Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയില്‍ ഇപ്പോള്‍ ഒരു തര്‍ക്കം ഉണ്ടല്ലോ? ആ തര്‍ക്കം സിപിഎം നിയമസഭാ കക്ഷി നേതാവ് പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള തര്‍ക്കമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെന്ന് തോന്നുന്നില്ല. അത് സിപിഐ നേതാവ് സത്യന്‍ മൊകേരിയും സിപിഎം നേതാവ് വി. ശിവന്‍കുട്ടിയും തമ്മിലുള്ള തര്‍ക്കവും മാത്രമല്ല. അതിനൊരു നീണ്ടകാല ചരിത്രമുണ്ട്. വാസ്തവത്തില്‍ അത് കുടിപ്പകയാണ്. എന്നാല്‍ പകയും ശത്രുതയുമൊക്കെ വെച്ചുപുലര്‍ത്തേണ്ടത് സിപിഎമ്മിനോട് സിപിഐ ആണ്. പിണറായി വിജയന്‍ മുമ്പ് സിപിഎമ്മില്‍നിന്ന് വിട്ടുപോയി ആര്‍എംപി എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയ ടി.പി. ചന്ദ്രശേഖരനെ സിപിഎം ഔദ്യോഗികമായി തീരുമാനിച്ച് വകവരുത്തിയ ശേഷം നടത്തിയ കുപ്രസിദ്ധമായ പ്രസ്താവനയുണ്ടല്ലോ,”കുലംകുത്തികള്‍ എന്നും കുലംകുത്തികളായിരിക്കും” എന്ന്. അതായത് സിപിഎം വിട്ടുപോയി പുതിയ പാര്‍ട്ടിയുണ്ടാക്കിയതാണ് കാരണം. അങ്ങനെയാണെങ്കില്‍ സിപിഐക്കാര്‍ ഈ സിപിഎമ്മുകാരെ വിളിക്കേണ്ട പേരാണ് ‘കുലംകുത്തികള്‍’ എന്ന്. സിപിഎമ്മിനാണ് എല്ലാ അര്‍ത്ഥത്തിലും അത് ചേരുക.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്ന് പറയുന്ന ഒരു പേരുണ്ടല്ലോ… കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍; സിപിഐ (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), സിപിഐ(എം) (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്) ഇത് രണ്ടുമാണ് പ്രധാനപ്പെട്ട പാര്‍ട്ടികളായിട്ട് നമ്മുടെ മുമ്പിലുള്ളത്. കാക്കത്തൊള്ളായിരം കമ്യൂണിസ്റ്റു പാര്‍ട്ടികളുണ്ട് രാജ്യത്ത്. ഇപ്പോള്‍ കേരളത്തില്‍ അക്കൂട്ടത്തില്‍ ശക്തരായ കമ്യൂണിസ്റ്റ് പാര്‍ട്ടി സിഎംപി (കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. അവര്‍ കേരള സര്‍ക്കാരിന്റെ ഭാഗമാണ്, അവര്‍ക്ക് ഒരു മന്ത്രിയുണ്ട്, സി.പി. ജോണ്‍). സിപിഎമ്മിന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനമേ ഉള്ളു, പ്രതിപക്ഷ നേതാവേ ഉള്ളു, മന്ത്രിതുല്യ പദവികള്‍ അലങ്കാരത്തിനും ആഡംബരത്തിനും ഉണ്ടെന്നുമാത്രം, അധികാരമൊന്നുമില്ല.

ഇപ്പോള്‍ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവിന്റെ സ്ഥാനത്തെച്ചൊല്ലിയാണ് തര്‍ക്കം. സിപിഐ അവകാശമുന്നയിക്കുന്നു, സിപിഎം കൊടുക്കാന്‍ തയാറല്ല. പക്ഷേ, ഉപനേതാവിനെ 100 ദിവസം പിന്നിട്ടിട്ടും പ്രഖ്യാപിച്ചിട്ടില്ല, മുന്നണിയില്‍ തീരുമാനിച്ചിട്ടില്ല. ഈ തര്‍ക്കത്തിന് കാരണം ഇരുവരും തമ്മിലുള്ള പതിറ്റാണ്ടുകള്‍ മുമ്പത്തെ തര്‍ക്കവും പകയുമാണ്.

അത് അടിസ്ഥാനപരമായി ആശയപരമാണെന്നും ആദര്‍ശപരമാണെന്നും ഒക്കെ വ്യാഖ്യാനിക്കാം. പക്ഷേ, അങ്ങനെയായിരുന്നു തുടങ്ങിയതെങ്കിലും ഇന്നത് എത്തിനില്‍ക്കുന്നത് ആശയത്തിന്റെ അടിസ്ഥാനത്തിലല്ല. കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ആശയവും ആദര്‍ശവും-രണ്ടുമില്ലാതായിരിക്കുകയാണല്ലോ! 100 വര്‍ഷമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ പ്രവര്‍ത്തനം തുടങ്ങിയിട്ട്. പക്ഷേ അന്നത്തെ പാര്‍ട്ടിയും ഇന്നത്തെ പാര്‍ട്ടിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ‘കടലും കടലാടി’യും തമ്മിലുള്ള ബന്ധം എന്ന് തന്നെ പറയേണ്ടിവരും. കാരണം തമ്മില്‍ ഒരു ബന്ധവുമില്ല.

എന്നാല്‍ വളരെ കൗതുകകരമായ ഒരു കാര്യമുണ്ട്. ഇതൊരു പ്രതിപക്ഷ ഉപനേതാവിനു വേണ്ടി മാത്രമുള്ള തര്‍ക്കമല്ല, ഇത് വളരെ ദൂരവ്യാപകമായ ഫലമുണ്ടാക്കുന്ന ഒരു തര്‍ക്കമാണ്. ബിനോയ് വിശ്വവും പിണറായി വിജയനും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ നമുക്ക് തോന്നും പിണറായി വിജയന്‍ ‘ദാവൂദും’ ബിനോയ് വിശ്വം ‘ഗോലിയാത്തും’ ആണെന്ന്. (ഈ ഉപമ പ്രയോഗിക്കാന്‍ കാരണം അതിനുമുണ്ട് വലിയ ചരിത്ര പശ്ചാത്തലവും കാലിക പ്രാധാന്യവും എന്നതുകൊണ്ടാണ്. മറ്റൊരു വിഷയമായതിനാല്‍ ഇവിടെ വിവരിക്കുന്നില്ല) അത്ര വലിയൊരു മനുഷ്യനെ ഒരു ചെറിയ മനുഷ്യന്‍ നേരിടുകയാണെന്ന് ഒരു തോന്നലുണ്ടാകും ഈ കമ്യൂണിസ്റ്റ് തര്‍ക്കം കാണുമ്പോള്‍.

ശരിയാണ്, സിപിഎമ്മിന് ഒരു ‘വലിയേട്ടന്‍’ മനോഭാവമുണ്ട്. അതിന്റെ നേതാക്കന്മാര്‍ക്ക് എപ്പോഴും അത്തരത്തിലുള്ള ധാഷ്ട്യവും ധിക്കാരവും മേല്‍ക്കോയ്‌മയും പ്രകടിപ്പിക്കുന്നതിലൊക്കെ വലിയൊരു പങ്കുണ്ട്. സിപിഐ അങ്ങനെയല്ല, അവര്‍ കുറച്ചുകൂടി മാന്യമായി പെരുമാറുന്നവരുള്ള ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. നേതാക്കന്മാരും അങ്ങനെയാണ്, ഇപ്പോഴുള്ള ബിനോയ് വിശ്വവും അങ്ങനെയാണ്.

പക്ഷേ, ബിനോയ് വിശ്വം നടത്തുന്ന ഈ നീക്കങ്ങളെ നിസ്സാരമായി തള്ളരുത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം കിട്ടുമോ കിട്ടില്ലയോ എന്നുള്ള തര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാണുമ്പോഴാണ് പലരും നിസ്സാരമായി കാണുന്നത്. പക്ഷേ അങ്ങനെയല്ല. കാരണം, വരാന്‍ പോകുന്ന ഒരു രാജ്യസഭാ തെരഞ്ഞെടുപ്പുണ്ട്. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളില്‍ മൂന്നു പേരുടെ കാലാവധി 2027 ഏപ്രിലില്‍ കഴിയുകയാണ്. ആ മൂന്നു പേരില്‍ രണ്ടുപേര്‍ സിപിഎമ്മിന്റെ അംഗങ്ങളും ഒരാള്‍ മുസ്ലിം ലീഗിന്റെ അംഗവുമാണ്. എല്‍ഡിഎഫിലുള്ള രണ്ടു പേരില്‍ ഒരാള്‍ ജോണ്‍ ബ്രിട്ടാസ് ആണ്, പിണറായി കേരളത്തില്‍ തുടര്‍ഭരണം പിടിച്ച് എന്നെന്നേക്കുമായി സിപിഎം ഭരണം സ്ഥാപിക്കാന്‍ ഉറപ്പാക്കിയപ്പോള്‍ രാജ്യം പിടിക്കാന്‍ രാജ്യസഭയിലേക്ക് അയച്ച പിണറായിയുടെ വലംകൈ സ്ഥാനത്തുണ്ടായിരുന്നയാള്‍. രണ്ടാമത്തെയാള്‍ ഡോ. വി. ശിവദാസന്‍. മുസ്ലിം ലീഗിന്റെ ആളാണ് മൂന്നാമത്തേത്, വ്യവസായി പി.വി. അബ്ദുല്‍ വഹാബ്.

ഇനി ഇവരുടെ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് ഈ രാഷ്‌ട്രീയ തര്‍ക്കം മറ്റൊരു തലത്തിലേക്കാകുന്നത്. 140 എംഎല്‍എമാരാണ് ആകെ ഉള്ളത്. 36 വോട്ട് വേണം ഒരു എംപിയെ വിജയിപ്പിച്ചെടുക്കാന്‍. യുഡിഎഫിന് നിലവിലുള്ള കക്ഷിനില നോക്കുമ്പോള്‍ രണ്ടുപേരെ ജയിപ്പിക്കാന്‍ 72 വോട്ട് മതി (36 + 36 = 72). ബാക്കി 30 വോട്ട് ശേഷിക്കുന്നുണ്ട്. ഈ 30 വോട്ടിന്റെ കൂടെ 6 വോട്ട് കൂടി കിട്ടിയാല്‍ അവര്‍ക്ക് ഒരാളെ കൂടി ജയിപ്പിക്കാം. അതായത് മൂന്ന് സീറ്റും യുഡിഎഫിന് ലഭിക്കും. മറുവശത്തോ?

എല്‍ഡിഎഫിന്റെ കാര്യത്തില്‍ 26 സിപിഎമ്മിന്റെ വോട്ടും 8 സിപിഐയുടെ വോട്ടും കൂട്ടിയാല്‍ 34 വോട്ടേ ഉള്ളൂ. രണ്ട് വോട്ട് കൂടി അവര്‍ക്ക് കിട്ടിയാലേ ജയിക്കാനാവൂ. എന്നാല്‍ സിപിഐ അവരുടെ നിലപാട് ഒന്ന് കര്‍ക്കശപ്പെടുത്തി, 8 പേരുള്ള ഞങ്ങള്‍, ‘ഞങ്ങള്‍ക്ക് ഒരു രാജ്യസഭാ സീറ്റ് നല്‍കുകയാണെങ്കില്‍ ഞങ്ങള്‍ യുഡിഎഫിനും കൂടി അംഗീകരിക്കാന്‍ പറ്റുന്ന ഒരു പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താം’ എന്നൊരു തീരുമാനമെടുത്താല്‍, കോണ്‍ഗ്രസ് അത് അംഗീകരിച്ചാല്‍ കേരള രാഷ്‌ട്രീയത്തില്‍ വലിയൊരു മാറ്റം അതോടെ ഉണ്ടാകും. പെട്ടെന്ന് തോന്നും ഇതൊക്കെ കാടുകയറിയ ചിന്തയല്ലേ എന്ന്. സിപിഐയും കോണ്‍ഗ്രസും സഖ്യമായി ഭരിച്ച ഒരു കേരള രാഷ്‌ട്രീയ കാലം ഓര്‍മ്മിച്ചാല്‍ ആ കാട്ടില്‍നിന്ന് ചിന്തയെ ഇറക്കാം.

ആ പഴയ കാലത്തിലേക്ക് ഒരുപക്ഷേ കേരള രാഷ്‌ട്രീയം തിരിച്ചുപോയേക്കാം. അപ്പോള്‍ നിസ്സാരമായി കാണരുത് ഇതിനെ, ഇത് വളരെ ഗൗരവമുള്ള ഒരു രാഷ്‌ട്രീയ പ്രശ്നമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ സുദീര്‍ഘ ചരിത്രം ഇവിടെ ഓര്‍മ്മിക്കണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടന അങ്ങനെയാണ്: അവര്‍ ആഗോളമായി ചിന്തിക്കും, അതിനുശേഷം ദേശീയമായി ചിന്തിക്കും, തുടര്‍ന്ന് പ്രാദേശികമായി. 1964 ഏപ്രില്‍ 11ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. 107 അംഗ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് 32 പേര്‍ ഇറങ്ങിപ്പോയി പുതിയൊരു പാര്‍ട്ടി രൂപീകരിച്ചു. അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്). ഇഎംഎസ്, സുന്ദരയ്യ, ഹര്‍കിഷന്‍ സിങ് സുര്‍ജിത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സിപിഐ(എം) ഉണ്ടാക്കിയ സമയത്ത് അതിന്റെ ഒറിജിനല്‍ പാര്‍ട്ടി സിപിഐ ആയിരുന്നു. വി. എസ്. അച്യുതാനന്ദന്‍, എ.കെ. ഗോപാലന്‍, ഇ.കെ. നായനാര്‍, ഇ.കെ. ഇമ്പിച്ചി ബാവ, സി.എച്ച്. കണാരന്‍, എ.വി. കുഞ്ഞമ്പു എന്നിവരാണ് ഇഎംഎസ്സിനെ കൂടാതെ കേരളത്തില്‍ നിന്നുണ്ടായിരുന്നത്. പക്ഷേ വളര്‍ച്ചയും ആസ്തിയും കണക്കാക്കിയാല്‍ ഇന്ന് സിപിഎം ആണ് എല്ലാ അര്‍ത്ഥത്തിലും വലിയ പാര്‍ട്ടി.

വി.എസ്. അച്യുതാനന്ദന്‍, പാര്‍ട്ടി പിളര്‍ന്ന് സിപിഎം രൂപീകരിച്ചപ്പോള്‍ ആലപ്പുഴയില്‍ നടത്തിയ പ്രസിദ്ധമായ (കു) ഒരു പ്രസംഗമുണ്ട്. അതില്‍ അദ്ദേഹം പറഞ്ഞത് ‘കൈയില്‍ ഒരു കോടാലിയോ വെട്ടുകത്തിയോ ഏന്താന്‍ തയ്യാറല്ലാത്തവര്‍ ഞങ്ങളുടെ കൂടെ വരണ്ട, ഭാരതത്തിന്റെ വിമോചനം സായുധ വിപ്ലവത്തിലൂടെ’ എന്നാണ് ഞങ്ങളുടെ നയം. അങ്ങനെ സായുധ വിപ്ലവം നടത്തി ഭാരത ഭരണം പിടിക്കാനിറങ്ങിയവരാണ് ആദ്യമായി ബാലറ്റിലൂടെ ജനാധിപത്യ മാര്‍ഗ്ഗത്തില്‍ അധികാരത്തിലെത്തിയതിന്റെ ചരിത്ര വീറ് പറയുന്നതെന്ന് മറക്കരുത്. വൈകാതെ സായുധ വിപ്ലവമെന്ന ആശയം നടപ്പിലാകാത്തകാര്യമാണെന്ന് മനസ്സിലാക്കി ചുവടുമാറ്റി. അതോടെ 1967ല്‍ ആ സിപിഐ(എം) പിളര്‍ന്നു. പശ്ചിമബംഗാളില്‍ സായുധ വിപ്ലവം നടത്താന്‍ ചാരു മജൂംദാറിന്റെ നേതൃത്വത്തില്‍ സന്താളുകളുടെ ഗ്രാമത്തില്‍, നക്സല്‍ബാരി എന്ന സ്ഥലത്ത് സമരം നടന്നു. അങ്ങനെയാണ് ‘നക്സലൈറ്റ്’ പ്രസ്ഥാനങ്ങള്‍ ഉണ്ടാകുന്നത്. സിപിഎമ്മിന്റെ സായുധ വീര്യം ചോര്‍ന്നുവെന്നായിരുന്നു അവരുടെ നിലപാട്. നക്സല്‍ബാരി സായുധ കലാപത്തെ ചൈനയിലെ ഔദ്യോഗിക മാധ്യമമായ ‘റേഡിയോ പീക്കിംഗ്’ വിശേഷിപ്പിച്ചത് ‘ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം’ എന്നായിരുന്നു. സിപിഐയേയോ സിപിഎമ്മിനെയോ ആയിരുന്നില്ല, ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ‘ചങ്കില്‍ ചുമന്നുനടക്കുന്ന ചൈന’ അംഗീകരിച്ചിരുന്നത്. അവര്‍ സായുധ കലാപകാരികളായ ഭാരത വിരുദ്ധ ശക്തികളെ ആയിരുന്നു.

പിന്നീട് സിപിഎമ്മില്‍ നിന്ന് എം.വി. രാഘവന്റെ നേതൃത്വത്തില്‍ സിഎംപി, കെ.ആര്‍. ഗൗരിയമ്മയുടെ ജെഎസ്എസ് ഉള്‍പ്പെടെയുള്ള പല പാര്‍ട്ടികളും പിളര്‍ന്നുമാറിയത് മറ്റൊരു ചരിത്രവഴി.

1956ലെ കേരള സംസ്ഥാന പുനസ്സംഘടനയ്‌ക്ക് ശേഷം 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തില്‍ വന്നത് കേരളത്തിലാണ്. അന്നത്തെ ആ ഇഎംഎസ് മന്ത്രിസഭയില്‍ സി. അച്യുതമേനോന്‍, ടി.വി. തോമസ് തുടങ്ങിയവരുണ്ടായിരുന്നു. അന്ന് പാര്‍ട്ടി പിളര്‍ന്നിട്ടില്ല. അച്യുതമേനോന്‍ കൃഷിസാമ്പത്തിക കാര്യ മന്ത്രിയായിരുന്നു. അദ്ദേഹമായിരുന്നു ഭൂപരിഷ്‌കരണ ബില്ല് അവതരിപ്പിച്ചത്. പക്ഷേ വിമോചന സമരത്തെ തുടര്‍ന്ന് ആ സര്‍ക്കാര്‍ വീണു.

പാര്‍ട്ടി പിളര്‍ന്നു. എങ്കിലും 1967 ല്‍ (മാര്‍ച്ച് 6 ന്) വീണ്ടും അധികാരത്തില്‍വന്നു. പിളര്‍ന്നു പിണങ്ങിയെങ്കിലും സിപിഐയുടെ സഹായത്തിലായിരുന്നു സര്‍ക്കാര്‍. പക്ഷേ, സിപിഐയോട് ഇഎംഎസ്സിന് പകയായിരുന്നു. അത് സിപിഐ മന്ത്രിമാരോടുമായി. ടി.വി. തോമസിനോടായിരുന്നു ഏറെ ശത്രുത; തൊഴില്‍വകുപ്പുമന്ത്രിയായിരുന്നു. (പാര്‍ട്ടി ഒന്നിച്ചുനിന്നപ്പോള്‍ കെ.ആര്‍. ഗൗരിയും ടി.വി. തോമസും ഭാര്യാഭര്‍ത്താക്കന്മാരായിരുന്നു. പാര്‍ട്ടി പിളര്‍ന്നു, ടി.വി. തോമസ് സിപി
ഐയില്‍നിന്നു. കെ.ആര്‍. ഗൗരി സിപിഎം ആയി. അതിനിടെ അവരുടെ ബന്ധം അകന്നു.) പിന്നീട് മുന്നണി തര്‍ക്കങ്ങളും അഴിമതി ആരോപണങ്ങളും വന്നപ്പോള്‍, മുഖ്യമന്ത്രി ഇഎംഎസ് ഏകപക്ഷീയമായി സിപിഐ മന്ത്രി ടി.വി. തോമസിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍, ബി. വെല്ലിങ്ടണ്‍ എന്നീ മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പക്ഷേ ഇന്ന് കമ്യൂണിസ്റ്റ് മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്ന അഴിമതികളുമായി നോക്കുമ്പോള്‍ നിസ്സാരമായിരുന്നു. പക്ഷേ, കൂടിയാലോചന നടത്താതെ, കൂട്ടായ തീരുമാനമെടുക്കാതെ, മുന്നണി മര്യാദ ലംഘിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ സര്‍ക്കാരില്‍ നിന്ന് പുറത്തുപോവുകയും ഇഎംഎസ് സര്‍ക്കാര്‍ വീഴുകയും ചെയ്തു. അത് സിപിഐ-സിപിഎം ബന്ധത്തിലെ കനത്ത മുറിവായി. ഇഎംഎസ്സിന്റെ ചെയ്തിയും അതിനോടുള്ള പാര്‍ട്ടിയുടെ പ്രതികരണവും ചരിത്രപരമായ വിടവ് അവര്‍ക്കിടയിലുണ്ടാക്കി. പിണങ്ങിപ്പിരിഞ്ഞവര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഒന്നിച്ചാണ് മത്സിച്ചത്. അന്ന് സിപിഎമ്മിന് 52 സീറ്റും (മത്സരിച്ചത് 59 ല്‍) സിപിഐക്ക് 19 (22) സീറ്റുമായിരുന്നു നിയമസഭയില്‍.

പിന്നീട് അച്യുതമേനോന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു, 1969 നവംബര്‍ ഒന്നിന്. സിപിഐ പിന്തുണ പിന്‍വലിച്ചപ്പോള്‍ നിയമസഭ പിരിച്ചുവിടണമെന്നായിരുന്നു മുഖ്യമന്ത്രി ഇഎംഎസ്സിന്റെ ശിപാര്‍ശ. എന്നാല്‍, ഭൂരിപക്ഷം നഷ്ടമായ മുഖ്യമന്ത്രിയുടെ ശിപാര്‍ശ സ്വീകരിക്കേണ്ടതില്ലെന്ന സിപിഐയുടെ വാദം, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അംഗീകരിക്കുകയായിരുന്നു. രാജ്യസഭാംഗമായിരുന്ന സി. അച്യുതമേനോന്‍ അങ്ങനെ കേരളത്തിലെത്തി മുഖ്യമന്ത്രിയായി. 1970 ജനുവരി 1ന് അച്യുതമേനോന്‍ സര്‍ക്കാരാണ് ചരിത്രപരമായ ഭൂപരിഷ്‌കരണ നിയമം പൂര്‍ണ്ണമായി നടപ്പിലാക്കിയത്. പക്ഷേ, സിപിഎം നേതാക്കളും പാര്‍ട്ടി ചരിത്രവും ഇന്നും പ്രചരിപ്പിക്കുന്നത് ഇഎംഎസ് സര്‍ക്കാരാണ് ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതെന്നാണ്. കെ.ആര്‍. ഗൗരിക്കാണ് അതിന്റെ ക്രഡിറ്റ് കൊടുക്കുന്നതും.

അച്യുതമേനോന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 1970 ഒക്ടോബറില്‍ വീണ്ടും മുഖ്യമന്ത്രിയായി. ആ തെരഞ്ഞെടുപ്പില്‍ സിപിഐ ഇടതുപക്ഷ ഐക്യം വിട്ട് കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്നു. അവരുടെ ഐക്യമുന്നണിക്ക് 68 സീറ്റു കിട്ടി. സിപിഐക്ക് 16 സീറ്റ്. എതിര്‍പക്ഷത്തായിരുന്ന ഇടതുമുന്നണിയിലെ മുഖ്യകക്ഷി സിപിഎം ആയിരുന്നു. അവര്‍ക്ക് കിട്ടിയത് 29 സീറ്റാണ്. 1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 25 വരെ അച്യുതമേനോന്‍ മുഖ്യമന്ത്രിയായി തുടര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് ഈ കൂട്ടുകെട്ടാണ് തുടക്കത്തില്‍ അടിയന്തരാവസ്ഥയെ എതിര്‍ത്ത സിപിഎം നേതാക്കളെ പോലീസിനെ കൊണ്ട് തല്ലിച്ചത്. കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനായിരുന്നു പോലീസ് വകുപ്പുമന്ത്രി. പിന്നീട് സിപിഎം നേതാക്കള്‍ അടിയന്തരാവസ്ഥയോട് സന്ധിയായതുപോലെ നിഷ്‌ക്രിയരായതിന്റെ രഹസ്യവും അതാണ്. ഈ മുറിവുകള്‍ ഓരോന്നും പക വര്‍ദ്ധിപ്പിച്ചു. ഇങ്ങനെ എക്കാലത്തും തമ്മിലകന്നുപോയ സിപിഎമ്മും സിപിഐയും പക്ഷേ ഇടയ്‌ക്കിടയ്‌ക്ക് ഇടതുലയനം എന്ന ആശയം ചര്‍ച്ച ചെയ്യും. നിര്‍ണായക ഘട്ടത്തില്‍ സിപിഎം നേതാക്കള്‍ സിപിഐയെ ആക്ഷേപിച്ചുവിടും. എന്നാല്‍ സിപിഐ അങ്ങനെ ആയിരുന്നില്ല, ആവുന്ന സമയത്തെല്ലാം ആകാവുന്നതിലധികം വഴങ്ങി, ഇടത് ലയനത്തിനും സഖ്യത്തിനും തയാറായി. 1978 ഒക്ടോബര്‍ 29ന് സിപിഐക്ക് പിന്നെയും കേരള മുഖ്യമന്ത്രിപദം ലഭിച്ചു. പി.കെ. വാസുദേവന്‍നായരാണ് കോണ്‍ഗ്രസ് സഹായത്തില്‍ മുഖ്യമന്ത്രിയായത്. 1979 ഒക്ടോബര്‍ 7 ന്, ഇടതുപക്ഷ ഐക്യം ശക്തിപ്പെടുന്നതിന് തടസമായി നില്‍ക്കുന്നത് എന്റെ മുഖ്യമന്ത്രിപദമാണെങ്കില്‍ ഞാന്‍ രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്കസേരയില്‍നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ ആത്മാര്‍ത്ഥത കാണിച്ചു.

സിപിഐ നേതാവ് എന്‍.ഇ. ബലറാം ഒരിക്കല്‍ പാര്‍ട്ടിയുടെ യുവനേതാക്കളുടെ ക്യാമ്പില്‍ പറയുകയുണ്ടായി: സിപിഐഎം എന്നതിലെ ‘എം’ എന്നാല്‍ മാര്‍ക്സിസം എന്ന് മാത്രമല്ല വ്യാഖ്യാനിക്കേണ്ടത്, അത് ‘മാര്‍ക്കറ്റിംഗ്’ എന്നു കൂടിയാണെന്ന്. സ്ഥാപനങ്ങളും ഓഫീസുകളും ഭൂസ്വത്തുക്കളും കെട്ടിപ്പടുക്കുന്ന കച്ചവട മനോഭാവമാണ് അവര്‍ക്കുള്ളത്.

ഇഎംഎസ് എന്ന ‘ജാലവിദ്യ’ക്കാരന്റെ കാലശേഷം ഇതിന്റെ ആയുസ്സ് എത്രയെന്നു പറയാന്‍ ഞാന്‍ അശക്തനാണെന്നും ബലറാം പറഞ്ഞു. അത് വാസ്തവമായി. സിപിഎം ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും ആധിപത്യത്തിലേക്ക് ചുരുങ്ങിപ്പോയി എന്നതിന് ഇന്ന് സാക്ഷ്യമാണല്ലോ. ‘സൂചികുത്തുവതിന്ന് തെല്ലിട കൊടുക്കില്ല’ എന്ന പിടിവാശിപിടിച്ച ദുര്യോധന മനസ്സാണ് പിണറായി വിജയന്‍ ഇപ്പോള്‍ ബിനോയ് വിശ്വത്തോടും സിപിഐയോടും കാണിക്കുന്നത്.

മുന്‍പ് കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ കെ. എം. മാണിയെ മുന്നണിയിലെടുക്കുന്നതിനെയും മറ്റും കര്‍ശനമായി എതിര്‍ത്തിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം പിണറായി വിജയന്‍ ‘കുലംകുത്തി’ എന്ന് പ്രയോഗിച്ചപ്പോള്‍, തൊട്ടടുത്ത ദിവസം കാനം രാജേന്ദ്രന്‍ പറഞ്ഞത് ‘ഒരാളുടെ ഭാഷ അയാളുടെ സംസ്‌കാരത്തെയാണ് വെളിപ്പെടുത്തുന്നത്’ എന്നായിരുന്നു. വെളിയം ഭാര്‍ഗ്ഗവനും കാനം രാജേന്ദ്രനും പരസ്യമായ ഏറ്റുമുട്ടലുകളും വെല്ലുവിളികളും നടത്തി സിപിഎമ്മിനെ നിയന്ത്രിച്ചുനി
ര്‍ത്തിയിരുന്നു. ബിനോയ് വിശ്വത്തിന് അത് സാധിക്കുന്നില്ല എന്നാണ് ആക്ഷേപം. എന്നാല്‍, വരാന്‍ പോകുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്വീകരിക്കുന്ന നിലപാട് കേരള രാഷ്‌ട്രീയത്തില്‍ വലിയ തിരിവുകള്‍ക്ക് കാരണമായേക്കാം. അതിനുള്ള കളമൊരുക്കലുകളല്ലേ ഇപ്പോഴത്തെ നിലപാടുകള്‍ എന്ന് ഗൗരവത്തില്‍ ചിന്തിക്കാതിരിക്കരുത്.

പിന്‍കുറിപ്പ്:
പിണറായില്‍ തുടങ്ങിയത് പിണറായിലൂടെ അവസാനിക്കട്ടെ എന്നാണോ ആ മനസ്സ്, അതോ പിണറായിയായിട്ട് പകതീര്‍ക്കണ്ട എന്നതാണോ എന്നറിയാന്‍ കുറച്ചുകൂടി കാക്കേണ്ടിവരും.

 

Recent Posts