തൂത്തുക്കുടി ; 200 വർഷം പഴക്കമുള്ള വിനായകർ ക്ഷേത്രം പൊളിച്ചുമാറ്റിയതിനെതിരെ ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം. തൂത്തുക്കുടി ജില്ലയിലെ കുറുമ്പൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിലാഡി വിനായകർ ക്ഷേത്രമാണ് പൊളിച്ചത് . ഓഗസ്റ്റ് 19, 20 തീയതികളിലായാണ് കുറുമ്പൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ക്ഷേത്രം റെയിൽവേ അധികൃതർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്. ഹിന്ദു ഭക്തരും പ്രവർത്തകരും നടപടി നിർത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടും ക്ഷേത്രം പൊളിച്ചു നീക്കാൻ റെയിൽ വേ ഉദ്യോഗസ്ഥൻ ഉത്തരവിടുകയായിരുന്നു.
അതേസമയം മോഹൻ സി. ലാസറസ് എന്ന പാസ്റ്ററുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് സമീപത്തുള്ള പള്ളി ഒഴിവാക്കിയായിരുന്നു പൊളിക്കൽ. അതുകൊണ്ട് തന്നെ മധുരയിലെ ഒരു റെയിൽവേ ഉദ്യോഗസ്ഥന് ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റാൻ ഉത്തരവിട്ടതിൽ പങ്കുണ്ടെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഹിന്ദു മുന്നണി ആരോപിച്ചു. റെയിൽവേയ്‌ക്ക് ഭൂമി ഹിന്ദുക്കൾ സംഭാവന ചെയ്തതാണെന്നും പൊതുജനങ്ങളുടെ സഞ്ചാരത്തിനോ ഗതാഗതത്തിനോ തടസ്സമുണ്ടാക്കാതെ ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നും അതിനാൽ ക്ഷേത്രം അതേ സ്ഥലത്ത് പുനർനിർമ്മിക്കണമെന്നും ഹിന്ദു മുന്നണി അംഗങ്ങൾ ആവശ്യപ്പെട്ടു.
മതപരമായ ഘടന നീക്കം ചെയ്തതിന് റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി എൽ. മുരുകന് നിവേദനവും സമർപ്പിച്ചു.വിനായകർ ക്ഷേത്രം അതേ സ്ഥലത്ത് പുനർനിർമിക്കണമെന്നും പ്രതിനിധി സംഘം അഭ്യർത്ഥിച്ചു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുരുകൻ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകിയതായി ഹിന്ദു മുന്നണി പറഞ്ഞു.
















