ന്യൂദൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്കായി എസ് -400 സുദർശൻ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ അഞ്ച് അധിക സ്ക്വാഡ്രണുകൾ വാങ്ങുന്നതിനുള്ള ഇന്ത്യയുടെ ടെൻഡറിന് മറുപടിയായി റഷ്യ, പ്രതിരോധ മന്ത്രാലയത്തിന് വിശദമായ ഒരു നിർദ്ദേശം സമർപ്പിച്ചു. “ഇന്ത്യൻ ടെൻഡറിനുള്ള റഷ്യയുടെ പ്രതികരണം ലഭിച്ചു, ഇപ്പോൾ അത് പ്രോസസ്സ് ചെയ്തുവരികയാണ്. പദ്ധതിക്ക് 50,000 കോടിയിലധികം രൂപ ചിലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു,” – പദ്ധതിയുടെ സ്ഥിതിയെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതിരോധ വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഇന്ത്യയ്‌ക്ക് നാല് എസ്-400 സ്ക്വാഡ്രണുകളുണ്ട്
റഷ്യയുമായുള്ള 2018 ലെ കരാർ പ്രകാരം ഓർഡർ ചെയ്ത അഞ്ച് എസ് -400 സ്ക്വാഡ്രണുകളിൽ നാലെണ്ണം ഇന്ത്യ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. അഞ്ചാമത്തെയും അവസാനത്തെയും സ്ക്വാഡ്രൺ ഈ വർഷം നവംബറോടെ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. കൂടാതെ കരാർ ഒപ്പുവെച്ചതിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷം അഞ്ച് അധിക എസ് -400 സ്ക്വാഡ്രണുകൾക്കുള്ള നിർദ്ദിഷ്ട പുതിയ കരാർ പ്രകാരമുള്ള ഡെലിവറികൾ ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
വ്യോമ പ്രതിരോധ സംവിധാനം നിർണായക പങ്ക് വഹിച്ച ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചതിന് തൊട്ടുപിന്നാലെ ഈ വർഷം മാർച്ചിൽ അഞ്ച് അധിക എസ് -400 സംവിധാനങ്ങൾ സ്വന്തമാക്കാനുള്ള പദ്ധതികൾക്ക് ഇന്ത്യ അംഗീകാരം നൽകി. ഇന്ത്യയുടെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ അധിക എസ്-400 യൂണിറ്റുകൾ വിന്യസിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തും.
ഓപ്പറേഷൻ സിന്ദൂരിൽ എസ്-400 നിർണായക പങ്ക് വഹിച്ചു
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയിലെ ലക്ഷ്യങ്ങൾ ആക്രമിക്കാനുള്ള പാകിസ്ഥാൻ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിൽ എസ്-400 നിർണായക പങ്കാണ് വഹിച്ചത്. 314 കിലോമീറ്റർ ദൂരത്തിൽ പാകിസ്ഥാൻ വ്യോമസേനയുടെ നിരീക്ഷണ വിമാനത്തെ തകർത്തുകൊണ്ട് എസ്-400 ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഉപരിതല-വായു മിസൈൽ ആക്രമണം നടത്തിയതായി വെസ്റ്റേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ജീതേന്ദ്ര മിശ്ര അടുത്തിടെ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചൈന നൽകിയ ജെ-10 ജെറ്റുകൾ ഉൾപ്പെടെ നിരവധി പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വീഴ്‌ത്തിയതിന് കാരണമായത് ഈ സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
















