ന്യൂദല്‍ഹി: മലബാര്‍ മേഖലയിലെ ക്വാറികളില്‍ നിന്ന് റോയല്‍റ്റിയായി പിരിച്ചതുക ഭൂവുടമകള്‍ക്ക് തിരികെ നല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. റോയല്‍റ്റി തിരികെ നല്‍കേണ്ടിവന്നാല്‍ 1200 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടാകുമെന്നാണ് കണക്കാക്കിയിരുന്നത്.
മലബാര്‍ മേഖലയിലെ ക്വാറികളില്‍ നിന്ന് റോയല്‍റ്റി പിരിക്കുന്നതിനായി 2021ല്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ കേരള ധാതു അവകാശ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്വകാര്യഭൂമിയിലെ ഭൂഗര്‍ഭധാതുക്കളുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കാനുള്ള വ്യവസ്ഥ നിയമത്തിലില്ലെന്നായിരുന്നു ഹൈക്കോടതി വിധി. 2021 മുതല്‍ സര്‍ക്കാര്‍ പിരിച്ചെടുത്ത റോയല്‍റ്റി തിരികെ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ക്വാറികളില്‍ നിന്ന് റോയല്‍റ്റി പിരിക്കാന്‍ നിയമമുണ്ടെന്നും എന്നാല്‍, മലബാറില്‍ നിന്ന് റോയല്‍റ്റി പിരിക്കാന്‍ നിയമമില്ലായിരുന്നുവെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലായിരുന്നു 2021ലെ നിയമനിര്‍മാണമെന്നും സംസ്ഥാനം വ്യക്തമാക്കി.
ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള വ്യവസ്ഥകൂടി ഉള്‍പ്പെടുത്തി നിയമത്തില്‍ ഭേദഗതി വരുത്താന്‍ ചീഫ് ജസ്റ്റിസ് വാക്കാല്‍ നിര്‍ദേശിച്ചു. പുതിയ നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിന്റെ പരിധിയില്‍ കൊണ്ടുവരുന്നതാണ് ശാശ്വത പരിഹാരമെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വാദത്തിനിടെ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് ചില പരാമര്‍ശങ്ങള്‍ ഉണ്ടായി. പിരിച്ചെടുത്ത റോയല്‍റ്റി തുക കോടതിയില്‍ കെട്ടിവെക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കണമെന്ന് ക്വാറി ഉടമകളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്. കടമെടുപ്പുപരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്തത് ഓര്‍ക്കുന്നില്ലേയെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ആ സ്ഥിതിക്ക് ഈ തുക ഡെപ്പോസിറ്റ് ചെയ്യാന്‍ അവരുടെ പക്കല്‍ പണമുണ്ടാകുമോ എന്നും കോടതി ചോദിച്ചു.
















