
ന്യൂഡൽഹി: കുട്ടികളുടെ ഓൺലൈൻ സുരക്ഷ സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നതിനിടെ, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളുമായുള്ള മെറ്റയുടെ പുതിയ ധാരണ ഇന്ത്യയിലും ഉണ്ടാവുമെന്ന് സൂചന. മെറ്റയുടെ പിഴയൊടുക്കലിന് പിന്നാലെ പ്രായപരിശോധനയും സോഷ്യൽ മീഡിയ നിയന്ത്രണങ്ങളും സംബന്ധിച്ച ചർച്ചകൾക്ക്ഇന്ത്യയിലും വഴിതുറക്കുന്നു.
യുഎസിലെ ധാരണപ്രകാരം 18 വയസിന് താഴെയുള്ള ഉപയോക്താക്കൾക്ക് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ദിവസേന രണ്ട് മണിക്കൂർ ഉപയോഗപരിധി, അർധരാത്രി മുതൽ രാവിലെ ആറുവരെ ആക്‌സസ് നിയന്ത്രണം, രാവിലെ 8 മുതൽ വൈകിട്ട് 3 വരെ നോട്ടിഫിക്കേഷനുകൾ നിശബ്ദമാക്കൽ തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്.13 മുതൽ 17 വയസുവരെയുള്ള ഉപയോക്താക്കൾ ജനനത്തീയതി തെറ്റായി നൽകി മുതിർന്നവരായി രജിസ്റ്റർ ചെയ്താലും അവരെ തിരിച്ചറിയുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ മെറ്റ ശക്തിപ്പെടുത്തും. .
കൗമാരക്കാർക്ക് ആൽഗരിതം അടിസ്ഥാനമാക്കിയുള്ള ഫീഡിന് പകരം നോൺ-ആൽഗരിതമിക് ഫീഡ് തിരഞ്ഞെടുക്കാനും ഓട്ടോപ്ലേ ഒഴിവാക്കാനും ലൈക്ക് കൗണ്ടുകൾ ഡീഫോൾട്ടായി മറയ്‌ക്കാനും സാധിക്കും. രക്ഷിതാക്കൾക്കുള്ള നിയന്ത്രണ സംവിധാനങ്ങളും മുതിർന്നവരിൽ നിന്നുള്ള അനാവശ്യ കോൺടാക്റ്റ് തടയുന്നതിനുള്ള സംവിധാനങ്ങളും കൂടുതൽ ശക്തമാക്കും.കുട്ടികളുടെ സ്ക്രീൻ ടൈം, മാനസിക ക്ഷേമം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ആസക്തിയുണ്ടാക്കുന്ന രൂപകൽപ്പന തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വർഷങ്ങളായുള്ള നിയമപോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കയിൽ നടപടി ഉണ്ടായത്.