്തിന്റെ പ്രസ്താവനയില്‍ ആഭ്യന്തരമന്ത്രി മൗനം പാലിക്കുന്നതും അയ്യപ്പനിന്ദയ്‌ക്ക് എതിരെ ദേവസ്വം ബോര്‍ഡ് നിയമനടപടി സ്വീകരിക്കാത്തതും എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. മുസ്ലിം സ്ത്രീകള്‍ക്കായി മാത്രമല്ല കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് ബിജെപി സംസാരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചു.
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ്, ദേശീയ സമിതി അംഗം വിക്ടര്‍ ടി. തോമസ്, ജില്ലാ പ്രഭാരി ബി. രാധാകൃഷ്ണമേനോന്‍, ബിജെപി ജില്ലാ സെക്രട്ടറി നിഥിന്‍ ശിവ, അരുണ്‍ പ്രകാശ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.















