ന്യൂഡൽഹി : ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് നരേന്ദ്രമോദിയെ തന്നെയാകുമെന്ന് ഇന്ത്യാ ടുഡേയും സി-വോട്ടറും ചേർന്ന് നടത്തിയ “മൂഡ് ഓഫ് ദി നേഷൻ” സർവേ റിപ്പോർട്ട്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള സ്ഥാനാർത്ഥി നരേന്ദ്ര മോദിയാണ്, തൊട്ടുപിന്നിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുണ്ട് . തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് മൂന്നാം സ്ഥാനത്ത്.
സർവേ പ്രകാരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പൊതുജനങ്ങളുടെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് നരേന്ദ്ര മോദി തന്നെയാണ് . ദേശീയ രാഷ്‌ട്രീയത്തിൽ മോദിയുടെ പിടി ശക്തമായി തുടരുന്നുവെന്ന് സർവേ ഡാറ്റ വ്യക്തമാക്കുന്നു . പ്രധാനമന്ത്രി സ്ഥാനത്തേക്ക് 49 ശതമാനം ആളുകളും നരേന്ദ്ര മോദിയെയാണ് ആദ്യം തിരഞ്ഞെടുത്തത്. സർവ്വേയിൽ പ്രതികരിച്ചവരിൽ പകുതിയോളം പേർ മോദിയെ പിന്തുണച്ചു. രാഹുൽ ഗാന്ധിയെ പിന്തുണച്ച് 27 ശതമാനം പേർ മാത്രമാണ് രംഗത്തെത്തിയത്.
ജോസഫ് വിജയ് 9 ശതമാനം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ഡാറ്റ നോക്കുമ്പോൾ, നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള മുൻഗണനയിൽ 22 ശതമാനം വ്യത്യാസമുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനൊപ്പം, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചിത്രവും സർവേ വെളിപ്പെടുത്തി. ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാൽ, എൻഡിഎയ്‌ക്ക് വീണ്ടും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയും. സർവേ പ്രകാരം, എൻഡിഎ 326 സീറ്റുകൾ നേടുമെന്നും ഇൻഡിമുന്നണി 185 സീറ്റുകൾ നേടുമെന്നും , മറ്റ് പാർട്ടികൾ 32 സീറ്റുകൾ നേടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വോട്ട് വിഹിതം കണക്കാക്കിയാൽ, എൻഡിഎയ്‌ക്ക് 45 ശതമാനം വോട്ടും, ഇൻഡിമുന്നണിക്ക് 39 ശതമാനവും, മറ്റ് പാർട്ടികൾക്ക് 16 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. ബിജെപിക്ക് മാത്രം 261 സീറ്റുകൾ ലഭിക്കുമെന്നും, കോൺഗ്രസ്സിന് 106 സീറ്റുകൾ ലഭിക്കുമെന്നും പ്രവചനമുണ്ട്. മറ്റ് പാർട്ടികൾ ആകെ 176 സീറ്റുകൾ നേടുമെന്നും പ്രവചിക്കപ്പെടുന്നു.
















