Categories: News

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

Published by
എന്‍.പി. സജീവ്

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ പിണറായിയുടെ കുടുംബം പൂര്‍ണമായും ഒറ്റപ്പെടുന്നു. പിണറായി വിജയന്റെ മകള്‍ വീണയുടെയും മരുമകന്‍ മുഹമ്മദ് റിയാസിന്റെയും ഹവാല ഇടപാടുകള്‍ പുറത്തുവന്നതോടെ മൂവരും പാര്‍ട്ടിയിലും മുന്നണിയിലും ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്.

കഴിഞ്ഞ ദിവസം മാസപ്പടിക്കേസിനെ പ്രതിരോധിക്കാനായി പിണറായി വാര്‍ത്താ സമ്മേളനം നടത്തി ഇ ഡിയുടെ വാര്‍ത്താക്കുറിപ്പിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ആരും തന്നെ പിണറായിയെ പിന്തുണച്ചില്ലായെന്നതും ശ്രദ്ധേയമാണ്. നിയമസഭാ ഉപനേതാവ് പ്രശ്‌നത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന സിപിഐ പിണറായിക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. രാഷ്‌ട്രീയം വേറെ, ബിസിനസ് വേറെ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. വളരെ പുച്ഛത്തോടെയാണ് പിണറായി കുടുംബത്തെ അദ്ദേഹം തള്ളിക്കളഞ്ഞത്. ഇതോടെ എല്‍ഡിഎഫിലും പിണറായി കുടുംബം ഒറ്റപ്പെട്ടിരിക്കുകയാണ്.

ഇതിനിടെ വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് ഇ ഡി നല്‍കുന്ന സൂചന. ചോദ്യം ചെയ്യലില്‍ വീണയ്‌ക്ക് ഇനി ഒന്നും ഒളിച്ചു വയ്‌ക്കാന്‍ സാധിക്കില്ല. ഇതിന് ശേഷമായിരിക്കും മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക.

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലും കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടുകളിലും ഇ ഡി നടത്തിയ റെയ്ഡുകളില്‍ നിര്‍ണായക രേഖകള്‍ കണ്ടെത്തിയിരുന്നു.
ഹവാല ഇടപാടുകളിലും തെരഞ്ഞെടുപ്പ് ഫണ്ടുകളിലേക്ക് ഇ ഡി അന്വേഷണം നീളുകയാണ്. ഹവാല ഇടപാടില്‍ വീണയ്‌ക്കെതിരെ ഫെമ കേസും ഉടന്‍ രജിസ്റ്റര്‍ ചെയ്യും. 20 കോടിയുടെ ഭാരത കറന്‍സി ഇടപാടിലും ദുരൂഹതകളുണ്ട്. 2021ല്‍ സോളസ് എന്ന പരസ്യ കമ്പനിക്ക് വീണ പണം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പണം കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്.

സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണമാണോ കമ്പനിക്ക് നല്‍കിയതെന്നതില്‍ വ്യക്തത വരുത്തും. വീണയുടെ ഡയറിയില്‍ നിന്നാണ് സോളസ് കമ്പനി യുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചത്.

മാസപ്പടി കേസില്‍ വീണയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് മെയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ചുവന്ന പുറം ചട്ടയുള്ള ഡയറി പിടിച്ചെടുത്തിരുന്നു. ഈ ഡയറിയിലെ ആദ്യ ഒന്‍പത് പേജുകളില്‍ പണമിടപാടുകളുടെ വിവരങ്ങളും പണം കൈപ്പറ്റിയ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരുകളുമുണ്ടായിരുന്നു. വിദേശ നാണ്യ വിനിമയ ചട്ട ലംഘനങ്ങള്‍ കൂടി കണ്ടെത്തിയതോടെ വീണയ്‌ക്കെതിരെ ഫെമ പ്രകാരവും കേസെടുക്കും.
വീണ ദുബായ്‌യിലേക്ക് കടത്തിയത് 85 ലക്ഷം രൂപയാണ്. പണം നല്‍കിയത് ആര്‍ക്കാണെന്നും കണ്ടെത്തേണ്ടതുണ്ട്. 20 കോടി രൂപയുടെ ഭാരത കറന്‍സി ഇടപാടുകളും ദുരൂഹമാണ്. ഇന്റര്‍നെറ്റ് കോളിന് വേണ്ടി വീണ ഉപയോഗിച്ച സിം കാര്‍ഡ് ഡിവൈഎഫ്‌ഐ നേതാവ് നന്ദുലാലിന്റെ പേരിലാണെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. സിം കാര്‍ഡ് നല്‍കിയത് വീണയും, റിയാസും പറഞ്ഞിട്ടാണെന്ന നന്ദുലാലിന്റെ മൊഴിയും ഇവര്‍ക്ക് കുരുക്കാവുകയാണ്. ഇക്കാര്യത്തില്‍ ഇ ഡിയുടെ നിര്‍ണായക നീക്കങ്ങളായിരിക്കും അടുത്ത ദിവസ ങ്ങളില്‍ ഉണ്ടാവുക.