കേരളത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവും സമുദ്ര അധിഷ്ഠിത വ്യവസായ ഇടനാഴികളും യാഥാര്‍ത്ഥ്യമാകുമ്പോള്‍, അതിനെതിരെ ഉയരുന്ന രാഷ്‌ട്രീയ എതിര്‍പ്പുകള്‍ തികച്ചും വികസനവിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 2026-ലെ എംഎംഡിആര്‍ നിയമഭേദഗതിയെ മുന്‍നിര്‍ത്തി അടിസ്ഥാനരഹിതമായ ആശങ്കകള്‍ പടര്‍ത്താനാണ് ഒരു വിഭാഗം നേതാക്കളും ജനപ്രതിനിധികളും ശ്രമിക്കുന്നത്. സമുദ്ര വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിലൂടെ ജി.ഡി.പി. വര്‍ദ്ധിപ്പിക്കാനും തീരദേശ മേഖലയുടെ ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന ഈ ഭേദഗതിയെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്.
1957-ല്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത കേന്ദ്ര സര്‍ക്കാരാണ് ‘ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും-എംഎംഡിആര്‍)’ എന്ന പേരില്‍ ആദ്യമായി നിയമം നിര്‍മ്മിച്ചത്. എന്നാല്‍ ധാതുക്കളുടെയും ഖനികളുടെയും വികസനത്തിന് ഈ നിയമം പര്യാപ്തമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് 2002ല്‍ ഇത് ഭേദഗതി ചെയ്തു. ഈ ഭേദഗതി വഴി ആഴക്കടലിലെ ധാതുക്കളും മണലും ഖനനം ചെയ്യാന്‍ അനുമതി ലഭിച്ചു.
2023 ല്‍ മോദി സര്‍ക്കാര്‍ നിയമം വീണ്ടും ഭേദഗതി ചെയ്ത്, തീരപ്രദേശങ്ങളിലെ അപൂര്‍വ്വ ധാതുക്കള്‍ അടങ്ങിയിരിക്കുന്ന കരിമണല്‍ ഖനനം നടത്തുന്നതിനുള്ള അവകാശം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐആര്‍ഇഎല്‍, കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎംഎംഎല്‍, ടിടിപി ലിമിറ്റഡ് എന്നീ പൊതുമേഖലാ കമ്പനികള്‍ക്കു നല്‍കി. കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോംപെല്‍ എന്ന പുതിയ കമ്പനിക്കും അപൂര്‍വ്വ ധാതുമണല്‍ ഖനനത്തിനായി അപേക്ഷിക്കാവുന്നതാണ്. 2023ലെ കേന്ദ്ര നിയമത്തില്‍ ധാതുമണല്‍ ഖനനം
നടത്തുന്ന പ്രദേശത്തെ പരിസ്ഥിതി സംരക്ഷണത്തിനും ജനക്ഷേമത്തിനുമായി ‘മിനറല്‍ ഏരിയ ഡെവലപ്മെന്റ് അതോറിറ്റി’ രൂപീകരിക്കാനും തീരുമാനിച്ചു.
ഇത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ നടന്ന കേസില്‍ 2024ല്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി വന്നു. ഖനന കമ്പനികള്‍ നല്‍കുന്ന റോയല്‍റ്റി നികുതിയല്ലെന്നും, അതിനാല്‍ ഖനന ഭൂമിക്ക് മേല്‍ അധിക നികുതിയോ സെസ്സോ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും കോടതി വിധിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി പരിധികളെയും റോയല്‍റ്റി ഘടനയെയും സംബന്ധിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനാണ് 2026ല്‍ കേന്ദ്ര സര്‍ക്കാര്‍ എംഎംഡിആര്‍ നിയമത്തില്‍ പുതിയ ഭേദഗതി അവതരിപ്പിച്ചത്. പാര്‍ലമെന്റില്‍ സിപിഎം, കോണ്‍ഗ്രസ്, കൊല്ലം എം.പി. എന്നിവര്‍ ഈ ഭേദഗതിയെ ശക്തമായി എതിര്‍ത്തു.
2047-ഓടെ ഭാരതത്തെ വികസിത രാജ്യമാക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ജിഡിപി വളര്‍ച്ചാനിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ. ഐക്യരാഷ്‌ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം സമുദ്രവിഭവങ്ങളും തീരപ്രദേശ തുറമുഖങ്ങളും ടൂറിസം പദ്ധതികളും ഉപയോഗപ്പെടുത്തി വികസനം ത്വരിതപ്പെടുത്താന്‍ ‘ബ്ലൂ എക്കോണമി’ എന്ന പേരില്‍ ആഗോള പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കടല്‍മണല്‍ ഖനനവും അതില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിച്ചെടുക്കലും ഇതിന്റെ ഭാഗമാണ്. തീരക്കടലില്‍ നിന്ന് ധാതുമണല്‍ ഖനനം ചെയ്യാം; എന്നാല്‍ തീരപ്രദേശത്തെ ഖനനം പൊതുമേഖലാ കമ്പനികള്‍ക്ക് മാത്രമായി ക്ലിപ്തപ്പെടുത്തിയിട്ടുള്ളതാണ്.
2016-2026 കാലഘട്ടത്തിലെ കേരളത്തിലെ ഇടതു സര്‍ക്കാരും തുടര്‍ന്നു വന്ന വി.ഡി. സതീശന്‍ സര്‍ക്കാരും ഈ പദ്ധതികള്‍ അംഗീകരിച്ച് നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ്. ഇടതു സര്‍ക്കാരിന്റെ ബജറ്റില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ലോക മണല്‍ വ്യവസായ ഇടനാഴി സ്ഥാപിക്കാന്‍ 100 കോടി രൂപയും, പുതിയ ബജറ്റില്‍ 400 കോടി രൂപയും വകയിരുത്തി. കൊല്ലം ചവറയിലുള്ള കെഎംഎംഎല്‍ കമ്പനിക്ക് സമീപം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച 400 ഏക്കര്‍ സ്ഥലത്താണ് പദ്ധതിയുടെ ഓഫീസും ഗവേഷണ സ്ഥാപനവും ആരംഭിക്കുന്നത്. 2026 ആഗസ്ത് 18ന് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തു നിന്നുള്ള ചരക്ക് ഗതാഗതത്തിന് പച്ചക്കൊടി കാണിച്ചുകൊണ്ട് പൂര്‍ണ്ണതോതിലുള്ള കയറ്റിറക്കുമതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ‘മിഷന്‍ കേരള’ യും പ്രഖ്യാപിച്ചു.
ലോക മണല്‍ വ്യവസായ ഇടനാഴിയും മിഷന്‍ സമുദ്രയും വിഴിഞ്ഞം തുറമുഖ വികസനവും നടപ്പിലാക്കുന്ന കേരള സര്‍ക്കാര്‍, 2026ലെ എംഎംഡിആര്‍ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് ഉചിതമല്ല. ഇത് സംബന്ധിച്ച കൊല്ലം എം.പി.യുടെ ആശങ്ക അടിസ്ഥാനരഹിതമാണ്. 2026ലെ നിയമഭേദഗതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിനിറക്കുന്നത് വികസനവിരുദ്ധ പ്രവര്‍ത്തനമാണ്.
















