തൃശൂര്‍:’കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ ലഭിച്ചു.
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ എന്ന ഡോക്യുമെന്‍ററി. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തിന്റെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് ഈ ഡോക്യുമെന്‍ററിയെങ്കിലും കൊടുങ്ങല്ലൂരിന്റെ ചരിത്രവും സംസ്ക്കാരവും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഡോക്യുമെന്‍റിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംവിധായകന്‍ ഷാജി പട്ടിക്കര അഭിപ്രായപ്പെട്ടു.
ഫ്രെയിം ടു ഫ്രെയിം ഫിലിമിന്റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയും, ഫുള്‍ മാർക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയും സംയുക്തമായി നിര്‍മ്മിച്ചതാണ് ഈ ഡോക്യുമെന്‍ററി. പ്രമുഖ നടന്‍ ഇന്ദ്രന്‍സാണ് ഡോക്യുമെന്‍ററിയുടെ നരേഷന്‍ നടത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും സിനിമാ പി ആര്‍ ഒ യുമായ പി ആര്‍ സുമേരനാണ് ഡോക്യുമെന്‍ററിയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
കേരളത്തിലെ ശാക്തേയ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രബലമായ ഒന്നാണ് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന ആചാരമായ കൊടുങ്ങല്ലൂര്‍ ഭരണി, അശ്വതി കാവുതീണ്ടല്‍ തുടങ്ങി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളെല്ലാം ഈ ഡോക്യുമെന്‍ററി ഒപ്പിയെടുത്തിരിക്കുന്നു.
















