തിരുവനന്തപുരം: തെറ്റുതിരുത്തല്‍ പ്രസംഗത്തിലല്ല, നിലപാടിലാണ് വേണ്ടതെന്നും സിപിഎം ഇപ്പോള്‍ നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണെന്നും ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസിന് ആര്‍ജവം ഉണ്ടെങ്കില്‍ മുന്‍ മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും അബ്ദുറഹ്മാന്റെയും വീടുകളില്‍ പരിശോധന നടത്തണമെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വലിയ അവകാശവാദങ്ങളാണ് ഉയര്‍ന്നത്. തെറ്റുകള്‍ തിരുത്തുമെന്നും പാര്‍ട്ടിയെ ശുദ്ധീകരിക്കുമെന്നും അഴിമതിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനുമെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ പാര്‍ട്ടി നേതാക്കളുമായും അവരുടെ കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഈ തെറ്റുതിരുത്തല്‍ എവിടെയാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ മകള്‍ വീണ വിജയനും മരുമകന്‍ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗുരുതര കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. വീണ വിജയന്റെ പേരിലുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ‘റെഡ് ബുക്ക്’ രേഖകളും വിദേശത്തേക്കുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇ ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതായും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ സിപിഎമ്മിന്റെ ‘തെറ്റുതിരുത്തല്‍’ രേഖയില്‍ ഈ വിഷയങ്ങളോടുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കണം. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, അധികാര ദുര്‍വിനിയോഗം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് സ്വന്തം നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേക മാനദണ്ഡമുണ്ടോ എന്ന് സിപിഎം വ്യക്തമാക്കണം.
കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ‘കേസ് കുടുംബം തന്നെ നിയമപരമായി നേരിടട്ടെ, പാര്‍ട്ടി അതില്‍ ഇടപെടില്ല’ എന്ന നിലപാടെടുക്കാനുള്ള രാഷ്‌ട്രീയ ആര്‍ജ്ജവമാണ് സിപിഎമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പകരം അന്വേഷണ ഏജന്‍സിക്കെതിരെ സമരത്തിനിറങ്ങുകയാണ് ചെയ്യുന്നതെങ്കില്‍ അതിനെ എങ്ങനെയാണ് ‘തെറ്റുതിരുത്തല്‍’ എന്ന് വിശേഷിപ്പിക്കുക?
പുതിയ കുപ്പിക്കുള്ളില്‍ പഴയ വീഞ്ഞ് തന്നെയാണോ സിപിഎം വീണ്ടും അവതരിപ്പിക്കുന്നത്? തെറ്റുതിരുത്തല്‍ പ്രസംഗങ്ങളിലല്ല, നിലപാടുകളിലാണ് വേണ്ടത്.
മെസിയുടെ പേരില്‍ നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിപ്പ് കേസിലും സമഗ്രമായ അന്വേഷണം വേണം. നിലവില്‍ എസ് ഐ ടി അന്വേഷണം നടക്കുകയും നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ കേസില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന പ്രധാന രാഷ്‌ട്രീയ ഇടപെടലുകളിലേക്കും അന്വേഷണം എത്തേണ്ടതുണ്ട്.
ഈ ഇടപാടില്‍ അന്നത്തെ കായികമന്ത്രി വി അബ്ദുറഹിമാനും മുഹമ്മദ് റിയാസിനും എന്തെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കണം. കരാര്‍ ഉണ്ടാക്കിയതിലും സ്റ്റേഡിയം വിട്ടുനല്‍കിയതിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്ത് ഇടപെടലാണ് ഉണ്ടായതെന്ന് പുറത്തുകൊണ്ടുവരണം.
എന്തുകൊണ്ടാണ് വി അബ്ദുറഹിമാന്റെ വീട്ടിലേക്ക് പരിശോധന നടത്താത്തത്?എന്തുകൊണ്ടാണ് മുഹമ്മദ് റിയാസിന്റെ വീട്ടിലേക്ക് പരിശോധന നടത്താത്തത്?ഈ ഇടപാടുമായി ബന്ധപ്പെട്ട് എകെജി സെന്ററിലേക്കും കന്റോണ്‍മെന്റ് ഹൗസിലേക്കും അന്വേഷണം എത്താത്തത് എന്തുകൊണ്ടാണ്?
കരാര്‍ സര്‍ക്കാര്‍ അറിവോടെയും സമ്മതത്തോടെയുമാണ് നടന്നതെന്ന ആരോപണം അന്വേഷിക്കണം. കേരളത്തിലെ പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലൊന്ന് അറ്റകുറ്റപ്പണികള്‍ക്കായി ആന്റോ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് വിട്ടുനല്‍കിയത് മുന്‍ സര്‍ക്കാരിന്റെ കാലത്താണ്. ഈ ഇടപാടുകളിലെ മുഴുവന്‍ സാമ്പത്തികവും ഭരണപരവുമായ നടപടികളും പരിശോധിക്കണം.
ആരോപണങ്ങളുടെ പേരില്‍ ആരെയും മുന്‍കൂട്ടി കുറ്റക്കാരാക്കണമെന്നല്ല ബിജെപി പറയുന്നത്. എന്നാല്‍ എല്ലാവര്‍ക്കും ഒരേ നിയമം എന്ന തത്വമാണ് പാലിക്കേണ്ടത്. രാഷ്‌ട്രീയ ബന്ധമുള്ളവരെ ഒഴിവാക്കി മറ്റുള്ളവരില്‍ മാത്രം അന്വേഷണം നടത്തുന്നത് ശരിയായ അന്വേഷണരീതിയല്ല.
ആളുകളുടെ കണ്ണില്‍ പൊടിയിട്ട് ശ്രദ്ധ തിരിച്ച് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മെസി കേസിലെ സാമ്പത്തിക ഇടപാടുകളുടെ മുഴുവന്‍ വശങ്ങളും അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണം.
സിപിഎം പറയുന്ന തെറ്റുതിരുത്തല്‍ യഥാര്‍ത്ഥമാണെങ്കില്‍ അത് സ്വന്തം നേതാക്കളെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി ഒരേ മാനദണ്ഡത്തില്‍ നടപ്പാക്കണം. അല്ലാത്തപക്ഷം ഇത് തെറ്റുതിരുത്തലല്ല, ജനങ്ങളെ കബളിപ്പിക്കാനുള്ള മറ്റൊരു രാഷ്‌ട്രീയ നാടകമാണെന്ന് ജനങ്ങള്‍ വിലയിരുത്തും എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു .
















