ചുട്ടുപഴുത്ത മരുഭൂമി പൊടുന്നനെ മലര്‍വാടിയാകുന്നു; അടുത്ത നിമിഷം അവിടെയൊരു വസന്തം വിരിയുന്നു- സ്വപ്‌നങ്ങളില്‍ മാത്രം കാണാന്‍ കഴിയുന്ന ദൃശ്യം. പിന്നെ അറബിക്കഥകളിലും. പക്ഷേ ഒരിക്കല്‍ സഹാറ മരുഭൂമിയില്‍ വസന്തം വിരിഞ്ഞു. ഫറവോമാരുടെ ആത്മാക്കള്‍ കൂടുകെട്ടിയ പിരമിഡുകളുടെ നാട്ടില്‍ ജിന്നും ഭൂതത്താന്‍മാരുമല്ല ആ അത്ഭുതം പ്രവര്‍ത്തിച്ചത്. മറിച്ച് മനുഷ്യന്റെ ദൃഢനിശ്ചയവും അതിന് ശാസ്ത്ര സാങ്കേതിക വിദ്യ പകര്‍ന്നു നല്‍കിയ പിന്തുണയും.
ഫറവോമാരുടെ നാടായ ഈജിപ്റ്റിന്റെ ആകെ വിസ്തീര്‍ണം ഏതാണ്ട് പത്ത് ലക്ഷം ചതുരശ്ര കിലോമീറ്റര്‍. അതില്‍ 80 ശതമാനത്തിലേറെയും ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമി. നൈല്‍ എന്ന മഹാനദിയാണ് ആ രാജ്യത്തിന്റെ ജീവരേഖ. കൃഷിയും സംസ്‌കാരവും വ്യവസായവുമൊക്കെ ആ മഹാനദിയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്നു. രാജ്യത്തെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും താമസിക്കുന്നതും രാജ്യവിസ്തൃതിയുടെ നാല് ശതമാനം മാത്രം വരുന്ന ആ നൈല്‍ തടത്തില്‍. നദിയില്‍ കെട്ടി ഉയര്‍ത്തിയ ആസ്വാന്‍ അണക്കെട്ടും ആ വെള്ളം കെട്ടിനിര്‍ത്തിയ നാസര്‍ തടാകവും ഈജിപ്റ്റിന് ജീവജലം പ്രദാനം ചെയ്തു.
പക്ഷേ ജനസംഖ്യ കുതിച്ചുയര്‍ന്നു. ആളുകള്‍ക്ക് ജീവിക്കാന്‍ സ്ഥലമില്ല. വ്യവസായത്തിന് ഇടമില്ല. ഓരോ മണിക്കൂറിലും ആയിരം ചതുരശ്ര മീറ്റര്‍ കൃഷിഭൂമിയെ കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കാര്‍ന്നുതിന്നുകയാണത്രേ. അതിനൊരു പരിഹാരം തേടി അലയുകയായിരുന്നു ഭരണാധികാരികള്‍. പക്ഷേ പെട്ടെന്നൊരുനാള്‍ അവര്‍ക്കതിനുത്തരം കിട്ടി…
നൈല്‍ നദിയില്‍ അനിയന്ത്രിതമായ വെള്ളപ്പാച്ചില്‍. ആസ്വാന്‍ അണക്കെട്ട് തുറന്നിട്ടും നിയന്രിക്കടാനാവാത്ത ജലപ്രവാഹം. നദിയുടെ പടിഞ്ഞാറെ കരയിലെ തോഷ്‌ക മേഖലയിലേക്ക് ആ വെള്ളം കുത്തിയൊഴുകി. മഴ മാറിയിട്ടും മഞ്ഞ് വന്നിട്ടും താഷ്‌കയിലെ മണല്‍ ഗര്‍ത്തങ്ങളില്‍ വെള്ളം വറ്റാതെ നിന്നു. അതായിരുന്നു അവരുടെ പ്രചോദനം. മരുഭൂമിയില്‍ ജലസേചനം നടത്തിയാല്‍ മലര്‍വാടി ജനിക്കുമെന്ന വിശ്വാസം. പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് 1997 ല്‍ ആ പദ്ധതിക്ക് തുടക്കമിട്ടു- സഹാറ മരുഭൂമിയില്‍ രണ്ടാം നൈല്‍ തടം നിര്‍മിച്ചെടുക്കുക. അതിലൂടെ രാഷ്‌ട്രത്തിന്റെ സ്വയംപര്യാപ്തത ഉറപ്പാക്കുക. തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുക.
അങ്ങിനെ തോഷ്‌ക കനാല്‍ പദ്ധതി രൂപമെടുത്തു. പദ്ധതിയുടെ ആദ്യ ലക്ഷ്യം പത്ത് ലക്ഷം ഹെക്ടര്‍ കൃഷിഭൂമി. പക്ഷേ പദ്ധതി രൂപപ്പെടുത്തിയപ്പോള്‍ത്തന്നെ വിമര്‍ശനങ്ങളുമെത്തി. ചിന്തിക്കാനാവാത്ത പണച്ചെലവ്. മരുഭൂമിയിലേക്കൊഴുകുന്ന ജലമത്രയും ആവിയായി പോകുമെന്ന ശങ്ക. നൈല്‍ നദിയിലെ വെള്ളം കുറയുമെന്ന ഭയം. വെള്ളം വാര്‍ന്നുപോയാല്‍ ശേഷിക്കുന്ന മണ്ണില്‍ ലവണാംശം കൂടി കൃഷി നശിക്കുമെന്ന ആശങ്ക…
പക്ഷേ ഭരണാധികാരികളുടെ ഇച്ഛാശക്തിക്കു മുന്നില്‍ ആ വിമര്‍ശനങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. എഴുപത് ഡിഗ്രി ചൂടില്‍ തിളയ്‌ക്കുന്ന മരുഭൂമിയില്‍ അവര്‍ സര്‍വേ നടത്തി. തോഷ്‌കാ കനാലിന് നാനൂറ് കിലോമീറ്റര്‍ ദൂരത്തില്‍ കുറ്റിയടിച്ചു. ഇനി തോട് വെട്ടണം. മണല്‍മലകള്‍ ഇടിഞ്ഞു വിഴരുത്. വെള്ളം മണ്ണിലേക്കിറങ്ങി വറ്റരുത്. ഭൂഗര്‍ഭജലം തോടിന്റെ അടിത്തട്ടില്‍ കടന്നുവന്ന് ഉപ്പിനെ വിളമ്പരുത്. ഓരോ തുള്ളി വെള്ളവും കൃഷിയിടങ്ങളില്‍ കൃത്യമായെത്തണം. ഭരണത്തിനും ഭരണമാറ്റങ്ങള്‍ക്കുമിടയില്‍ കുതിച്ചും കിതച്ചും തോഷ്‌കാ കനാല്‍ മുന്നോട്ടുപോയി… ജനവാസ മേഖലയില്‍ നിന്ന് കാതങ്ങളകലെ പതിനായിരക്കണക്കിന് തൊഴിലാളികളാണ് കത്തുന്ന സൂര്യനു കീഴില്‍ വര്‍ഷങ്ങളോളം പണിയെടുത്തത്. രാത്രിയില്‍ പണിയെടുത്തിട്ടുപോലും ഒട്ടേറെപ്പേര്‍ തളര്‍ന്നുവീണു.
ആസ്വാന്‍ അണക്കെട്ടിനുള്ളിലെ നാസര്‍ തടാകത്തിന്റെ നടുവില്‍ ആദ്യമവര്‍ ഒരു പടുകൂറ്റന്‍ പമ്പിംഗ് സ്‌റ്റേഷന്‍ കെട്ടി ഉയര്‍ത്തി. അവിടെ ഇറക്കുമതി ചെയ്ത 24 പടുകൂറ്റന്‍ പമ്പുകള്‍ സ്ഥാപിച്ചു. ദിവസം മുഴുവനും ഒരു മിനിട്ടുപോലും മുടക്കമില്ലാതെ അണക്കെട്ടിലെ വെള്ളം പമ്പുചെയ്തുയര്‍ത്തി കനാലിലേക്ക് കയറ്റി വിടണം. അതിന് അതിഭീമമായ അളവ് വൈദ്യുതി വേണം.
തടാകത്തില്‍നിന്ന് 310 കിലോമീറ്റര്‍ ദൂരത്തിലാണ് തോഷ്‌ക കനാല്‍ ആദ്യഘട്ടം വെട്ടാന്‍ പദ്ധതിയിട്ടത്. ഏതാണ്ട് 15 മീറ്റര്‍ ആഴവും 50 മീറ്റര്‍ വീതിയുമുള്ള കനാല്‍. വെട്ടുന്നതിനനുസരിച്ച് കനാല്‍ മുഴുവനും കോണ്‍ക്രീറ്റ് ഇട്ടു. വെള്ളം താഴ്ന്നുപോകാതിരിക്കാനും ഭൂഗര്‍ഭ ലവണജലം ഉയര്‍ന്നുവന്ന് നദീജലത്തെ മലിനമാക്കാതിരിക്കാനും. അതിനു വേണ്ടിവന്നത് 168 ശതകോടി ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ്. പണി പകുതിയായപ്പോള്‍ മൂന്നിലൊന്നു കൂറ്റന്‍ കരിങ്കല്‍ മല. കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്നു. 40 മീറ്റര്‍ ഉയരമുള്ള കരിങ്കല്‍. അതിനെ തകര്‍ത്തു തരിപ്പണമാക്കാന്‍ ഉപയോഗിച്ചു. 4500 ടണ്‍ സ്‌ഫോടകവസ്തുക്കള്‍. ആ പൊട്ടിത്തെറിയുടെ പ്രകമ്പനം 20 കിലോമീറ്റര്‍ അകലെപോലും മാറ്റൊലിക്കൊണ്ടു. പാറമലയുടെ തകര്‍ന്ന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഒന്‍പത് മാസം വേണ്ടിവന്നത്രെ.
ജെസിബി അടക്കമുള്ള 2000 യന്ത്രങ്ങളാണ് തോട് വെട്ടാന്‍ ഊഴമിട്ട് പണിയെടുത്തത്. ജലസേചനം സുഗമമാക്കാനും കനാലില്‍ ഇടക്കിടെ ഉറപ്പിച്ച പമ്പിങ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനും 288 മെഗാവാട്ട് വൈദ്യുതിയാണ് ടവറുകളിലൂടെ പ്രവഹിച്ചത്. പുതുനൈല്‍ കനാലിന് സമാന്തരമായി ദേശീയപാത തീര്‍ക്കാനും അതിന്റെ ഓരത്ത് 20 ലക്ഷ പേര്‍ക്ക് താമസിക്കാനാവുന്ന ചെറുനഗരം തീര്‍ക്കാനും ഭരണാധികാരികള്‍ മറന്നില്ല. വെള്ളം ആവിയായി പോകുന്നത് തടയാന്‍ കനാലിന്റെ ഇരുവശത്തുമായി ഗുണമേന്മയേറിയ അരലക്ഷം ഇൗന്തപ്പനകളും നട്ടുപിടിപ്പിച്ചു.
ജലസേചനം നടത്തുന്നതിന് ‘സെന്‍ട്രല്‍ പിവട്ട് ഇറിഗേഷന്‍’ അഥവാ ഒരു കേന്ദ്രബിന്ദുവിനെ ആധാരമാക്കി ചക്രങ്ങളില്‍ വട്ടം കറങ്ങുന്ന സുഷിര പൈപ്പുകള്‍ ആണ് ഈജിപ്റ്റുകാര്‍ അവലംബിച്ചത്. ഒരു പൈപ്പ് കുഴലിന് 400 മീറ്റര്‍ ചുറ്റളവില്‍ വെള്ളം തളിക്കാനുള്ള സംവിധാനം. തുള്ളി നനരീതിയിലും കിറുകൃത്യ ജലസേചന രീതിയിലും പ്രവര്‍ത്തിക്കുന്ന ഇത്തരം നിരവധി ചക്രജലയന്ത്രങ്ങളിലേക്കാണ് നൈല്‍ നദി ഒഴുകിയെത്തിയത്.
മണലാരണ്യത്തില്‍ തെൡനീരൊ ഴുകിയെത്തിയപ്പോഴുണ്ടായ മാറ്റം അത്ഭുതാവഹമായിരുന്നു. ഊഷരമായ മണല്‍, കറുത്ത പശിമ രാശി മണ്ണിന്റെ രൂപം സ്വീകരിച്ചു. തോടിനു കാവല്‍ നിന്ന ഈന്തപ്പനകള്‍ പ്രതിവര്‍ഷം 4000 ടണ്‍ ഈന്തപ്പഴം ഉത്പാദിപ്പിച്ചു. ഈജിപ്റ്റിന്റെ തനതു വിളയായ ഗോള്‍ഡന്‍ ഗോതമ്പ് ഗംഭീര വിള നല്‍കി. നൈല്‍ നദീതടത്തിലുണ്ടാവുന്നതിനടുത്ത ഉല്‍പാദനക്ഷമത. ഷുഗര്‍ ബീറ്റ് അഥവാ മധുര ബീറ്റ്‌റൂട്ട് വന്‍ വിളവാണ് നല്‍കിയത്. ഈജിപ്റ്റിന്റെ പ്രത്യേകതയായ ഈജിപ്ഷ്യന്‍ പരുത്തിയും നിരാശ നല്‍കിയില്ല. തോടുകളിലൂടെ നൈല്‍ നദി കുത്തിമറിഞ്ഞ് പ്രവഹിക്കാന്‍ തുടങ്ങിയതോടെ പരിസ്ഥിതിയിലും വലിയ മാറ്റം സംഭവിച്ചു. തേനീച്ചയും വണ്ടുകളും ചെറുകിളികളും സഹാറയുടെ സ്വര്‍ഗത്തിലേക്ക് പറന്നെത്തി. കൂമനും കുറുക്കനും അവിടെ തിരനോട്ടം തുടങ്ങി.
സഹാറയുടെ ആകാശദൃശ്യം ഈജിപ്റ്റിലെത്തുമ്പോള്‍ ആകെ മാറുന്നുവെന്ന് വിമാനചാരികള്‍ പറയുന്നു. വിളറി മങ്ങിയ മണലിനിടയില്‍ വലിയ വൃത്തങ്ങള്‍ അവരുടെ മനം കുളിര്‍പ്പിക്കുന്നു. ഒരു പിവട്ട് ഇറിഗേഷന്‍ സിസ്റ്റം നനച്ച് പോറ്റുന്നത് 50 ഹെക്ടര്‍ കൃഷിഭൂമിയാണത്രെ. അങ്ങിനെ ആകെ അഞ്ച് ലക്ഷം ഹെക്ടര്‍ മരുഭൂമി ഇപ്പോള്‍ മലര്‍വാടി ആയി മാറിയിരിക്കുന്നു. നമിക്കുക, ഈ ഇച്ഛാശക്തിക്കു മുന്നില്‍.
















