India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സെപ്തംബര്‍ 5 ന് ദല്‍ഹിയില്‍ നടത്താനിരിക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി അടിയന്തരമായി പരിഗണിച്ചില്ല, പകരം 10 ലേക്കു മാറ്റി. ഇതുസംബന്ധിച്ച പരാതികളും ആശങ്കകളും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി അടുത്തിടെ രൂപീകരിച്ച ഉന്നതാധികാര സമിതിക്ക് മുമ്പാകെയും ഹര്‍ജി സമര്‍പ്പിക്കാം.
സെപ്റ്റംബര്‍ 5 ന് ഇന്ത്യാ ഗേറ്റില്‍ നിന്ന് ദല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതിഷേധമാര്‍ച്ച് മൂലം ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ഈ ഘട്ടത്തില്‍ കോടതിക്ക് അനുമാനിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി , ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
അന്താരാഷ്‌ട്ര പ്രമുഖര്‍ പങ്കെടുക്കുന്ന ബ്രിക്‌സ് ഉച്ചകോടിയോട് അനുബന്ധിച്ചാണ് മാര്‍ച്ച് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‌റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, സിജെപി ഉത്തരവാദിത്തത്തോടെ, സമാധാനപരവും നിയമപരവുമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്യുമെന്ന് ഞങ്ങള്‍ അനുമാനിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

 

Recent Posts