ആറന്മുള: പാര്‍ത്ഥസാരഥി ക്ഷേത്ര പരിസരങ്ങളില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു. ഒരു മാസത്തില്‍ ഏറെയായി തുടരുന്ന വള്ള സദ്യയുടെ മാലിന്യങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും ക്ഷേത്ര പരിസരത്തുതന്നെ തള്ളുകയാണ്. ദിവസവും 15 വള്ളയാണ് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമായി നടന്നു വരുന്നത്. അയ്യായിരത്തില്‍ അധികം ഭക്തരാണ് ഓരോ ദിവസവും വള്ള സദ്യകളില്‍ പങ്കെടുക്കുന്നത്. ഇതെത്തുടര്‍ന്ന് ഭക്ഷ്യമാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ക്ഷേത്ര പരിസരത്ത് കുമിഞ്ഞു കൂടുകയാണ്. ഇവ ക്ഷേത്രത്തിന് സമീപം കത്തിക്കുന്നതും മലിനീകരണമുണ്ടാക്കുന്നു.
മാലിന്യ ടാങ്ക് പൊട്ടിയതിനാല്‍ ക്ഷേത്ര പരിസരത്താകെ ദുര്‍ഗന്ധം വ്യാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിനു ചുറ്റും മാലിന്യം കുന്നുകൂടുന്നതും അവ അലക്ഷ്യമായി കത്തിക്കുന്നതും സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മല്ലപ്പുഴശേരി ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ ക്ഷേത്ര പരിസരം സന്ദര്‍ശിച്ചിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ 10,000 രൂപാ പിഴ വിധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആറന്മുള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് നോട്ടീസും നല്‍കി.
ക്ഷേത്രത്തിന് വടക്ക് പടിഞ്ഞാറ് പമ്പാ തീരത്തോട് ചേര്‍ന്ന് തോണിപുരയ്‌ക്ക് സമീപം മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിക്കിടക്കുന്നു.ഇവിടെ ദേവസ്വം ബോര്‍ഡ് ഒരു മാലി ന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പ്രവര്‍ത്തന രഹിതമാണ്. ജൈവ, അജൈവ മാലിന്യങ്ങള്‍ എല്ലാം ഇവിടെയാണ് തള്ളുന്നന്നത്. ക്ഷേത്രത്തിലേക്ക് പൂജാ ദ്രവ്യങ്ങള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക്കുകള്‍, നെയ് കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികള്‍, തുളസി മാലകള്‍ എന്നിവയെല്ലാം ഇവിടെയാണ് അലക്ഷ്യമായി ഇട്ടിട്ടുള്ളത്. കക്കൂസ് ടാങ്കുകളിലെ മാലിന്യങ്ങളും ഒലിച്ചിറങ്ങിയതു കാണാം.
അഞ്ചു വര്‍ഷം മുമ്പാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചത്. ഇത് ഒരു മാസം പ്രവര്‍ത്തിക്കണമെങ്കില്‍ 15,000 രൂപയെങ്കിലും വേണ്ടി വരും. മാലിന്യം പ്ലാന്റില്‍ കൈകാര്യം ചെയ്യാന്‍ രണ്ടു ജോലിക്കാര്‍ വേണം. പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ഡീസലും ആവശ്യമാണ്. ഈ തുക ദേവസ്വം ബോര്‍ഡിന് കണ്ടെത്താന്‍ കഴിയാത്തതാണ് പ്രശ്നം. പ്രതിമാസം ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ക്ഷേത്രമാണിത്. വഴിപാട് വള്ള സദ്യകളില്‍നിന്നു മാത്രം ലക്ഷക്കണക്കിന് രൂപാ വരുമാനം ദേവസ്വം ബോര്‍ഡിന് ലഭിക്കുന്നു. എന്നിട്ടും മാലിന്യം നീക്കാന്‍ നടപടി യില്ലാത്തതില്‍ വിമര്‍ശനം ഉയരുന്നു. പമ്പാ തീരത്തോട് ചേര്‍ന്നുകിടക്കുന്ന മാലിന്യം നദിയിലേക്കാണ് ഒലിച്ചിറങ്ങുന്നത്. ഇക്കാര്യം പോലും പരിഗണിക്കാന്‍ ദേവസ്വം അധികൃതര്‍ തയ്യാറാകുന്നില്ല.
















