
തിരുവനന്തപുരം: രാജ്യത്തിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല എന്ന് പറഞ്ഞുകൊണ്ട് മനുസ്മൃതി കത്തിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ള രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ഒരു സംഘടിത മതനേതാവ് നടത്തിയ സ്ത്രീവിരുദ്ധ അഭിപ്രായം പ്രകടനത്തിൽ നിലപാടില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്.
കേരളത്തിൽ ഒരു മതസംഘടനയുടെ നേതാവിൽ നിന്ന് സ്ത്രീകളുടെ പൊതുപങ്കാളിത്തത്തെയും, സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന പ്രസ്താവനകൾ ഉയർന്നിട്ടും രാഹുൽ ഗാന്ധിക്ക് ഒരു വാക്കുപോലും പറയാനില്ലെയെന്നും എം. ടി രമേശ് ചോദിച്ചു. കാന്തപുരം ഉൾപ്പെടെയുള്ള മതനേതൃത്വങ്ങളിൽ നിന്ന് ഉയരുന്ന വിവാദപരമായ പ്രസ്താവനകളോട് പ്രതികരിക്കാൻ പോലും തയ്യാറാകാത്ത ഈ ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണം.
കേരളത്തിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണ്ടേയെന്നും മതനേതൃത്വത്തിന്റെ ഇത്തരം ഫത്വകൾക്കെതിരെ കോൺഗ്രസിന് നിലപാടില്ലേയെന്നും എം. ടി രമേശ് ചോദിക്കുന്നു. രാഹുൽ ഗാന്ധിയുടെ സ്ത്രീസ്വാതന്ത്ര്യം ഡൽഹിയിൽ മാത്രം ബാധകമാണോ? വയനാട്ടിൽ ബാധകമല്ലേ? ഒരു ഭാഗത്ത് വലിയ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും ഒക്കെ പറയും, മറുഭാഗത്ത് ഇത്തരം സംഘടിത മത സാമുദായിക ശക്തികളുടെ നേതാക്കന്മാരുടെ മുമ്പിൽ മുട്ടുമടക്കി നിൽക്കും.
കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഈ ഇരട്ടത്താപ്പ് തിരിച്ചറിയണം.
സ്ത്രീസ്വാതന്ത്ര്യം രാഷ്‌ട്രീയ സൗകര്യത്തിനനുസരിച്ച് മാറ്റിവയ്‌ക്കേണ്ട വിഷയമല്ല. എവിടെ സ്ത്രീകളുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെട്ടാലും ഒരേ നിലപാടാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.